നെടുമ്പാശേരി: അടിയന്തിര സാഹചര്യം നേരിടാൻ സജ്ജമാണോയെന്ന് പരിശോധിക്കാനുള്ള ഫുൾസ്‌കെയിൽ എമർജൻസി മോക്ഡ്രിൽ കൊച്ചി വിമാനത്താവളത്തിൽ നടത്തി. വിമാനത്താവളത്തിലെ സുരക്ഷാ സജ്ജീകരണങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുണ്ടെന്ന് ഉറപ്പുവരുത്താൻ രണ്ടുവർഷത്തിൽ ഒരിക്കലാണ് വിമാന അപകടത്തിന് സമാനമായ സാഹചര്യം കൃത്രിമമായി സൃഷ്ടിച്ച് സമ്പൂർണ മോക്ഡ്രിൽ നടത്തുന്നത്.
സിയാലിന്റെ മേൽനോട്ടത്തിൽ, എയർലൈനുകൾ, ഇന്ത്യൻ നേവി, ജില്ലാ ഭരണകൂടം, എയർപോർട്ട് അതോറിറ്റി, കോസ്റ്റ്ഗാർഡ്, ആശുപത്രികൾ തുടങ്ങി മുപ്പതോളം ഏജൻസികൾ മോക്ഡ്രില്ലിൽ പങ്കെടുത്തു. ഇൻഡിഗോ എയർലൈൻ നൽകിയ എയർബസ് 320 വിമാനത്തെ 'ആൽഫഡെൽറ്റ' എന്ന എയർലൈൻ ആക്കിമാറ്റി. ഒമ്പത് ജീവനക്കാർ ഉൾപ്പെടെ 166 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. വിമാനം ടേക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പ്, ഉച്ചയ്ക്ക് 2.46 ന്, എൻജിനിൽ തീപ്പിടിത്തമുണ്ടായതായി ക്യാപ്റ്റൻ, എ.ടി.സി യെ അറിയിച്ചു. വിമാനത്തിൽ പുക പടർന്നു. ഇതോടെ വിമാനത്താവളത്തിൽ ഫുൾ സ്‌കെയിൽ എമർജൻസി പ്രഖ്യാപിക്കപ്പെട്ടു. സിയാൽ അഗ്‌നി ശമന രക്ഷാവിഭാഗം (എ.ആർ.എഫ്.എഫ്) അത്യാധുനിക ഉപകരണങ്ങളുമായി രണ്ട് മിനിറ്റിനകം വിമാനത്തിന് അരികിലെത്തി.
എയർപോർട്ട് ഡയറക്ടർ എ.സി.കെ നായരുടെ നേതൃത്വത്തിൽ മൊബൈൽ കമാൻഡ് കൺട്രോൾ സജ്ജമായി. മിനിറ്റുകൾക്കുള്ളിൽ ഇന്ത്യൻ നേവിയുടെ ഹെലികോപ്ടർ വിമാനത്താവളത്തിലെത്തുകയും യാത്രക്കാരെ ഒഴിപ്പിക്കുന്ന പ്രവർത്തനത്തിൽ പങ്കുചേരുകയും ചെയ്തു. ''അപകടത്തിൽ ' പരുക്കേറ്റവരേയും കൊണ്ട് ഇരുപതോളം ആംബുലൻസുകൾ കുതിച്ചു. അസി.കമാൻഡന്റ് അഭിഷേക് യാദവിന്റെ നേതൃത്വത്തിൽ സി.ഐ.എസ്.എഫ്. സുരക്ഷാ ചുമതല ഏറ്റെടുത്തു. കമാൻഡ് പോസറ്റിൽ നിന്നുള്ള നിർദേശങ്ങൾക്ക് അനുസരിച്ച് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ എമർജൻസി കൺട്രോൾ റൂം, അംബ്ലി ഏരിയ, സർവൈവേഴ്‌സ് റിസപ്ഷൻ ഏരിയ, മീഡിയ സെന്റർ എന്നിവയും പ്രവർത്തനം തുടങ്ങി.
മൂന്നരയോടെ രക്ഷാ ദൗത്യം അവസാനിച്ചതായുള്ള പ്രഖ്യാപനം വന്നു. 'നിരവധി ഏജൻസികൾ ഉൾപ്പെടുന്ന സങ്കീർണമായ പ്രവർത്തനമാണ് വിമാനത്താവളത്തിലേത്. അടിയന്തിര സാഹര്യമുണ്ടായാൽ ഇവയെ അതിവേഗം ഏകോപിപ്പിക്കുകയും രക്ഷാപ്രവർത്തനം നടത്തുകയും വേണം. ഓരോ വിമാനത്താവളത്തിന്റേയും രക്ഷാ സന്നാഹങ്ങളുടെ കാര്യക്ഷമത പരിശോധിക്കാനാണ് രണ്ടുവർഷത്തിലൊരിക്കൽ ഫുൾ സ്‌കെയിൽ എമർജൻസി മോക് ഡ്രിൽ നടത്തുന്നത്. സങ്കീർണമായ മോക് ഡ്രിൽ മികവോടെ നടത്തിയതിന് വിവിധ ഏജൻസികളേയും ഉദ്യോഗസ്ഥരേയും സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ.കുര്യൻ അഭിനന്ദിച്ചു.