ഇടപ്പള്ളി: ദേശീയ പാതയിലെ ചേരാനല്ലൂർ ജംഗ്ഷനിലെ ക്ളോവർ ലീഫ് പാലം നിർമ്മാണം അനിശ്ചിതത്വത്തിലേക്ക്. കേരളത്തിൽ ആദ്യത്തെ ക്ളോവർ ലീഫ് പാലമാണ് ചേരാനല്ലൂരിൽ വിഭാവനം ചെയ്യുന്നത്.
സ്ഥലം ഏറ്റെടുക്കുന്നതിലെ എതിർപ്പുകൾ മൂലം ദേശീയപാതാ അധികൃതരും ഇക്കാര്യത്തിൽ മന്ദഗതിയിലായി. രണ്ട് നാലുവരി ദേശീയപാതകൾ സന്ധിക്കുന്നയിടത്തെ ഗതാഗതത്തിരക്കും കണ്ടെയ്നർ റോഡിലെ നീളം കൂടിയ ലോറികളുടെ സാന്നിദ്ധ്യവും കണക്കിലെടുത്താണ് 36 ഏക്കറിലെ ക്ളോവർ ലീഫ് പാലത്തിന്റെ പദ്ധതി റിപ്പോർട്ട് വിശദമായ പഠനത്തിന് ശേഷം സ്വകാര്യ ഏജൻസി സമർപ്പിച്ചത്. കന്യാകുമാരി പനവേൽ ദേശീയ പാതയിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്നാണിത്.
സ്ഥലം ഏറ്റെടുത്ത് നൽകേണ്ട ചുമതല സംസ്ഥാന സർക്കാരിനാണ്. ഇവിടെ സർവേ നടത്താൻ പോലും ദേശീയ പാത അധികൃതർക്ക് എതിർപ്പ് മൂലം സാധിച്ചിട്ടില്ല.
പ്രതിഷേധക്കാരുമായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സമവായ നീക്കങ്ങൾ നടക്കുന്നുണ്ട്. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ പാലം പദ്ധതി ഉപേക്ഷിക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന.
പാലത്തെ കുറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്ന് ദേശീയപാതാ അധികൃതർ പറയുന്നു. വിശാലമായ ഈ ജംഗ്ഷനിലൽ ക്ളോവർ ലീഫ് പാലം അനിവാര്യമാണ്. ചെന്നൈ കത്തിപ്പാറ ക്ളോവർ ലീഫ് പാലവുമായി ഇതിന് താരതമ്യമില്ല. വലിയ കണ്ടെയ്നർ ലോറികൾ ധാരാളം സഞ്ചരിക്കുന്ന സ്ഥലവും ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്നുമാണ് ചേരാനല്ലൂരിലേത്.
ഏറ്റെടുക്കാൻ അളന്നുതിരിച്ച ഭൂമിയിൽ അനധികൃത നിർമ്മാണങ്ങൾ നടക്കുന്നുണ്ടെന്നും അധികൃതർ പറയുന്നു.
ദീർഘവീക്ഷണത്തോടെയാണ് പാലത്തിന്റെ രൂപകല്പന.
രണ്ടു നാലുവരി പാതകൾ കൂട്ടിമുട്ടുന്നിടത്ത് സാധാരണ ഫ്ളൈ ഓവർ ഗുണകരമാവില്ല.
വല്ലാർപാടം റോഡ് വലിയ കണ്ടെയ്നർ ലോറികൾക്ക് വേണ്ടിയുള്ളതാണ്.
36 ഏക്കറാണ് ആദ്യം ഏറ്റെടുക്കാൻ നിശ്ചയിച്ചതെങ്കിലും പിന്നീടിത് 30 ആയി കുറച്ചു.
പ്രശ്നം നാലുസെന്റ് കോളനി
ഏറ്റെടുക്കു സ്ഥലത്തെ നാലുസെന്റ് കോളനിയിലെ നാല്പതോളം കുടുംബങ്ങളെ പുനരധിവസിപ്പിക്കലാണ് ഇവിടുത്തെ പ്രധാന പ്രശ്നം. ഇക്കാര്യം സംസ്ഥാന സർക്കാരുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
എതിർപ്പിലും ദുരൂഹത
ക്ളോവർ ലീഫ് പാലം ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കു പിന്നിലും വിവിധ
താൽപ്പര്യങ്ങൾ ഉണ്ടെന്നും സൂചനകൾ.
ഏറ്റെടുക്കുന്ന ഭൂമിയിൽ അടുത്ത കാലത്ത് ഉയർന്നുവന്ന ചില വ്യാപാരസ്ഥാപനങ്ങളാണ് സമരങ്ങൾക്ക് പിന്നിലെന്നാണ് സൂചന.
ചേരാനല്ലൂർ പഞ്ചായത്തിന്റെ ആരോഗ്യ കേന്ദ്രവും മൂന്ന് മുസ്ളീം പള്ളികളുടെയും ഒരു ക്രിസ്ത്യൻ പള്ളിയുടെയും ഭാഗങ്ങൾ സ്ഥലത്തിലുൾപ്പെടുന്നു.
ഏറ്റെടുക്കേണ്ട നല്ലൊരു ഭാഗം സർക്കാർ പുറമ്പോക്കാണെന്നാണ് സൂചന. ഇവിടെ നിന്നൊഴിപ്പിക്കുന്നവർക്ക് നഷ്ടപരിഹാരം ലഭിക്കില്ല.