ജക്കാർത്ത : ഇന്തോനേഷ്യയിൽ നടന്ന പ്രസിഡന്റ്സ് കപ്പ് ബോക്സിംഗ് ടൂർണമെന്റിൽ സ്വർണം നേടി ഇന്ത്യൻ സുവർണനക്ഷത്രം എം.സി. മേരികോം. 51 കി.ഗ്രാം ഫൈനലിൽ ആസ്ട്രേലിയയുടെ ഏപ്രിൽ ഫ്ളാങ്ക്സിനെ 5-0ത്തിന് ഇടിച്ചിട്ടാണ് മേരികോമിന്റെ സ്വർണാരോഹരണം.
ആറുതവണ ലോക ചാമ്പ്യനായിട്ടുള്ള മേരികോം സെപ്തംബറിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിനുള്ള സാധ്യതകളെ സജീവമാക്കിയിരിക്കുകയാണ് ഇൗ സ്വർണത്തിലൂടെ. 36 കാരിയായ മേരികോം മേയ് മാസത്തിൽ നടന്ന ഇന്ത്യ ഒാപ്പണിൽ സ്വർണം നേടിയിരുന്നു. അതിനുശേഷം ഏഷ്യൻ ചാമ്പ്യൻഷിപ്പിൽനിന്ന് വിട്ടുനിന്നിരുന്നു.
ബൗണ്ടറി നിയമം
കുംബ്ളെ കമ്മിറ്റി പരിശോധിക്കും
ദുബായ് : ലോകകപ്പ് ഫൈനലിൽ ബൗണ്ടറികളുടെ എണ്ണം നോക്കി വിജയികളെ നിശ്ചയിച്ച നിയമം ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ക്രിക്കറ്റ് കമ്മിറ്റി പരിശോധിക്കും. മുൻ ഇന്ത്യൻ ക്യാപ്ടൻ അനിൽ കുംബ്ളെയാണ് കമ്മിറ്റി തലവൻ.
കാനഡയിൽ തിളങ്ങി യുവി
ടൊറന്റോ : കാനഡയിൽ നടക്കുന്ന ഗ്ളോബൽ ട്വന്റി 20 ലീഗിൽ ആദ്യ മത്സരത്തിൽ നിരാശപ്പെടുത്തിയ മുൻ ഇന്ത്യൻ താരം യുവ്‌രാജ് സിംഗ് രണ്ടാം മത്സരത്തിൽ തന്റെ ടീമായ ടൊറന്റോ നാഷണൽസിനായി 21 പന്തുകളിൽ 35 റൺസ് നേടി. ഇതോടെ നാഷണൽസ് വിജയിക്കുകയും ചെയ്തു. ആദ്യ മത്സരത്തിൽ 27 പന്തുകളിൽ 14 റൺസ് മാത്രം നേടിയിരുന്ന യുവി അമ്പയർ റൺ ഒൗട്ട് വിളിക്കുംമുന്നേ തിരിച്ചുനടന്നിരുന്നു.
ഡേവിസ് കപ്പിന് ഇന്ത്യ
പാകിസ്ഥാനിലേക്ക് പോകും
കൊൽക്കത്ത : സെപ്തംബറിൽ നടക്കുന്ന ഡേവിസ് കപ്പ് ടെന്നിസ് ഏഷ്യാ-ഒാഷ്യാനിയ ഗ്രൂപ്പ് വൺ മത്സരത്തിൽ പങ്കെടുക്കാനായി ഇന്ത്യൻ ടീം പാകിസ്ഥാനിലേക്ക് പോകും. ഇസ്ളാമാബാദിലാണ് മത്സരം. 1964 നുശേഷം ഇന്ത്യൻ ടെന്നിസ് ടീം ഡേവിസ് കപ്പിനായി പാകിസ്ഥാനിലേക്ക് പോയിട്ടില്ല. ഇത്തവണ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയും വിദേശ കാര്യ മന്ത്രാലയത്തിന്റെയും മേൽനോട്ടത്തിലാണ് ഇന്ത്യൻ ടീമിന്റെ യാത്രാപദ്ധതികൾ തയ്യാറാക്കിയിരിക്കുന്നത്.
എലിയട്ട് ലിവർപൂളിൽ
ലണ്ടൻ : ഫുൾഹാമിൽ നിന്ന് കൗമാരക്കാരനായ വിംഗർ ഹാർവെയ് എലിയട്ടിനെ ലിവർപൂൾ സ്വന്തമാക്കി. 16 കാരനായ എലിയട്ട് കഴിഞ്ഞ ഡിസംബറിൽ ഫുൾഹാമിന് വേണ്ടി ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ കളിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമായിരുന്നു. ബാഴ്സലോണയും റയൽമാഡ്രിഡും എലിയട്ടിനെ സ്വന്തമാക്കാൻ രംഗത്തുണ്ടായിരുന്നു.
ലങ്കയ്ക്ക് ജയം ,പരമ്പര
കൊളംബോ : ബംഗ്ളാദേശിനെതിരായ രണ്ടാം ഏകദിനത്തിൽ ഏഴ് വിക്കറ്റിന് ജയിച്ച ശ്രീലങ്ക മൂന്ന് മത്സരപരമ്പരയിൽ 2-0ത്തിന് മുന്നിലെത്തി. ബംഗ്ളാദേശ് 238/8 എന്ന സ്കോറിലൊതുങ്ങി.മറുപടിക്കിറങ്ങിയ പ്പോൾ ലങ്ക 44.4 ഒാവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.