കട്ടപ്പന: വൻ മുക്കു പണ്ടത്തട്ടിപ്പ് സംഘത്തിലെ ഒന്നാം പ്രതി അറസ്റ്റിൽ. സർവ്വീസ് സഹകരണ ബാങ്കിലും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലുമായി ലക്ഷങ്ങൾ തട്ടിയെടുത്ത സംഘത്തിലെ പ്രധാനി പ്രകാശ് ഐമുറിയിൽ രാഗേഷിനെയാണ് തങ്കമണി പൊലിസ് അറസ്റ്റ് ചെയ്തത്.പ്രകാശ് കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചിരുന്നത്.
തങ്കമണി സഹകരണ ബാങ്കിന്റെ പ്രകാശ് ബ്രാഞ്ചിൽ പല തവണകളായി 10 ലക്ഷത്തോളം രൂപയുടെ മുക്കുപണ്ടമാണ് സംഘം പണയം വച്ചിരുന്നത്..പ്രകാശ് ടൗണിൽ ബാങ്ക് ശാഖ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തന്നെ ബേക്കറി നടത്തുന്ന ഐമുറിയിൽ ഐ.ജി.മോഹനൻ, ആറ്റുപുറത്ത് സിജുവിന്റെ ഭാര്യ സന്ധ്യ ,മകൻ ദർശൽ എന്നിവരെയാണ് ആദ്യം അറസ്റ്റ് ചെയ്ത് റിമാന്റിലായത്. അറസ്റ്റിലായ മോഹനന്റെ മകൻ രാഗേഷ് ഒളിവിൽ പോകുകയായിരുന്നു. തോപ്രാംകുടിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പ്രതികൾ പല പ്രാവശ്യം മുക്കു പണ്ടം പണയം വെയ്ക്കാനെത്തിയെങ്കിലും ഉടമ തിരിച്ചറിഞ്ഞ തോടുകൂടി രക്ഷപ്പെടുകയായിരുന്നു.എന്നാൽ തൊടുപുഴ മുതൽ തോപ്രാംകുടിവരയുള്ള പല സ്വകാര്യ സ്ഥാപനങ്ങളിലും ജില്ലാ സഹകരണ ബാങ്കുകളിലും സംഘം മുക്കുപണ്ടം പണയം വച്ച് പണം തട്ടിച്ചതായി കണ്ടെത്തിയിരുന്നു.ഒന്നാം പ്രതി അറസ്റ്റിലായതോടു കൂടി കൂടുതൽ തട്ടിപ്പ് പുറത്തുവരും. പ്രകാശ് മേഖലയിലെ നിർദ്ധനരായ സ്ത്രീകളെ ഉപയോഗിച്ച് വിവിധ മേഖലകളിൽ പണം വയ്പ്പിച്ചിട്ടുള്ളതായും കണ്ടെത്തിയതായി പൊലിസ് പറഞ്ഞു..പ്രതികളിലൊരാളായ ദർശൽ കട്ടപ്പനയിലെ പ്രമുഖ ജ്വല്ലറിയിൽ നിന്നും തവണ വ്യവസ്ഥയിൽ സ്വർണ്ണം തിരിമറി നടത്തി 10 ലക്ഷത്തോളം തട്ടിച്ചതായും ആരോപണമുണ്ട്.ഇത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് മുക്കുപണ്ടത്തട്ടിപ്പിൽ പിടിയിലായത്.കേസിലെ പ്രധാന പ്രതികളെല്ലാം അറസ്റ്റിലായതായി തങ്കമണി എസ്.ഐ. സി.പി.രഘുവരൻ പറഞ്ഞു. തട്ടിപ്പിനെ തുടർന്ന് പ്രകാശ് ബാങ്കിലെ മൂന്ന് ജീവനക്കാരെയും, ഒരു താത്കാലിക ജീവനക്കാരിയെയും സസ്‌പെന്റ് ചെയ്തിരുന്നു.