ajith
അജിത് റഹ്മാൻ

രാജാക്കാട് : കമ്പംമെട്ട് – കമ്പം അന്തർ സംസ്ഥാന പാതയിലെ രാത്രികാല കവർച്ചാ സംഘത്തിലെ മുഖ്യ പ്രതി പിടിയിൽ. കമ്പം ബസ് സ്റ്റാൻറ്റിന്ന സമീപത്തെ കോളനിയിൽ താമസക്കാരനായ ബോഡിനായ്ക്കന്നൂർ സ്വദേശി അജിത് റഹ്മാൻ (30) ആണ് തമിഴ്നാട് പൊലീസിന്റെ പിടിയിലായത്. കൂട്ടാളികളായ മൂന്ന് പേർ വലയിലായതായും സൂചന.

കമ്പം വടക്കുംപട്ടി പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്‌പെക്ടർ പൊന്നിൻ വളവൻ കഴിഞ്ഞ ദിവസം പുലർച്ചെ കമ്പം ബസ് സ്റ്റാന്റിന് സമീപം നടത്തിയ പരിശോധനയിൽ അജിത് റഹ്മാനെ അസ്വഭാവികമായ സാഹചര്യത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ജൂൺ 6 ന് കമ്പം കമ്പംമെട്ട് പാതയിൽ ചേറ്റുകുഴി സ്വദേശികളെ അക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്നതായും പൊലീസിനോട് സമ്മതിച്ചത്.

അജിതും, സുഹൃത്തുക്കളും ചേർന്നാണ് കൊള്ള നടത്തിയത് എന്നതുൾപ്പെടെ പ്രധാന വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.. ജൂൺ 6നു പുലർച്ചെ കൊള്ളക്ക് ഇരയായ ചേറ്റുകുഴിയിലെ പച്ചക്കറി വ്യാപാരി ജോനകംവിരുത്തിൽ ജയൻ, തോട്ടം തൊഴിലാളികളെ എത്തിക്കുന്ന ഡ്രൈവർ പുത്തൻപുരക്കൽ റിജു എന്നിവരുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. കവർച്ച നടത്താൻ ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മൂന്ന് പേർ കൂടി വലയിലായതായാണ് സൂചനയുണ്ട്. ഉടൻതന്നെ ഇവരുടെ അറസ്റ്റ് രേഖ6പ്പെടുത്തും.

ജൂൺ 6 ന് പുലർച്ചെ അഞ്ചിന് കേരള തമിഴ്നാട് അതിർത്തിയായ കമ്പം അടിവാരത്തെ വിജന സ്ഥലത്ത് ജയനും റിജുവും സഞ്ചരിച്ചിരുന്ന പിക്ക് അപ് വാൻ എത്തിയപ്പോൾ രണ്ട് പേർ കൈകാണിച്ചു. വണ്ടി നിർത്താതെ മുന്നോട്ട് പോയപ്പോൾ അകലെ വച്ച് മറ്റ് രണ്ടുപേർ വാഹനം തടഞ്ഞു. വേഗത കുറച്ചതോടെ രണ്ട് പേർ വണ്ടിയുടെ ബോണറ്റിലേക്ക് ചാടി വീണു. റിജുവിന്റെ കൈവശമുണ്ടായിരുന്ന 8,000 രൂപയും ജയന്റെ മൊബൈൽ ഫോണും സംഘം തട്ടിയെടുക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് കേരള തമിഴ്നാട് പൊലീസ് സംയുക്തമായി പാതയിൽ രാപ്പകൽ പട്രോളിംഗ് നടത്തിയിരുന്നു. സമീപകാലത്ത് നടന്ന കവർച്ചകളുമായി ബന്ധപ്പെട്ട പല നിർണ്ണായക വിവരങ്ങളും പിടിയിലായ അജിത്തിൽ നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്.