supreme-court-

ന്യൂഡൽഹി: സുപ്രീംകോടതിയിൽ നാല് പുതിയ ജഡ്ജിമാരെക്കൂടി നിയമിക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ കൊളീജിയം കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്‌തു. വി. രാമസുബ്രമണ്യൻ (ഹിമാചൽപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്), കൃഷ്ണ മുരാരി (പഞ്ചാബ് , ഹരിയാന ഹൈക്കോടതി), എസ്. രവീന്ദ്ര ഭട്ട് (രാജസ്ഥാൻ ഹൈക്കോടതി), ഹൃഷികേശ് റോയ് (കേരള ഹൈക്കോടതി) എന്നിവരെയാണ് നിർദേശിച്ചിരിക്കുന്നത്‌. കേന്ദ്ര സർക്കാരാണ് അന്തിമ തീരുമാനമെടുക്കുക.

കെട്ടിക്കിടക്കുന്ന കേസുകൾ വർദ്ധിച്ചതിനാൽ അടുത്തിടെ ജഡ്ജിമാരുടെ പരമാവധി എണ്ണം 31ൽ നിന്ന് 34 ലായി വർദ്ധിപ്പിച്ചിരുന്നു. നിയമമന്ത്രാലയം രാജ്യസഭയ്ക്ക് നൽകിയ കത്തിൽ കഴിഞ്ഞ ജൂലായിൽ മാത്രം വിവിധ കോടതികളിലായി 11.5 ലക്ഷം കേസുകൾ കെട്ടിക്കിടക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു. ജഡ്ജിമാരുടെ കുറവ് മൂലം പല പ്രധാന നിയമകാര്യങ്ങളിലും തീരുമാനമെടുക്കാൻ കാലതാമസമെടുക്കുന്നതായി ചീഫ് ജസ്റ്റിസ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിരുന്നു. ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് അഖിൽ ഖുറേഷിയെ മദ്ധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാർശ, പുനഃ പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം മടക്കിയിരുന്നു. നേരത്തെ ജസ്റ്റിസ് കെ. എം. ജോസഫ്, മുതിർന്ന അഭിഭാഷകൻ ഗോപാൽ സുബ്രഹ്മണ്യം എന്നിവരുടെ നിയമനം സംബന്ധിച്ച കൊളീജിയം ശുപാർശ കേന്ദ്ര നിയമമന്ത്രാലയം തള്ളിയിരുന്നു.