സ്വന്തം ലേഖിക
കൊച്ചി: കൊച്ചി മെട്രോയുടെ ഫീഡർസർവീസായി തുടക്കമിട്ട സൈക്കിൾ സവാരിയ്ക്ക് രണ്ടു മാസമായി വിശ്രമം. കരാർ കാലാവധി അവസാനിച്ചതോടെ സൈക്കിൾ സേവനം നിറുത്തി. കഴിഞ്ഞ മേയ് മാസത്തിലാണ് സൈക്കിൾ സേവനം നൽകിയിരുന്ന സ്വകാര്യ ക്ലബ് 'ആതീസ്'മായുള്ള കരാർ അവസാനിച്ചത്. പുതിയ കരാറിന് ടെൻഡർ നടപടി നടക്കുന്നുവെന്ന് ക്ളബ് ഭാരവാഹികൾ പറയുമ്പോൾ ആയിരം സൈക്കിൾ നിരത്തിലിറക്കുന്ന പുതിയ പദ്ധതി ഉടനെത്തുമെന്നാണ് മെട്രോ അധികൃതരുടെ വാദം.
മെട്രോ സ്റ്റേഷനുകളിലുള്ള അമ്പതോളം സൈക്കിളുകൾ തുരുമ്പെടുത്ത് തുടങ്ങി. ആറു മാസത്തേയ്ക്കായിരുന്നു ആതീസുമായുള്ള കരാർ. 2018 മേയിൽ ഒപ്പിട്ട കരാർ ആറു മാസത്തിന് ശേഷം പുതുക്കി 2019 മേയ് മാസം വരെ സർവീസ് നീട്ടി. കാത്തിരിക്കാനാണ് ക്ളബിന് മെട്രോ അധികൃതർ നൽകിയ നിർദ്ദേശം. ഹീറോ സൈക്കിളുമായി സഹകരിച്ച് ആയിരം സൈക്കിൾ പദ്ധതി ആരംഭിക്കാനാണ് മെട്രോയുടെ നീക്കം.
ആതീസ് സൈക്കിൾ സേവനം
രജിസ്റ്റർ ചെയ്യുന്നവർക്ക്
ഒരു മാസം 100
മണിക്കൂർ സൗജന്യ സവാരിനൽകിയിരുന്നു.
എം.ജി റോഡ്
മുതൽ ഇടപ്പള്ളി വരെ
ഉപയോഗിക്കാമായിരുന്നു.
സ്വകാര്യസ്ഥാപനങ്ങളുടെ സ്പോൺസർഷിപ്പിലൂടെയാണ് ആതീസ് ഇതിന് തുക
കണ്ടെത്തിയത്.
2000 പേർ ക്ലബിൽ
രജിസ്റ്റർ ചെയ്തിരുന്നു.
ആയിരം സൈക്കിൾ പദ്ധതി
കൊച്ചി നഗരസഭയും കൊച്ചി സ്‌മാർട്ട് സിറ്റി മിഷൻ ലിമിറ്റഡും ഹീറോ സൈക്കിൾ കമ്പനിയുമായി സഹകരിച്ചാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് പദ്ധതി നടപ്പിലാക്കുക. ആലുവ മുതൽ എം.ജി റോഡ് വരെ പതിനാറ് സ്റ്റേഷനുകളിലും സൈക്കിൾ ലഭ്യമാക്കും. യാത്രാമദ്ധ്യേ സൈക്കിൾ തകരാറിലായാൽ ഹീറോയുടെ ജീവനക്കാരെത്തി നന്നാക്കും. വിദേശികളെയും ലക്ഷ്യമിട്ട് ആരംഭിക്കാൻ ആലോചിക്കുന്ന പദ്ധതി ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി ഭാഗങ്ങളിലേക്കും നീട്ടും. ഓൺലൈൻ ടാക്സി പോലെ മൊബൈൽ ആപ്ളിക്കേഷൻ ഉപയോഗിച്ച് സൈക്കിൾ ബുക്ക് ചെയ്യാനാവും.
ഇപ്പോഴും ഉപയോഗിക്കുന്നു
'സൈക്കിൾ സവാരി പൂർണമായി നിലച്ചെന്ന് പറയാനാവില്ല. പുതിയ അംഗങ്ങൾക്ക് രജിസ്റ്റർ ചെയ്യാനാവില്ല. രജിസ്റ്റർ ചെയ്ത അംഗങ്ങൾ റാലിയ്ക്കും മറ്റുമായി സൈക്കിൾ കൊണ്ടുപോകുന്നുണ്ട്. പുതിയ പദ്ധതിയിൽ ആതീസ് ഭാഗമാകണമെന്ന് ആഗ്രഹമുണ്ട്.'
എം.എസ്. അതിരൂപ് ,ആതീസ് സൈക്കിൾ ക്ളബ് സ്ഥാപകൻ