ആലുവ: പ്രളയബാധിതർക്കായി ആലുവ റെയിൽവേ സ്റ്റേഷനിൽ സമാഹരിച്ച ഭക്ഷ്യവസ്തുക്കളും നിത്യോപയോഗ സാധനങ്ങളും ഇന്ന് ആലപ്പുഴ ജില്ലാ കളക്ടർക്ക് കൈമാറും. മലപ്പുറത്തെ പ്രളയബാധിതർക്കായിട്ടാണ് ഇവ സമാഹരിച്ചതെങ്കിലും അവിടെ സൂക്ഷിക്കുന്നതിന് നിലവിലുള്ള സൗകര്യം അപര്യാപ്തമാണെന്ന് കളക്ടർ അറിയിച്ചതിനെ തുടർന്നാണ് കുട്ടനാട് മേഖലയിലെ പ്രളയബാധിതർക്കായി ആലപ്പുഴ കളക്ടർക്ക് കൈമാറുന്നതെന്ന് ആലുവ റെയിൽവേ സ്റ്റേഷൻ മാനേജർ കെ.എം. റഹീം, ഹെൽത്ത് ഇൻസ്പെക്ടർ അരുൺ വിജയൻ എന്നിവർ അറിയിച്ചു.
ഇന്ന് രാവിലെ 10.40ന് ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ണൂർ - ആലപ്പി എക്സ് പ്രസിൽ ഭക്ഷ്യവസ്തുക്കൾ കയറ്റി അയക്കും. ആദ്യഘട്ടമെന്ന നിലയിലാണ് രണ്ട് ദിവസങ്ങളിലായി ശേഖരിച്ചവ ഇന്ന് കയറ്റി അയക്കുന്നത്. സ്റ്റേഷനിലെ കളക്ഷൻ സെന്റർ തുടരും.
ആലുവ മീഡിയ ക്ലബ്, ആലുവയിലെ റസിഡന്റ്‌സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ 'കോറ', പുതുക്കാട് ട്രെയിൻ പാസഞ്ചേഴ്‌സ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് കളക്ഷൻ സെന്റർ പ്രവർത്തിക്കുന്നത്.