july31a

ആറ്റിങ്ങൽ: മേഖലയിലെ ബലിക്കടവുകളിൽ ആയിരങ്ങൾ പിതൃബലി അർപ്പിച്ച് സായൂജ്യമടഞ്ഞു. ഇവിടെ ആറിടങ്ങളിലാണ് ബലിതർപ്പണത്തിന് സൗകര്യം ഒരുക്കിയിരുന്നത്. രാവിലെ 5 ന് തുടങ്ങി ഉച്ചയ്ക്ക് അവസാനിക്കുന്ന തരത്തിലായിരുന്നു ക്രമീകരണങ്ങൾ പലയിടത്തും. എന്നാൽ വാവ് 11.58 മണിമുതലാണ് ആരംഭിക്കുന്നതെന്ന് അറിഞ്ഞവർ അതിനു ശേഷമാണ് കടവുകളിൽ എത്തിയത്. അതിനാൽ പ്രതീക്ഷകൾ തെറ്റിച്ച് ഉച്ചയ്ക്കു ശേഷവും ബലിതർപ്പണം നടന്നു.

പൂവൻപാറ ശിവഭദ്രാദേവീ ക്ഷേത്രം, കൊല്ലമ്പുഴ ആറാട്ടുകടവ്, പരവൂർക്കോണം മൂത്തേടത്ത് ദേവീക്ഷേത്രത്തിനടുത്തെ ആറാട്ടുകടവ്, കീഴാറ്റിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്ര കടവ്, അയിലം കടവ്, ഇടയ്ക്കോട് പൂവത്തറ തെക്കത് ദേവീക്ഷേത്ര ആറാട്ടുകടവ് എന്നിവിടങ്ങളാണ് ബലി തർപ്പണത്തിന് ജനം ഒഴുകിയെത്തിയത്.

ഇതിൽ പൂവൻപാറ ക്ഷേത്രത്തിനു സമീപത്തെ കടവിലാണ് കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. തിരക്ക് വർദ്ധിച്ചതോടെ ഇവിടെ തർപ്പണത്തനെത്തുന്നവരെ നിയന്ത്രിക്കാൻ പൊലീസും ഫയർ ഫോഴ്സും രംഗത്തുണ്ടായിരുന്നു.

എല്ലാ ഇടത്തും നീണ്ട ക്യൂവായിരുന്നു രാവിലെതന്നെ അനുഭവപ്പെട്ടത്. മിക്കയിടങ്ങളിലും മൃത്യുഞ്ജയ അർച്ചന, തിലഹവനം എന്നിവ നടത്താനുള്ള സൗകര്യവും ജനം പ്രയോജന പ്പെടുത്തി. പലയിടങ്ങളിലും ബലിതർപ്പണം കഴിഞ്ഞ് എത്തുന്ന ഭക്തർക്ക് ലഘുഭക്ഷണവും ക്ഷേത്ര ഭാരവാഹികളും യുവജനങ്ങളും ഒരുക്കിയിരുന്നു. ചിലയിടങ്ങളിൽ സ്ത്രീകൾക്ക് പ്രത്യേക ബലി സൗകര്യങ്ങൾ ചിട്ടപ്പെടുത്തിയിരുന്നതും ശ്രദ്ധേയമായി.