കറ്റാനം: കറ്റാനം ജംഗ്ഷന് സമീപം കെ.പി റോഡരികിൽ അഞ്ച് വർഷം മുമ്പ് ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ഇ ടോയ്ലെറ്റ് നോക്കുകുത്തിയായി മാറി. ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പൊതുജന സേവന പ്രകാരം ലക്ഷങ്ങൾ മുടക്കിയാണ് ഇവിടെ ടോയ് ലെറ്റ് സ്ഥാപിച്ചത്.എന്നാൽ നിർമ്മിച്ചതല്ലാതെ ടോയ് ലെറ്റ് ഉപയോഗത്തിനായി തുറന്നിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. കെ. പി റോഡിനോട് ചേർന്ന് തിരക്കേറിയ സ്ഥലത്താണ് ടോയ് ലെറ്റ് സ്ഥാപിച്ചത്.സമീപത്തെ ട്രാൻസ്ഫോമറിനോട് ചേർന്ന് ഇ ടോയ് ലെറ്റ് സ്ഥാപിക്കുന്നതിനെതിരെ പരാതികൾ അന്നേ ഉയർന്നിരുന്നു. ഇതിനുള്ളിലെ ഉപകരണങ്ങളും ഇലക്ട്രിക്കൽ വയറും മീറ്ററുകളുമെല്ലാം നശിച്ചു. റോഡരികിൽ സ്ഥാപിച്ച സിഗ്നൽ ബോർഡുകളും പോസ്റ്ററുകളും പതിക്കുന്ന ഇടമായി മാറിയിരിക്കുകയാണിപ്പോൾ. ലക്ഷങ്ങൾ മുടക്കിയുള്ള പദ്ധതിക്ക് ചരമഗീതം മുഴങ്ങിയതിൽ പ്രദേശവാസികൾ അമർഷത്തിലാണ്.
ജയചന്ദ്രൻ
സൈക്കിൾ കടയുടമ
വ്യാപാരി സംഘടനകൾ നിരന്തരം പഞ്ചായത്ത് ഓഫീസിൽ കയറിയിറങ്ങി, നിവേദനങ്ങൾ കൊടുത്തുമാണ് ഇ ടോയ്ലെറ്റ് അനുവദിച്ചത്. അപ്പോൾ നല്ല ആഹ്ളാദത്തിലായിരുന്നു. എന്നാൽ ഇപ്പോൾ അത് എങ്ങുമെത്താത്ത സ്ഥിതിയിലാണ്. എങ്ങനെയെങ്കിലും ഇത് പ്രവർത്തനം തുടങ്ങണം. കാരൻം ചോദിച്ചിട്ട്ള വ്യക്തമായ മറുപടി കിട്ടിയിട്ടില്ല.
ടോയ്ലെറ്റിന്റെ ടാങ്ക് സ്ഥാപിക്കാൻ പ്രായോഗികമായ തടസങ്ങളുണ്ട്. ഭൂമിക്കടിയിലൂടെ ടെലിഫോൺ കേബിളുകളും മറ്റും പോകുന്നുണ്ട്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് ടോയ്ലെറ്റ് സ്ഥാപിച്ചത്. കരാർ എടുത്ത കെൽട്രോൺ രണ്ടു ലക്ഷം രൂപയോളം അധികച്ചെലവ് ആവശ്യപ്പെടുകയാണ്. ഉപകരണങ്ങൾക്കും മറ്റും നാശം സംഭവിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. സ്ഥാനം മാറ്റുന്നത് പരിഗണനയിലാണ്. വേണ്ടത് ആലോചിച്ച് ചെയ്യും.
രജനി ജയദേവ്
ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്