ഒരു താലൂക്കിൽ ഒരു ക്യാമ്പാക്കി കുറയ്ക്കും

ഇടുക്കി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ദുരിതാശ്വസ ക്യാമ്പുകൾ ഒഴിവുള്ള സർക്കാർ കെട്ടിടങ്ങളിലേക്ക് മാറ്റാനും ക്യാമ്പുകളുടെ എണ്ണം ഒരു താലൂക്കിൽ ഒന്നാക്കി കുറയ്ക്കുവാനും ഇന്നലെ നടന്ന പ്രളയ രക്ഷാപുനരധാവാസ പ്രവർത്തന ജില്ലാ തല അവലോകനയോഗം തീരുമാനിച്ചു. ജില്ലയിൽ നിലവിൽ 5 താലൂക്കുകളിലായി 13 ക്യാമ്പുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
വാസയോഗ്യമല്ലാത്ത സ്ഥലങ്ങൾ കണ്ടെത്തി തദ്ദേശ ഭരണ സ്ഥാപനങ്ങൾ പദ്ധതി തയ്യാറാക്കി സർക്കാരിന് സമർപ്പിച്ച് പ്രളയ പ്രതിരോധത്തിന് മുന്നൊരുക്കം നടത്തണം.

പുനരധിവാസ പ്രവർത്തനത്തിന് സ്‌പെഷ്യൽ ഓഫീസറെ നിയമിക്കണമെന്നും ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു.

പ്രളയത്തിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്കുള്ള റോഡുകൾ ദുരന്ത പ്രതിരോധ നിധിയിൽനിന്ന് പണം കണ്ടെത്തി പൊതുമരാമത്ത് വകുപ്പ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കണം. മൂഴിക്കൽ, ശാന്തിപാലം, നൂറടിപ്പാലം എന്നിവ സഞ്ചാരയോഗ്യമാക്കുന്നതിനുള്ള എസ്‌റ്റേിമേറ്റ് തയ്യാറാക്കി നൽകണം. ഇത് റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി നവീകരിക്കണമെന്നും ഇ.എസ് ബിജിമോൾ എംഎൽഎ ആവശ്യപ്പെട്ടു. വണ്ടിപ്പെരിയാർ ചുരക്കുളം കവലയിലെ വെള്ളക്കെട്ട് അവസാനിപ്പിക്കണമെങ്കിൽ എംഎംജെ എസ്റ്റേറ്റിന്റെ സമീപമുള്ള കലുങ്കുകൾക്ക് വലുപ്പം വർദ്ധിപ്പിക്കണം. സമീപത്ത് അപകടഭീഷണിയായുള്ള പൂമരങ്ങൾ മുറിച്ചു നീക്കാൻ നടപടി ഉണ്ടാകണമെന്നും എംഎൽഎ നിർദ്ദേശിച്ചു.

അപകടകരമായി ഇനിയും മരങ്ങൾ നില്ക്കുന്നുണ്ടെങ്കിൽ എത്രയും വേഗം മുറിച്ചു മാറ്റാൻ യോഗം ആവശ്യപ്പെട്ടു. ഇതിനായി ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി തന്നിട്ടുള്ളതാണെന്നും അതനുസരിച്ച് ദ്രുതഗതിയിൽ മുറിക്കണമെന്നും അറിയിച്ചു.
ചിന്നാർ ജലവൈദ്യുതി പദ്ധതി മേഖലയിലെ പാറപൊട്ടിക്കൽ തൽക്കാലം നിർത്തിവെയ്ക്കണമെന്ന് ഡീൻ കര്യാക്കോസ് എംപിയും പുനരാരംഭിക്കുമ്പോൾ സമീപവാസികൾക്കും പരിസ്ഥിതിയ്ക്കും ആഘാതം സൃഷ്ടിക്കാത്ത വിധം തീഷ്ണത കുറഞ്ഞ വിധിത്തിലായിരിക്കണമെന്നും റോഷി അഗസ്റ്റിൻ എംഎൽഎയും ആവശ്യപ്പെട്ടു.

ക്യാമ്പിൽ നിന്ന് മടങ്ങുന്നവരുടെ പുനരധിവാസം, വീടുകൾക്ക് സുരക്ഷാ ഭിത്തി നിർമ്മിക്കുന്നതിന് ധനസഹായം, അനധികൃത തടയണ എന്നിവ സംബന്ധിച്ച കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കലക്ടർ എച്ച്. ദിനേശൻ അറിയിച്ചു. പെരിയവര പുതിയപാലം ഫെബ്രുവരിയിൽ പൂർത്തിയാകുമെന്നും അതുവരെ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്നും പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം യോഗത്തിൽ അറിയിച്ചു. മൂലമറ്റം ആശ്രമം റോഡ് ഇടിഞ്ഞ താണിടത്ത് മൂന്ന് മീറ്റർ വീതിയിൽ നടപ്പാത നിർമ്മാണം ആരംഭിച്ചു.
ക്ഷീരകർഷകർക്ക് ആവശ്യമായ കാലീത്തീറ്റ വിതരണം നടത്തുന്നുണ്ടെന്ന് ക്ഷീരവകുപ്പ് അറിയിച്ചു.

ജില്ലാ കളക്ടർ എച്ച് ദിനേശൻ, അഡ്വ. ഡീൻ കുര്യാക്കോസ് എംപി, എം.എൽ.എമാരായ ഇ.എസ് ബിജിമോൾ, റോഷി അഗസ്റ്റിൻ, ദേവികുളം സബ് കളക്ടർ ഡോ.രേണുരാജ്, ജില്ലാ പൊലീസ് മേധാവി ടി.നാരായണൻ, എഡിഎം ആന്റണി സ്‌കറിയ, ആർഡിഒ അതുൽ എസ് നാഥ്, ഡെപ്യൂട്ടി കലക്ടർ ഹരികുമാർ എസ് ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ്‌കുമാർ, പൊതുമരാമത്ത് റോഡ്‌സ് എക്‌സിക്യൂട്ടീവ് എൻജിനീയർ വി.പി.ജാഫർഘാൻ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.