വൈക്കം : മഹാദേവ ക്ഷേത്രത്തിലെ വഴിപാട് പണത്തിൽ തിരിമറി നടന്നതായി കണ്ടെത്തി. ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയിലാണ് വെട്ടിപ്പ് നടന്നതായി കണ്ടത്തിയത്.
ഇരുപത് ലക്ഷത്തോളം രൂപയുടെ ക്രമകേട് നടന്നതായാണ് സൂചന. വഴിപാട് നടത്തുന്നതിനുള്ള രസീത് ബുക്കുകളിലാണ് ക്രമകേട് നടന്നത്. രസീത് ബുക്കുകൾ ദേവസ്വം രജിസ്ട്രറിൽ ഉൾപ്പെടുത്തിയിട്ടില്ല. ദേവസ്വം ഓഡിറ്റ് വിഭാഗമാണ് പരിശോധന നടത്തിയത്. എന്നാൽ ഓഡിറ്റ് വിഭാഗം ദേവസ്വം ബോർഡിലേയ്ക്ക് ക്രമക്കേട് റിപ്പോർട്ട് ചെയ്തിട്ടില്ല. കാണാതായ നാല് രസീത് ബുക്കുകൾ ഓഡിറ്റ് പരിശോധനയിൽ കണ്ടെടുത്തതോടെയാണ് തട്ടിപ്പ് പുറത്തായത്. ജീവനക്കാരുടെ കുറവുമൂലം ഒരു വാച്ചറാണ് രണ്ട് വർഷമായി ക്ഷേത്രത്തിലെ കണക്കുകൾ കൈകാര്യം ചെയ്തിരുന്നത്. വഴിപാട് പണത്തിൽ 20 ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതോടെ വാച്ചർ മൂന്ന് മാസമായി ജോലിക്ക് എത്തിയിട്ടില്ല. വാച്ചർ മുങ്ങിയതോടെ ചുമതലയുണ്ടായിരുന്ന രണ്ട് പേർ നഷ്ടപ്പെട്ട പണം അടച്ച് പ്രശ്‌നം ഒതുക്കി തീർക്കാനുള്ള നീക്കം നടത്തിയതായാണ് വിവരം. എന്നാൽ ഒരാൾ ഇതുവരെ പണമടക്കാൻ തയ്യാറായിട്ടില്ല. ഇതോടെ മുങ്ങിയ വാച്ചർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ് ദേവസ്വം ബോർഡ് അധികൃതർ. വേണ്ടത്ര ജീവനക്കാരില്ലാത്തത് ക്ഷേത്ര നടത്തിപ്പിൽ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.ദേവസ്വം അക്കൗണ്ട് കൈകാര്യം ചെയ്യാൻ ആളിനെ നിയമിക്കാത്തതാണ് ലക്ഷങ്ങളുടെ തട്ടിപ്പിന് ഇടയാക്കിരിക്കുന്നത്. നിലവിൽ ക്ഷേത്രത്തിലെ തിരുവാഭരണത്തിന്റെ ചുമതല ഏറ്റെടുക്കാൻ പോലും ആളില്ലാത്ത സ്ഥിതിയാണ്. ജീവനക്കാർ ചുമതല ഏറ്റെടുക്കാൻ തയ്യാറാകുന്നില്ല. ക്ഷേത്രത്തിലെ സുരക്ഷക്ക് വേണ്ടത്ര ജീവനക്കാരെ നിയമിച്ചിട്ടില്ല. വൈക്കം മഹാദേവക്ഷേത്രത്തിലെ സ്‌ട്രോംഗ് റൂമിനടക്കം എട്ട് വാച്ചർമാരാണ് വേണ്ടത്. എന്നാൽ മൂന്ന് പേർ മാത്രമാണ് നിലവിലുള്ളത്.