kerala-flood

വടകര: മാസം തോറും ശമ്പളത്തിൽ നിന്നും പെൻഷനിൽ നിന്നും ആജീവനാന്തം 1000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തയ്യാറായിരിക്കയാണ് മേമുണ്ട എച്ച് എസ് എസ് മലയാളം അധ്യാപിക ഒ.കെ ജിഷ. ദുരിതാശ്വസത്തിന് മേമുണ്ട എച്ച് എസ് മാനേജ്മെന്റ് കമ്മിററി സെക്രട്ടറി നേരത്തെ ഭൂമി നല്കിയതിനു പിറകെയാണ് അതേ സ്കൂളിലെ അധ്യാപിക മാതൃകയാവുന്നത്.

എല്ലാ മാസവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1000 രൂപ നൽകാമെന്ന് എഴുതി ഒപ്പിട്ട സമ്മതപത്രം സ്കൂൾ ഹെഡ്മാസ്റ്റർ പി.ശശികുമാറിന് ടീച്ചർ കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ ചില കോണുകളിൽ നിന്ന് ഉയരുന്ന തെറ്റായ പ്രചാരണമാണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്ന് ജിഷ ടീച്ചർ പറഞ്ഞു. കഴിഞ്ഞ ദിവസം വടകരയിലെ ഒരു സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ സുനിൽകുമാറും ഇതേ രീതിയിൽ പ്രഖ്യാപിച്ചിരുന്നു. ഇദ്ദേഹം മേമുണ്ട സ്കൂളിലെ എസ് പി സി ( സ്റ്റുഡന്റ്പൊലീസ് ) പരിശീലകനാണ്. ഇതും ജിഷ ടീച്ചർക്ക് പ്രചോദനമായി.

മേമുണ്ട സ്കൂൾ മാനേജ്മെമെന്റ് കമ്മിറ്റി സെക്രട്ടറി പ്രഭാകരൻ മാസ്റ്റർ തന്റെ 15 സെന്റ് സ്ഥലം പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് വീട് വയ്ക്കാൻ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. മേമുണ്ട സ്കൂളിലെ മുഴുവൻ അധ്യാപകരും ജീവനക്കാരും കഴിഞ്ഞ വർഷത്തെ സാലറി ചാലഞ്ചിലും പങ്കെടുത്തിട്ടുണ്ട്. കുട്ടോത്ത് സ്വദേശിയായ ജിഷ ടീച്ചറുടെ ഭർത്താവ് സി.വത്സകുമാർ മേമുണ്ട സ്കൂളിന്റെ പിടിഎ പ്രസിഡണ്ടാണ്. കെ എസ് ടി എ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം, സി പി എം കുട്ടോത്ത് ബ്രാഞ്ച് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ച് വരികയാണ് ജിഷ ടീച്ചർ