കൊച്ചി: ബി.ഡി.ജെ.എസ് അദ്ധ്യക്ഷനും എൻ.ഡി.എ സംസ്ഥാന കൺവീനറുമായ തുഷാർ വെള്ളാപ്പള്ളിയെ യു.എ.ഇയിൽ ചെക്ക് കേസിൽപ്പെടുത്തി അറസ്റ്റ് ചെയ്ത സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് പാർട്ടി സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു.
14 വർഷം മുമ്പുള്ള ഇടപാടുകളുടെ പേരിൽ വിദേശത്ത് പൊടുന്നനെ ചെക്കുകേസും അറസ്റ്റുമുണ്ടായതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. പരാതിക്കാരനുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ചിട്ട് തന്നെ പത്ത് വർഷത്തിലേറെയായി.
പരാതിക്കാരന്റെ കേരളത്തിലെയും വിദേശത്തെയും ബന്ധങ്ങളെയും ഇടപാടുകളെയും കുറിച്ച് അന്വേഷണം വേണമെന്ന് കേന്ദ്ര - സംസ്ഥാന സർക്കാരുകളോട് ബി.ഡി.ജെ.എസ് ആവശ്യപ്പെട്ടു.
നാട്ടിലും വിദേശ രാജ്യങ്ങളിലും വിവിധ ബിസിനസുകളിൽ പങ്കാളിത്തമുള്ള തുഷാർ മുമ്പ് ഇത്തരം ഒരു കേസുകളിലും ഉൾപ്പെട്ടിട്ടില്ല. ഒരുവിധ സാമ്പത്തിക ആരോപണങ്ങളും നേരിടേണ്ടി വന്നിട്ടില്ല. സംശുദ്ധ രാഷ്ട്രീയ പശ്ചാത്തലമുള്ള തുഷാറിനെ കെണിയിൽപ്പെടുത്താൻ ശ്രമിച്ചവരുടെ ലക്ഷ്യങ്ങൾ പുറത്തുകൊണ്ടുവരേണ്ടതുണ്ട്. തുഷാർ വെള്ളാപ്പള്ളിക്ക് സംസ്ഥാന കൗൺസിൽ പൂർണ പിന്തുണ പ്രഖ്യാപിച്ചു. കേസിനെ നിയമപരമായും സംഘടനാപരമായും നേരിടുമെന്നും പ്രസ്താവനയിൽ പറഞ്ഞു..