#കുരുക്ക് മുറുക്കി വെെറ്റില

കൊച്ചി : വൈറ്റില ജംഗ്ഷൻ എപ്പോഴും ഗതാഗതകുരുക്കിന്റെ താവളം തന്നെ.തിരുവാങ്കുളത്തുനിന്ന് കുരുക്ക് താണ്ടി വേണം ഇപ്പോഴും വൈറ്റിലയിലെത്താൻ. 12 കിലോമീറ്റർ ദൂരം താണ്ടാൻ മൂന്ന് മണിക്കൂർ പിന്നിടണം .വൈറ്റിലയിലെ ഗതാഗതകുരുക്കും റോഡിന്റെ അവസ്ഥയും പഴയതുപോലെ തന്നെയാണ്. കുരുക്കഴിക്കാനാകാതെ അധികൃതർ വീർപ്പുമുട്ടുകയാണ്. പ്രവർത്തി ദിവസങ്ങളിൽ രാവിലേയും വൈകീട്ടും വൈറ്റിലയിലെ ഒരു കിലോമീറ്റർ ദൂരം കടന്നുകിട്ടാൻ ഒരു മണിക്കൂറിലേറെ കുരുക്കിൽ കിടക്കേണ്ട അവസ്ഥയാണ്. ചേർത്തല റോഡിൽ വെെറ്റില സിഗ്നൽ ജംഗ്ഷൻ മുതൽ ശിവ സുബ്രമഹ്മണ്യക്ഷേത്രം വരെയുള്ള ഭാഗം ഗർത്തങ്ങൾ നിറഞ്ഞ വലിയൊരു തോടായി മാറി.

ദേശീയപാതയിലെ ഗതാഗതം സുഗമമാക്കാൻ നടപ്പാക്കിയ ട്രാഫിക് പരിഷ്കാരം വൈറ്റിലയ്ക്കു ചുറ്റുമുള്ള താമസക്കാരെയും വിദ്യാർത്ഥികളെയും അപകടത്തിലാക്കി. നെടുകെയും കുറുകെയും വാഹനങ്ങൾ കടന്നുപോകുന്നത് സർവത്ര ആശയക്കുഴപ്പമാണ് ഉണ്ടാക്കുന്നത് .ഓട്ടോറിക്ഷ മാത്രം കടന്നുപോകാൻ വീതിയുള്ള സ്ഥലത്തേക്കു കാറുകൾ കുത്തിക്കയറ്റുന്നു. കടവന്ത്രയിൽ നിന്ന് വെെറ്റിലയെത്താൻ രണ്ട് മണിക്കൂറെങ്കിലും വേണമെന്നതാണവസ്ഥ. വെെറ്റിലപ്പാലം കഴിഞ്ഞാൽ സിഗ്നൽ ജംഗ്ഷൻ വരെയുള്ള ഇടുങ്ങിയ റോഡ് ഗതാഗതം ദുഷ്കരമാക്കുന്നു.

12 കിലോമീറ്റർ പിന്നിടാൻ മൂന്നു മണിക്കൂർ

നഗരത്തിനോട് തന്നെ വിരസത തോന്നിപ്പിക്കുന്ന യാത്രക്കുരുക്കാണ് വൈറ്റിലയിൽ .സംസ്ഥാനദേശീയപ്പാതയിൽ തിരുവാങ്കുളം പഞ്ചായത്ത് പടിയിലും കേശവൻപ്പടിയിലും പിന്നിങ്ങുപോന്നാൽ കരിങ്ങാച്ചിറ മുതൽ വെെറ്റില വരെയും പാതകൾ തകർന്നടിഞ്ഞ് കുണ്ടും കുഴിയും നിറഞ്ഞിരിക്കുന്നു. കരിങ്ങാച്ചിറമുതൽ വടക്കേക്കോട്ടവരെയുള്ള പി.ഡബ്ല്യു.റോഡിൽ ബസ് സ്റ്റാൻഡ് ഭാഗം തകർന്നു കിടക്കാൻ തുടങ്ങിയിട്ട് നാളേറെയായി.

# നല്ല സമയം നോക്കണം.

പൂണിത്തുറപാലം ഒന്നു കടന്നുകിട്ടണമെങ്കിൽ അരമണിക്കൂറിലേറെ സമയം കണ്ടെത്തണം.അതിന് നല്ല സമയം നോക്കി ഇറങ്ങണം. അല്ലെങ്കിൽ സൂചിക്കുഴലിലൂടെ വേണം ഇവിടമൊന്ന് കടക്കാൻ .

# ഇടുങ്ങിയ റോഡുകൾ

കരിങ്ങാച്ചിറ തൊട്ട് കിഴക്കേക്കോട്ട വരെയുള്ള ഭാഗം കുപ്പിക്കഴുത്ത് പോലെ ഇടുങ്ങിയതാണ്.പഴയകെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണിയുമ്പോൾ റോഡിൽ നിന്ന് 3 മീറ്റർ വിട്ട് വേണം പണിയാൻ എന്ന നിബന്ധനയും പാലിക്കപ്പെടുന്നില്ല. നഗരസഭപെർമിറ്റിന് അപേക്ഷിക്കുന്ന പ്ളാനിൽ ഇതെല്ലാം ഉണ്ടാകും. പണിതു കഴിയുമ്പോൾ റോഡിന്റെ അരികുകൾ പിന്നെ പാർക്കിംഗ് കേന്ദ്രങ്ങളുമാകും. ഇതുറപ്പ് വരുത്താൻ നഗരസഭയും മിനക്കെടാറില്ല.

#ടെെൽ വിരിച്ച് മനോഹരമാക്കും

തൃപ്പൂണിത്തുറ ആശുപത്രിപ്പടി മുതൽ വടക്കേക്കോട്ട വരെയുള്ളഭാഗത്ത് ടെെൽ വിരിക്കുന്ന ജോലി തുടങ്ങിക്കഴിഞ്ഞു. രണ്ട് മാസത്തിനുള്ളിൽ പൂർത്തികരിക്കും. ചിത്രപ്പുഴബണ്ട് റോഡിൽ തൃപ്പൂണിത്തുറ നഗരസഭ ഗ്യാസ് പെെപ്പ്ലെെൻ ഇട്ടതുമൂലമാണ് കുരുക്കിൽപ്പെടാതെ മാമലക്കവലയിൽ എത്തുവാൻ കഴിയുന്ന ബെെപ്പാസ് നിർമ്മാണം അവതാളത്തിലായത്. തൃപ്പൂണിത്തുറ മുതൽ പൂന്തോട്ട വരെയുള്ളഭാഗം 22 മീറ്ററായി വീതിക്കൂട്ടാൻ സ്ഥലമെടുപ്പ് നടപടികൾ പുരോഗമിക്കുകയാണ്.

എസ് .സജ്ന ,എക്സി.എൻജിനിയർ പൊതുമരാമത്ത് വിഭാഗം(സംസ്ഥാനപ്പാത)

#2 വർഷത്തിനുള്ളിൽ റോഡ് പണി പൂർത്തീകരിക്കും