kevin-case

നീനുവിന്റെ സഹോദരനടക്കം 10 പ്രതികൾ കുറ്റക്കാർ, ശിക്ഷ നാളെ

പിതാവ് ഉൾപ്പെടെ നാല് പേരെ വെറുതേ വിട്ടു

കോട്ടയം : സമൂഹമനഃസാക്ഷിയെ ഞെട്ടിച്ച കെവിൻ വധം ദുരഭിമാനക്കൊലപാതകം തന്നെയാണെന്ന് കണ്ടെത്തിയ കോടതി കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരനും ഒന്നാം പ്രതിയുമായ ഷാനു ചാക്കോ ഉൾപ്പെടെ 10 പ്രതികൾ കുറ്റക്കാരാണെന്ന് വിധിച്ചു. ഇവരുടെ ശിക്ഷ ശനിയാഴ്‌ച പ്രഖ്യാപിക്കും.

കോട്ടയം പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി എസ്.ജയചന്ദ്രൻ ഇന്നലെ പ്രസ്‌താവിച്ച വിധിയിൽ നീനുവിന്റെ പിതാവും അഞ്ചാം പ്രതിയുമായ ചാക്കോ ജോൺ അടക്കം നാലുപേരെ കുറ്റവിമുക്തരാക്കി. സംശയത്തിന്റെ ആനുകൂല്യത്തിലാണ് ചാക്കോയെ വെറുതേവിട്ടത്.

കേരളത്തിൽ ദുരഭിമാനക്കൊലപാതകമായി കോടതി കണ്ടെത്തിയ ആദ്യ കേസാണിത്. നീനുവിന്റെ നിർണായക മൊഴിയിലാണ് കോടതിയുടെ ഈ കണ്ടെത്തൽ.

സവർണ ക്രിസ്‌ത്യാനിയായ കൊല്ലം സ്വദേശി നീനുവിനെ ദളിത് ക്രൈസ്തവനായ കെവിൻ ജോസഫ് പ്രണയിച്ച് വിവാഹം കഴിച്ചതിലെ ദുരഭിമാനം കാരണമായിരുന്നു കൊലപാതകം.
ഒന്നാം പ്രതി ഷാനു ചാക്കോ (27), രണ്ടാം പ്രതി നിയാസ് മോൻ (ചിന്നു - 24), മൂന്നാം പ്രതി ഇഷാൻ ഇസ്‌മെയിൽ (21),​ നാലാം പ്രതി റിയാസ് (27), ആറാം പ്രതി മനു മുരളീധരൻ (27),​ ഏഴാം പ്രതി ഷിഫിൻ സജാദ് (28),​ എട്ടാം പ്രതി എൻ. നിഷാദ് (23),​ ഒമ്പതാം പ്രതി ടിറ്റു ജെറോം (25),​ പതിനൊന്നാം പ്രതി ഫസിൽ ഷെരീഫ് (അപ്പൂസ്, 26),​ പന്തണ്ടാം പ്രതി ഷാനു ഷാജഹാൻ (25) എന്നിവരാണ് കുറ്റക്കാർ. പ്രതികളെല്ലാം ബന്ധുക്കളും സുഹൃത്തുക്കളുമാണ്.

എല്ലാ പ്രതികൾക്കുമെതിരെ കൊലപാതകം (302), പണത്തിന് വേണ്ടിയല്ലാതെ തട്ടിക്കൊണ്ടുപോയി വിലപേശൽ (364 -എ), ഭീഷണിപ്പെടുത്തൽ (506(2)) എന്നീ കുറ്റങ്ങളും ഒന്ന്, രണ്ട്, നാല് പ്രതികൾക്കെതിരെ പ്രത്യേക ഗൂഢാലോചനയും ചുമത്തിയിട്ടുണ്ട്.

ആകെ 14 പ്രതികളാണുണ്ടായിരുന്നത്. ഏഴ് പ്രതികൾ ഒരു വർഷവും രണ്ടരമാസവുമായി ജാമ്യം ഇല്ലാതെ ജയിലിലാണ്. രണ്ട് പേർക്ക് ആറ് മാസത്തിന് ശേഷം ജാമ്യം ലഭിച്ചെങ്കിലും വിസ്താര സമയത്ത് സാക്ഷിയെ മർദ്ദിച്ച കേസിൽ ജാമ്യം റദ്ദായി.

2018 മേയ് 28നാണ് തെൻമല ചാലിയക്കര പുഴയിൽ കെവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അതിന്റെ തലേന്ന് കോട്ടയം മാന്നാനത്തുള്ള ബന്ധു അനീഷിന്റെ വീട്ടിൽ നിന്ന് പതിമ്മൂന്നംഗ സംഘം കെവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ.സി.എസ്. അജയനെയും അന്വേഷണ സംഘത്തെയും കോടതി അഭിനന്ദിച്ചു. കെവിന്റെ ബന്ധുക്കളും ബംഗളൂരുവിൽ പഠിക്കുന്ന നീനുവും വിധി കേൾക്കാൻ എത്തിയിരുന്നില്ല.


നീനുവിന്റെ നിർണായക മൊഴി

" കെവിൻ താഴ്ന്ന ജാതിക്കാരനാണെന്ന് മാതാപിതാക്കളും സഹോദരനും പറഞ്ഞു. അവനെ കല്യാണം കഴിച്ചാൽ വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി"

കുറ്റവിമുക്തർ

5-ാം പ്രതി ചാക്കോ ജോൺ (51)

10-ാം പ്രതി ബി. വിഷ്ണു (അപ്പുണ്ണി, 25)

13-ാം പ്രതി ഷിനു ഷാജഹാൻ (23)

14-ാം പ്രതി റെമീസ് ഷെറീഫ് (25)