സഭയിൽ മെത്രാധിപത്യമെന്ന് ഡോ: തോമസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത

കോലഞ്ചേരി: മെത്രാപ്പോലീത്തൻ ട്രസ്റ്റി തിരഞ്ഞെടുപ്പിനെ ചൊല്ലി യാക്കോബായ സഭയിൽ ഭിന്നത. എതിർപ്പുമായി മെത്രാന്മാരും രംഗത്ത്. സഭയിലെ ഏറ്റവും മുതിർന്ന മെത്രാപ്പോലീത്തയും സുന്നഹദോസ് സെക്രട്ടറിയുമായ തോമസ് മാർ തീമോത്തിയോസ്, നിരണം ഭദ്രാസനാധിപൻ ഡോ: ഗീവർഗീസ് മാർ കൂറിലോസ് എന്നിവരുടെ നേതൃത്വത്തിലാണ് പടപ്പുറപ്പാട്.

സഭയുടെ നിയന്ത്രണാധികാരമുള്ള മെത്രാപ്പോലീത്തൻ ട്രസ്റ്റിയെ തെരഞ്ഞെടുക്കാൻ സഭാ സുന്നഹദോസിന് അധികാരമില്ലെന്നാണ് ഇവരുടെ വാദം. കഴിഞ്ഞ ദിവസം സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയാർക്കാ സെന്ററിൽ സഭാ സുന്നഹദോസിൽ രഹസ്യ ബാലറ്റിലൂടെയാണ് കൊച്ചി ഭദ്രാസനാധിപൻ ജോസഫ് മാർ ഗ്രീഗോറിയോസിനെ മെത്രാപ്പോലീത്തൻ ട്രസ്റ്റിയായി തെരഞ്ഞെടുത്തത്.

ഈ മാസം 28 ന് ട്രസ്റ്റി തെരഞ്ഞെടുപ്പിനായി മലങ്കര അസോസിയേഷൻ വിളിച്ചു ചേർക്കാനിരിക്കെ ഉണ്ടായ നീക്കമാണ് വിവാദമായിരിക്കുന്നത്.

കഴിഞ്ഞ നവംബർ 20ന് മെത്രാപ്പോലീത്തൻ ട്രസ്റ്റി സ്ഥാനത്തേക്ക് ബസേലിയോസ് തോമസ് പ്രഥമൻ ബാവയും ഇപ്പോഴത്തെ സുന്നഹദോസ് സെക്രട്ടറി തോമസ് മാർ തീമോത്തിയോസുമാണ് ഏറ്റുമുട്ടിയത്. നിസാര വോട്ടുകൾക്കാണ് പ്രഥമൻ ബാവ വിജയിച്ചത്. എന്നാൽ അൽമായ ട്രസ്റ്റി, വൈദീക ട്രസ്റ്റി സ്ഥാനത്തേക്ക് തോമസ് പ്രഥമൻ ബാവയുടെ കടുത്ത എതിരാളികളായ ഫാ. സ്ലീബാ പോൾ വട്ടവേലിൽ, സി.കെ.ഷാജി ചുണ്ടയിൽ എന്നിവരാണ് വിജയിച്ചത്. തുടർന്ന് അധികാര തർക്കം രൂക്ഷമായതോടെയാണ് 4 മാസങ്ങൾക്ക് ശേഷം ബസേലിയോസ് തോമസ് പ്രഥമൻ ബാവ മെത്രാപോലീത്തൻ ട്രസ്റ്റി സ്ഥാനം രാജിവച്ചത്. ഈ ചുമതല എബ്രാഹാം മാർ സെവേറിയോസ്, തോമസ് മാർ തീമോത്തിയോസ്, ജോസഫ് മാർ ഗ്രീഗോറിയോസ് എന്നിവരടങ്ങുന്ന മൂന്നംഗ മെത്രാപ്പോലീത്തൻ സമിതിയെ സഭാ മേലധ്യക്ഷനായ പാത്രിയാർക്കീസ് ബാവ ഏൽപ്പിച്ചു. ഇവരുടെ നേതൃത്വത്തിൽ മലങ്കര അസോസിയേഷൻ വിളിച്ച് ചേർത്ത് പുതിയ മെത്രാപ്പോലീത്തൻ ട്രസ്റ്റിയെ തെരഞ്ഞെടുക്കാനും നിർദ്ദേശിച്ചു. ഇതനുസരിച്ച് ഈ മാസം 28ന് തെരഞ്ഞെടുപ്പ് നിശ്ചയിച്ച് നടപടി ക്രമങ്ങൾ ആരംഭിച്ചിരിക്കെയാണ് പഴയ ഭരണ സമിതിയിലെ ചില പ്രമുഖരുടെ നോമിനിയായ ജോസഫ് മാർ ഗ്രീഗോറിയോസിനെ മെത്രാപ്പോലീത്തൻ ട്രസ്റ്റിയായി തെരഞ്ഞെടുത്തതെന്നാണ് ആരോപണം.

ട്രസ്റ്റി തെരഞ്ഞെടുപ്പ് സഭാ ഭരണഘടനക്ക് വിരുദ്ധമാണ്.

കഴിഞ്ഞ നവംബറിൽ നടന്ന ഭാരവാഹി തെരഞ്ഞടുപ്പോടെ അപ്രസക്തരായ പഴയ ഭരണസമിതിയിലെ ചില പ്രമുഖർ കുറുക്കുവഴികളിലൂടെ സഭാ ഭരണം പിടിച്ചെടുക്കുന്നതിന് തെളിവാണ് ഇത്.

ഡോ: തോമസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത

മെത്രാധിപത്യമല്ല ജനാധിപത്യമാണ് സഭയിൽ വേണ്ടത്.

ഡോ: ഗീവർഗീസ് മാർ കൂറിലോസ്