കൊച്ചി : പാരമ്പര്യ കെെത്തറി നെയ്ത്ത് വസ്ത്രങ്ങളുടെ വിപണനത്തിൽ 84 വർഷത്തെ പാരമ്പര്യമുള്ള തമിഴ്നാട് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കൈത്തറി സ്ഥാപനമായ കോ-ഓപ് ടെക്സിൽ ഓണം റിബേറ്റ് വില്പനയ്ക്ക് തുടക്കം. ആദ്യ വില്പന എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് തേജോമയി തമ്പുരാട്ടിക്ക് നൽകി ജില്ലാ കളക്ടർ എസ്. സുഹാസ് നിർവഹിച്ചു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്ക് എതിർവശം എസ്.എ റോഡിലെ ഷോറൂമിൽ നടന്ന ചടങ്ങിൽ റീജണൽ മാനേജർ ആർ. സുരേഷ്‌കുമാർ, പ്രോഡക്ട്സ് മാനേജർ പി.പി. സജീവ്, അരുൺ തുടങ്ങിയവർ പങ്കെടുത്തു.
30 ശതമാനം വരെ സ്പെഷ്യൽ റിബേറ്റ് ഉണ്ട്. കാഞ്ചീപുരം പട്ട്, സോഫ്റ്റ് സിൽക്ക്, പവിത്ര സിൽക്ക്, പ്രിന്റഡ് സിൽക്ക്, കോട്ടൻ സാരികൾ, ഓർഗാനിക് കോട്ടൻ സാരികൾ, സെറ്റ്മുണ്ട്, ലുങ്കി, ബെഡ്ഷീറ്റുകൾ, റെഡിമെയ്ഡ് ഷർട്ടുകൾ, ചുരിദാറുകൾ, കുർത്തി തുടങ്ങി എല്ലാ തുണിത്തരങ്ങളും പുതുമയാർന്ന ഡിസെനുകളിൽ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. .
ഉപഭോക്താക്കൾക്ക് 'കനവ് നിനവ് തിട്ടം' പദ്ധതി പ്രകാരമുള്ള പ്രതിമാസതവണ പദ്ധതി ആരംഭിച്ചതായി മാനേജർ കെ.കെ. രാജേന്ദ്രൻ നായർ അറിയിച്ചു. 300 രൂപയോ ഗുണിതങ്ങളോ നിക്ഷേപിച്ചാൽ ലാഭം ലഭിക്കുന്ന പദ്ധതിയിൽ തൂവാല മുതൽ ജനപ്രിയ ഇനങ്ങളായ കസവുസാരിയും മുണ്ടുസെറ്റും പട്ടുസാരിയും വരെ സ്വന്തമാക്കാനാകും. സർക്കാർ - അർദ്ധ സർക്കാർ ജീവനക്കാർക്ക് ക്രെഡിറ്റ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഫോൺ: 0484-2372795.