പൊൻകുന്നം : ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ ജന്മാഷ്ടമി സദ്യക്ക് വിളമ്പുന്നതിനുള്ള പാളത്തൈര് ചേനപ്പാടി കരക്കാർ വ്യാഴാഴ്ച സമർപ്പിക്കും. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ളതും വള്ളപ്പാട്ടിൽ ഇടം നേടിയതുമായ ചടങ്ങ് വാഴൂർ തീർഥപാദാശ്രമ കാര്യദർശി സ്വാമി ഗരുഡധ്വജാനന്ദ തീർഥപാദർ രക്ഷാധികാരിയായ ചേനപ്പാടി പാർഥസാരഥി ഭക്തജനസമിതിയാണ് നിർവഹിക്കുന്നത്. ഭക്തർ വഴിപാടായി എത്തിക്കുന്നതും വാഴൂർ തീർഥപാദാശ്രമത്തിലെ ഗോശാലയിൽ തയ്യാറാക്കുന്നതുമായ ആയിരത്തഞ്ഞൂറ് ലിറ്ററോളം തൈരാണ് കൊണ്ടുപോകുന്നത്.
ഇടക്കാലത്ത് നിലച്ചുപോയ ആചാരം ആറന്മുള പള്ളിയോടസേവാസമിതിയുടെ നിർദേശപ്രകാരമാണ് പുന:രാരംഭിച്ചത്. ചെറിയമഠത്തിൽ കേളുച്ചാർ രാമച്ചാരും, കുളഞ്ഞിയിൽ പാച്ചുനായരും അവരുടെ ഉറ്റ സ്‌നേഹിതരും ചേർന്നാണ് ചടങ്ങ് തുടങ്ങിയത്. വള്ളത്തിലായിരുന്നു അന്ന് യാത്ര. ചേനപ്പാടിയിൽ നിന്ന് മണിമലയാറ്റിലൂടെ തിരുവല്ലപുളിക്കീഴ് വഴി പമ്പയാറ്റിൽ എത്തിയാണ് ആറന്മുള ഭഗവാന് സമർപ്പണം നടത്തിയിരുന്നത്. വ്രതനിഷ്ഠയോടെ ഭക്തർ പാളകൊണ്ടുള്ള പാത്രങ്ങളിലായിരുന്നു തൈര് തയ്യാറാക്കിയിരുന്നത്. നിരവധി വാഹനങ്ങളിൽ ഭക്തർ ഘോഷയാത്രയായാണ് ആറന്മുളയ്ക്ക് പുറപ്പെടുന്നത്. പള്ളിയോട സേവാസംഘവും ദേവസ്വംഭാരവാഹികളും ചേർന്ന് ആറന്മുള ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ ചേനപ്പാടിക്കാരെ സ്വീകരിക്കും. കൊടിമരച്ചുവട്ടിലാണ് സമർപ്പണം. വെള്ളിയാഴ്ച ജന്മാഷ്ടമി സദ്യയ്ക്ക് തൈര് വിളമ്പും. ചേനപ്പാടിക്കരയിലെ തൈര് വള്ളപ്പാട്ടിലൂടെ വിളിച്ചുചോദിക്കുമ്പോഴാണ് വിളമ്പുന്നത്. പത്രസമ്മേളനത്തിൽ രാജപ്പൻ നായർ കോയിക്കൽ, പി.പി.വിജയകുമാർ, സോമൻ ആര്യശേരിൽ, സുരേഷ് നാഗമറ്റത്തിൽ, ദീപക് സുരേഷ്, വിജയകുമാർ നടുവിലേത്ത്, ജയകൃഷ്ണൻ കുറ്റിക്കാട്ട്, രഞ്ജൻ കുന്നേപ്പറമ്പിൽ, ശശിധരൻ നായർ ഹരിവിഹാർ, സി.കെ.മോഹൻദാസ്, എം.ഹരി എന്നിവർ പങ്കെടുത്തു.