atrocities-of-sfi

ഇടുക്കി: അദ്ധ്യാപികയെയും വിദ്യാർത്ഥികളെയും ക്ളാസ് മുറിയിൽ പൂട്ടിയിട്ട രണ്ട് എസ്.എഫ്.ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്തതിനെ തുടർന്ന് സമരം നടക്കുന്ന പാമ്പനാർ എസ്.എൻ കോളേജിൽ പുറത്തു നിന്നുള്ള എസ്.എഫ്.ഐ പ്രവർത്തകരുടെ അക്രമം. ഇന്നലെ രാവിലെ ക്ലാസ് തുടങ്ങിക്കഴിഞ്ഞ് കാമ്പസിലേക്ക് അതിക്രമിച്ചു കയറിയ സമരക്കാർ ക്ലാസുകളിൽ നിന്ന് വിദ്യാർത്ഥികളെ ബലമായി പിടിച്ചിറക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

നേരത്തേ തന്നെ സംഘർഷാന്തരീക്ഷം നിലനിന്നിരുന്ന കോളേജിന് പൊലീസ് കാവൽ ഉണ്ടായിരുന്നെങ്കിലും അതിക്രമത്തിന് അവർ മൗനാനുവാദം നൽകുകയായിരുന്നുവെന്നാണ് അക്ഷേപം. കോളേജ് പ്രിൻസിപ്പൽ സി.ഐയെ ഫോണിൽ വിളിച്ച് അക്രമികളെ തടയാൻ ആവശ്യപ്പെട്ടെങ്കിലും അവർ തിരിഞ്ഞുനോക്കിയില്ല. പീരുമേട് എസ്.ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ നോക്കിനിൽക്കെയാണ് പുറത്തു നിന്നുള്ളവർ പ്രിൻസിപ്പലിന്റെ മുറിക്കു മുന്നിൽ നിന്ന് അസഭ്യമുദ്രാവാക്യം മുഴക്കിയത്. സംഘർഷം ഒഴിവാക്കാൻ ക്ലാസ് വിടാൻ പ്രിൻസിപ്പൽ തീരുമാനിക്കുകയായിരുന്നു.

മൂന്നാഴ്ച മുമ്പ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകർ ഒരു അദ്ധ്യാപികയെയും വിദ്യാർത്ഥികളെയും ക്ളാസ് മുറിയിൽ അടച്ചിട്ടിരുന്നു. ഈ സംഭവത്തിൽ സസ്പെൻഷനിലായ രണ്ട് എസ്.എഫ്.ഐ പ്രവർത്തകരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് എസ്.എഫ്.ഐ സമരം. സമരക്കാരോട് അനുഭാവം പ്രകടിപ്പിച്ച് ഇതിനു മുമ്പും പുറത്തു നിന്നുള്ള എസ്.എഫ്.ഐ പ്രവർത്തകരെത്തി കോളേജിൽ അക്രമം കാണിച്ചിരുന്നു.

കഴിഞ്ഞ ദിവസം ചേർന്ന പി.ടി.എ യോഗത്തിൽ സമരത്തിനെതിരെ സംസാരിച്ച രക്ഷിതാക്കളുടെ കുട്ടികളെ എസ്.എഫ്.ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ഇന്നലെ ക്ലാസുകളിലെത്തിയ സമരക്കാർ പെൺകുട്ടികളടക്കമുള്ള വിദ്യാർത്ഥികൾക്കു നേരെ അസഭ്യവർഷം ചൊരിയുകയും

'അച്ഛനെ നിലയ്ക്കു നിറുത്തണ'മെന്ന് താക്കീതു നൽകുകയും ചെയ്തു. അതേസമയം,​ കോളേജിലെ ഭൂരിപക്ഷം വിദ്യാർത്ഥികളുടെയും പിന്തുണയില്ലാതെയാണ് എസ്.എഫ്.ഐയുടെ സമരമെന്ന് കുട്ടികൾ തന്നെ പറയുന്നു.