medical-fees

തിരുവനന്തപുരം: ബാങ്ക് ഗാരന്റി വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നു രക്ഷിതാക്കളുടെ സംഘടന പാംസ് (പാരന്റ്‌സ് അസോസിയേഷൻ ഒഫ് മെഡിക്കൽ സ്​റ്റുഡന്റ്‌സ്) ആവശ്യപ്പെട്ടു. സുപ്രീംകോടതിയുടെ താൽക്കാലിക ഉത്തരവു പ്രകാരം ബാങ്ക് ഗാരന്റി കൊടുക്കേണ്ടി വന്നേക്കുമെന്ന എൻട്രൻസ് കമ്മിഷണറുടെ വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവേശനം അട്ടിമറിക്കപ്പെടാനിടയുണ്ട്.

90 ശതമാനം വിദ്യാർത്ഥികൾക്കും അഞ്ച് വർഷത്തെ ഫീസിനു തുല്യമായ ബാങ്ക് ഗ്യാരന്റി കൊടുക്കാനാകാത്ത സാഹചര്യമാണ്. അങ്ങനെ വന്നാൽ ഇപ്പോൾ നടക്കുന്ന രണ്ടാം അലോട്ട്‌മെന്റിൽ നിന്നു സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾ പിൻമാറുകയും മെറി​റ്റിൽ പിന്നിലുള്ള പണമുള്ളവർ വരികയും ചെയ്യും. അതുപോലെ ഫീസ് വർദ്ധിപ്പിക്കണമെന്ന മാനേജ്‌മെന്റുകളുടെ ആവശ്യം ഹൈക്കോടതിയിലുണ്ട്. അത് അംഗീകരിച്ചാൽ നിരവധി വിദ്യാർത്ഥികൾ ഫീസടയ്‌ക്കാനാകാതെ പഠനം നിർത്തേണ്ടി വരും.

സ്‌പോട് അഡ്മിഷൻ അനുവദിക്കണമെന്ന മാനേജ്‌മെന്റ് ആവശ്യം സുപ്രീം കോടതി അംഗീകരിച്ചാൽ സ്വാശ്രയ മേഖല അഴിമതിയിൽ മുങ്ങും. സുപ്രീം കോടതിയിലും ഹൈക്കോടതിയിലുമുള്ള കേസുകളിൽ ഉത്തരവ് വിദ്യാർത്ഥികൾക്ക് അനുകൂലമാകാൻ സർക്കാർ മുതിർന്ന അഭിഭാഷകരെ നിയോഗിക്കുകയും വിധി പ്രതികൂലമായാൽ സർക്കാർ ഗാരന്റി നൽകുകയും ചെയ്യണമെന്നാണ് രക്ഷിതാക്കളുടെ സംഘടന ആവശ്യപ്പെടുന്നത്.