വള്ളംകളി മത്സര തീയതികൾ പുന:ക്രമീകരിച്ചു
ആഗസ്റ്റ് 31 ന് നെഹ്റുട്രോഫി വള്ളംകളി
ലീഗ് വിജയിക്ക് 25 ലക്ഷം രൂപ
കൊച്ചി : കേരള വിനോദസഞ്ചാരവകുപ്പ് ഐ.പി.എൽ ക്രിക്കറ്റ് മാതൃകയിൽ കേരളത്തിലെ പ്രധാന വള്ളംകളി മത്സരങ്ങളെ കോർത്തിണക്കി സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) മത്സര തീയതികൾ വെള്ളപ്പൊക്കക്കെടുതിയുടെ പശ്ചാത്തലത്തിൽ പുന:ക്രമീകരിച്ചു. നിലവിലുള്ള ചുണ്ടൻ വള്ളംകളികൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ലീഗ് നടത്തുന്നത് . ടൂറിസം മന്ത്രി, ധനമന്ത്രി, ടൂറിസം സെക്രട്ടറി, ധനകാര്യ സെക്രട്ടറി, കെ.ടി.ഡി.സി ചെയർമാൻ എന്നിവർ ഡയറക്ടർ ബോർഡ് അംഗങ്ങളായ കമ്പനിക്കാണ് മത്സര നടത്തിപ്പ്. മൂന്നുമാസം നീളുന്ന സി.ബി.എല്ലിൽ ഒമ്പത് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. 12 വാരാന്ത്യങ്ങളിൽ 12 വേദികളിലായി 12 മത്സരങ്ങളാണ് സി.ബി.എല്ലിൽ ഉണ്ടാകുന്നത്. ആഗസ്റ്റ് 31 ന് ആലപ്പുഴ പുന്നമടക്കായലിലെ നെഹ്‌റു ട്രോഫി വള്ളംകളിയോടെ ലീഗിനു തുടക്കമാകും. നവംബർ 23 ന് കായംകുളത്തെ മത്സരത്തോടെ സമാപിക്കും. ടെലിവിഷൻ സംപ്രേഷണം, സ്പോൺസർഷിപ്പ്, പരസ്യം എന്നിവയാകും പ്രധാന വരുമാന മാർഗം. 40 കോടിയാണ് ലക്ഷ്യം. ബോട്ട് ക്ളബുകൾ, തുഴച്ചിലുകാർ, ബോട്ട് ഉടമകൾ എന്നിവർക്കും ഓഹരി പങ്കാളിത്തം ഉണ്ട്. ലീഗ് വിജയിക്ക് 25 ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവർക്ക് യഥാക്രമം 15 ലക്ഷം, 10 ലക്ഷം എന്നിങ്ങനെയുമാണ് സമ്മാനത്തുക.
6 ജില്ലകൾ
കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിലാണ് ലീഗ് മത്സരങ്ങൾ. ശനിയാഴ്ചകളിൽ ഉച്ചതിരിഞ്ഞ് 2.30 മുതൽ അഞ്ചുമണിവരെയാണ് എല്ലാ മത്സരങ്ങളും നടക്കുന്നത്. എന്നാൽ പ്രസിഡൻസി ട്രോഫിക്കുവേണ്ടി കൊല്ലം അഷ്ടമുടിക്കായലിൽ നടക്കുന്ന മത്സരം കേരളപ്പിറവി ദിനമായ നവംബർ ഒന്ന് വെള്ളിയാഴ്ചയാണ്.
ആഗസ്റ്റ് 31 - നെഹ്റുട്രോഫി, പുന്നമടക്കായൽ, ആലപ്പുഴ
സെപ്തംബർ 7 - പുളിങ്കുന്ന്, ആലപ്പുഴ
സെപ്തംബർ 21 - താഴത്തങ്ങാടി, കോട്ടയം
സെപ്റ്റംബർ 28 - പിറവം, എറണാകുളം
ഒക്ടോബർ 5 - മറൈൻഡ്രൈവ്, എറണാകുളം
ഒക്ടോബർ 12 - കോട്ടപ്പുറം, തൃശൂർ
ഒക്ടോബർ 19 - പൊന്നാനി, മലപ്പുറം
ഒക്ടോബർ 26 - കൈനകരി, ആലപ്പുഴ
നവംബർ 1 - പ്രസിഡൻസി ട്രോഫി, അഷ്ടമുടി, കൊല്ലം
നവംബർ 9 കല്ലട ,കൊല്ലം
നവംബർ 16 കരുവാറ്റ, ആലപ്പുഴ
നവംബർ 23 കായംകുളം, ആലപ്പുഴ