തൊടുപുഴ: മഴ പെയ്ത് മാനത്ത് കാർമുകിലൊഴിഞ്ഞ നിമിഷം വീഥികളിലെങ്ങും കാ‌ർമുകിൽ വർണന്മാരും ഗോപികമാരും നിറഞ്ഞു. ജില്ലയിലെമ്പാടും ബാലഗോകുലത്തിന്റെയും വിവിധ ക്ഷേത്രദേവസ്വങ്ങളുടെയും ആഭിമുഖ്യത്തിൽ ഉറിയടിയുടെയും ശോഭായാത്രയുടെയും അകമ്പടിയോടെ വിപുലമായി ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. കാരിക്കോട് ദേവീക്ഷേത്രം, കാഞ്ഞിരമറ്റം ശ്രീമഹാദേവക്ഷേത്രം, മുതലിയാർമഠം ശ്രീമഹാദേവക്ഷേത്രം, മുതലക്കോടം ശ്രീമഹാദേവക്ഷേത്രം, ആരവല്ലിക്കാവ് ശ്രീഭഗവതി ക്ഷേത്രം, നെല്ലിക്കാവ് ശ്രീഭഗവതി ക്ഷേത്രം, മണക്കാട് ശ്രീനരസിംഹ സ്വാമിക്ഷേത്രം, കാഞ്ഞിരംപാറ, ഒളമറ്റം, മലങ്കര കാട്ടോലി, തെക്കുംഭാഗം ശ്രീധർമ്മശാസ്താ ക്ഷേത്രം, കാപ്പിത്തോട്ടം, പുതുപ്പരിയാരം എന്നിവിടങ്ങളിൽ നിന്ന് തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലേക്ക് ശോഭായാത്ര നടക്കും. മഹാശോഭായാത്ര വൈകിട്ട് അഞ്ചിന് കാരിക്കോട് ദേവീക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് നഗരം ചുറ്റി മണക്കാട് ജംഗ്ഷൻ വഴി തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ പ്രവേശിച്ചു. കൃഷ്ണതീർത്ഥം കല്യാണമണ്ഡപത്തിൽ പ്രസാദവിതരണവും നടന്നു. ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വിശേഷാൽ ദീപാരാധനയും എട്ടിന് മേൽപത്തൂർ ആഡിറ്റോറിയത്തിൽ വിവിധ കലാപരിപാടികളുമുണ്ടായിരുന്നു. മുട്ടം തയ്യക്കാവ് ദേവീക്ഷേത്രത്തിൽ നിന്ന് വൈകിട്ട് ശോഭായാത്ര ആരംഭിച്ച് ടൗൺ ചുറ്റി മുട്ടം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ സമാപിച്ചു. കോളപ്ര ചക്കുളത്തുകാവ് ശ്രീഉമാമഹേശ്വര ക്ഷേത്രത്തിൽ നിന്ന് കുടയത്തൂർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് മഹാശോഭായാത്ര നടത്തി. മൂലമറ്റം ഗണപതി ക്ഷേത്രത്തിൽ നിന്ന് അറക്കുളം നെറ്റിക്കാട്ട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് ശോഭായാത്ര നടത്തി. കദളിക്കാട്, നെടുംപാറ മഹാദേവക്ഷേത്രം, മണിയന്തടം ശ്രീധർമ്മശാസ്താക്ഷേത്രം, തലമറ്റം ശ്രീമഹാദേവക്ഷേത്രം, പനയക്കുന്ന് മാട്ടുപാറ എന്നിവിടങ്ങളിൽ നിന്ന് നാലിന് ആരംഭിച്ച് അച്ചൻകവല പൂണവത്ത്കാവ്, ചെറായിക്കൽ ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രയുമായി സംഗമിച്ച് കാപ്പ്കുറിഞ്ഞിലിക്കാട്ട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ സമാപിച്ചു. വഴിത്തല- കൈപ്പിള്ളിക്കാവ് ദേവീക്ഷേത്രത്തിൽ നിന്നും വഴിത്തല