കൊച്ചി: കൊച്ചി മെട്രോയുടെ മഹാരാജാസ് സ്റ്റേഷനിൽ നിന്ന് തൈക്കൂടത്തേക്കുള്ള പാതയിൽ മെട്രോ റെയിൽ സി.എം.ആർ.എസ് (കമ്മിഷണർ ഒഫ് മെട്രോ റെയിൽ വേ സെഫ്റ്റി )​സുരക്ഷാ കമ്മിഷണറുടെ നേതൃത്വത്തിൽ രണ്ട് ദിവസത്തെ പരിശോധനയ്ക്ക് തുടക്കമായി.വെള്ളിയാഴ്ച രാവിലെ 9ന് മഹാരാജാസ് കോളജ് ഗ്രൗണ്ട് സ്റ്റേഷനിൽ നിന്നാണ് പരിശോധന ആരംഭിച്ചത്. കമ്മിഷണർ കെ.എ. മനോഹരന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് പരിശോധന നടത്തുന്നത്. പരിശോധന ഇന്നും തുടരും.
മഹാരാജാസ് സ്റ്റേഷനിൽനിന്ന് തൈക്കൂടം വരെ അഞ്ച് സ്റ്റേഷനുകൾ ഉൾപ്പെടുന്ന പാതയുടെ നീളം 5.65 കിലോമീറ്ററാണ്. സ്റ്റേഷനുകളുടേതടക്കം നിർമ്മാണ ജോലികളെല്ലാം പൂർത്തിയാക്കി പരീക്ഷണയോട്ടവും കഴിഞ്ഞിരുന്നു. രാജ്യത്ത് മെട്രോയിലെ ആദ്യ കാൻറിലിവർ പാലം കൂടി ഈ പാതയിൽ ഉൾപ്പെടുന്നു. സൗത്ത്, കടവന്ത്ര മെട്രോ സ്റ്റേഷനുകൾക്കിടയിൽ തൂണില്ലാതെ അർദ്ധവൃത്താകൃതിയിൽ നിർമ്മിച്ച പാലത്തിന് 90 മീറ്ററാണ് നീളം. പരീക്ഷണയോട്ടത്തിനിടെ രണ്ട് ട്രെയിനുകൾ ഇവിടെ നിർത്തിയിട്ട് ബല പരിശോധന നടത്തിയിരുന്നു. ഇന്നലെ പ്രധാനമായും സ്റ്റേഷനുകളുടെ പരിശോധനയാണ് നടന്നത്.