രാജാക്കാട് : രാജകുമാരി പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് ആറ്റുപുറം രാജി വച്ചു. കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം പ്രതിനിധി ആയ ഇദ്ദേഹം മുന്നണി ധാരണ അനുസരിച്ചാണ് രാജിവച്ചത്. പി. ജെ ജോസഫ് വിഭാഗത്തിൽ നിന്നുള്ള പി. പി ജോയി അടുത്ത പ്രസിഡന്റാകും. കേരളാ കോൺഗ്രസിലെ പിളർപ്പിന്റെ പശ്ചാത്തലത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാന കൈ മാറ്റത്തെ ചെല്ലിയുള്ള തർക്കത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. കോൺഗ്രസ് അഞ്ച്, കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം ഒന്ന്, പി. ജെ ജോസഫ് വിഭാഗം ഒന്ന്, സി. പി. എം ആറ് എന്നിങ്ങിനെയാണ് പഞ്ചായത്തിലെ കക്ഷിനില. യു. ഡി. എഫ് ധാരണ അനുസരിച്ച് മൂന്ന് വർഷം കോൺഗ്രസും, ശേഷിക്കുന്ന രണ്ട് വർഷം കേരള കോൺഗ്രസും പ്രസിഡന്റ് സ്ഥാനം വഹിയ്ക്കും. കോൺഗ്രസ് പ്രതിനിധി രാജിവെച്ച ശേഷം ജോസ് കെ. മാണി വിഭാഗം പ്രതിനിധിയായ എം.പി വർഗീസ് ആറുമാസവും, തുടർന്ന് ജോസഫ് വിഭാഗക്കാനായ പി.പി ജോയിയും പ്രസിഡന്റ് സ്ഥാനം വഹിക്കാൻ ആയിരുന്നു മുന്നണിയിലെ തീരുമാനം. ഇതനുസരിച്ച് ജൂൺ 18 ന് വർഗീസ് ആറ്റുപുറം സ്ഥാനം ഒഴിയേണ്ടതായിരുന്നു. എന്നാൽ കേരള കോൺഗ്രസ് (എം ) പിളരും എന്ന ധാരണയിൽ ജോസ് കെ. മാണി വിഭാഗം പ്രസിഡന്റ് സ്ഥാനം കൈമാറാൻ മടിച്ചു. യു.ഡി.എഫും കോൺഗ്രസും പല തവണ യോഗം ചേർന്നെങ്കിലും തീരുമാനം ഉണ്ടായില്ല. അവസാനം കോൺഗ്രസ് കർശന നിലപാട് എടുത്തതോടെ ഈ മാസം 16 ന് പ്രസിഡണ്ട് സ്ഥാനം രാജി വയ്ക്കാം എന്ന ജോസ് കെ.മാണി വിഭാഗം അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് ഇന്നലെ ഇദ്ദേഹം പഞ്ചായത്ത് സെക്രട്ടറി ഡാർലിമോൾ ചെറിയാന് രാജി സമർപ്പിച്ചു.