പാറേക്കാവ് ദേവീക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ശോഭായാത്രകൾ വഴിത്തല തൃക്കൈയിൽ ശ്രീമഹാദേവക്ഷേത്രത്തിൽ സമാപിച്ചു. പടി. കോടിക്കുളം ചന്ദ്രപ്പിള്ളിക്കാവ് ദേവീക്ഷേത്രം, ഏഴല്ലൂർ ധർമ്മശാസ്താക്ഷേത്രം, പാറപ്പുഴ മഹാദേവക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ കുളത്തിങ്കൽ കവലയിൽ സംഗമിച്ച് മഹാശോഭായാത്രയായി പടി. കോടിക്കുളം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സമാപിച്ചു. വണ്ണപ്പുറം പ്ലാന്റേഷൻ ഗുരുമന്ദിരത്തിൽ നിന്നും കാളിയാർ, ഒടിയപാറ, വെൺമറ്റം, ദർഭത്തൊട്ടി, മുട്ടുകണ്ടം, ചീങ്കൽസിറ്റി, നിരപ്പുപാറ എന്നിവിടങ്ങളിൽ നിന്നും രണ്ടിന് ശോഭായാത്ര ആരംഭിച്ച് നാലിന് വണ്ണപ്പുറം ഗുരുമന്ദിരത്തിൽ സംഗമിച്ച് കാഞ്ഞിരക്കാട്ട് ശ്രീമഹാദേവ ക്ഷേത്രം വഴി വണ്ണപ്പുറം തെക്കേച്ചിറ മഹാവിഷ്ണു ക്ഷേത്രത്തിൽ സമാപിച്ചു. പുറപ്പുഴ പുതുച്ചിറക്കാവ് ദേവീക്ഷേത്രത്തിൽ നിന്ന് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ വൈകിട്ട് നാലിന് ആരംഭിച്ച ശോഭായാത്ര തറവട്ടം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ സമാപിച്ചു. അരിക്കുഴ ഇടാട്ടുകുന്ന് ഭഗവതി ക്ഷേത്രത്തിൽ നിന്നുള്ള ശോഭായാത്ര മൂഴിക്കൽകാവ് ദേവിക്ഷേത്രം വഴി കൊട്ടാറ്റ് വിഷ്ണുവണ്ണവർ മഹാദേവക്ഷേത്രത്തിൽ സമാപിച്ചു. ഉടുമ്പന്നൂർ, ഇടമറുക്, പാറേക്കാവ് ദേവീക്ഷേത്രം, അമയപ്ര ശ്രീമഹാദേവക്ഷേത്രം, തട്ടക്കുഴ ശ്രീമഹാദേവ ധർമ്മശാസ്താ ക്ഷേത്രം, മലയിഞ്ചി പാറയിൽ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ അഞ്ചിന് ഉടുമ്പന്നൂർ തൃക്കയിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ സമാപിച്ചു. ഏഴല്ലൂർ പ്ലാന്റേഷൻ ശ്രീമഹാദേവ ക്ഷേത്രത്തിൽ നിന്നും മലയിൻകാവ് ഭഗവതിക്ഷേത്രം, പൈയ്യാവ് ഹനുമാൻ ക്ഷേത്രം, പ്ലാന്റേഷൻ ശ്രീഭുവനേശ്വരി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുമുള്ള ശോഭായാത്രകൾ 6.30ന് കലൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ എത്തി. കുമാരമംഗലം വള്ളിയാനിക്കാട്ട് ശ്രീഭഗവതി ക്ഷേത്രത്തിൽ നിന്ന് പെരുമ്പിള്ളിച്ചിറ ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് മഹാശോഭായാത്രയും ഉറിയടിയും പ്രസാദവിതരണവും നടന്നു. ചുങ്കം, പാറക്കടവ്, നടുക്കണ്ടം, അഞ്ചപ്പാറ എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്ര കോലാനി ജംഗ്ഷനിൽ സംഗമിച്ച് മഹാശോഭായാത്രയായി കോലാനി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിച്ചു.