കോട്ടയം: ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി സെപ്തംബർ ഏഴിന് മീനച്ചിലാറ്റിൽ നടക്കുന്ന താഴത്തങ്ങാടി വള്ളംകളിക്ക് വിപുലമായ ഒരുക്കങ്ങൾ. ഒൻപതു ചുണ്ടൻ വള്ളങ്ങളാണ് ഇക്കുറി മാറ്റുരയ്ക്കുന്നത്. വൈകുന്നേരം അഞ്ചിനാണ് ഫൈനൽ. ഇതിനു പുറമെ ചെറുവള്ളങ്ങളുടെ മത്സരങ്ങളുമുണ്ട്. സജ്ജീകരണങ്ങൾ സെപ്തംബർ അഞ്ചാം തീയതിയോടെ പൂർത്തിയാക്കാൻ കളക്‌ടറേറ്റിൽ ചേർന്ന പ്രാദേശിക സംഘാടക സമിതി യോഗം തീരുമാനിച്ചു.
ജലമേളയ്ക്കായി 10 മീറ്റർ വീതിയും 900 മീറ്റർ നീളവുമുള്ള മൂന്നു ട്രാക്കുകളുണ്ടാവും. മുൻ വർഷങ്ങളിലേതുപോലെ ജനങ്ങൾക്ക് വള്ളംകളി വീക്ഷിക്കുന്നതിന് സൗകര്യമൊരുക്കും. ഇതിനു പുറമെ വിദേശ വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ളവർക്കായി ഫിനിഷിംഗ് പോയിന്റിനു സമീപം പ്രത്യേക പവലയിനും തയ്യാറാക്കുന്നുണ്ട്. ഈ കൗണ്ടറിലെ പ്രവേശനത്തിനുള്ള ടിക്കറ്റുകൾ bookmyshow.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഡി.ടി.പി.സി ഓഫീസിൽ ടിക്കറ്റ് കൗണ്ടർ ആരംഭിക്കാനും തീരുമാനമായി.
പവലിയനോടു ചേർന്ന് ഭക്ഷണ ശാലകളും ഒരുക്കുന്നുണ്ട്. സ്റ്റാർട്ടിംഗ് പോയിന്റായ അറവുപുഴയിലും ഫിനിഷിംഗ് പോയിന്റായ കുളപ്പുര കടവിലും ഒഫീഷ്യലുകൾക്കായി പവലിയൻ ഒരുക്കും. വള്ളംകളി സ്റ്റാർ സ്‌പോർട്‌സ് 2, സ്റ്റാർ എച്ച്.ഡി, സ്റ്റാർ തമിഴ്, ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് പ്ലസ്, ഇ ടിവി. തെലുങ്ക് എന്നീ ചാനലുകൾ തത്സമയം സംപ്രേഷണം ചെയ്യും.
വള്ളംകളി ദിനത്തിൽ ഉച്ചകഴിഞ്ഞ് മത്സര വള്ളങ്ങൾ ഒഴികെയുള്ള ജലയാനങ്ങൾക്ക് ഈ മേഖലയിൽ പ്രവേശനമനുവദിക്കില്ല. ഇത് ഉറപ്പുവരുത്തുന്നതിനായി പൊലീസ് പട്രോളിംഗ് ഏർപ്പെടുത്തും. വള്ളംകളിക്കു മുന്നോടിയായി വിപുലമായ സംസ്‌കാരിക പരിപാടികളും ജലഘോഷയാത്രയും സംഘടിപ്പിക്കും.
മന്ത്രിമാർ ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ ജലമേള വീക്ഷിക്കാനെത്തും. പ്രമുഖ താരങ്ങളെ ചടങ്ങുകളിൽ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു. മീനച്ചിലാറ്റിലെ ജലവിതാനം, പാർശ്വഭിത്തികളുടെ സുരക്ഷ എന്നിവ പരിശോധിക്കും. വെള്ളപ്പൊക്കത്തെത്തുടർന്ന് പാലത്തിനു സമീപം അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യും. ആവശ്യമെങ്കിൽ ഡ്രെഡ്ജിംഗ് നടത്തി മത്സര മേഖലയിൽ ആഴം വർദ്ധിപ്പിക്കും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ലാ കളക്ടർ പി.കെ സുധീർ ബാബു, മുനിസിപ്പൽ ചെയർപേഴ്‌സൺ ഡോ. പി.ആർ സോന, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസിമോൾ മനോജ്, ജില്ലാ പോലീസ് മേധാവി പി.എസ്. സാബു, സബ് കളക്ടർ ഈഷ പ്രിയ, ടൂറിസം ജോയിന്റ് ഡയറക്ടർ കെ. രാജ്കുമാർ, ഡെപ്യൂട്ടി ഡയറക്ടർമാരായ ബിജു വർഗീസ്, അഭിലാഷ്‌കുമാർ, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി നൈനാൻ, മറ്റു ജനപ്രതിനിധികൾ, സി.ബി.എൽ ടെക്‌നിക്കൽ കമ്മിറ്റി അംഗങ്ങളായ ആർ.കെ. കുറുപ്പ്, എം. ഇക്ബാൽ, ബോട്ട് ക്ലബ്ബുകളുടെ പ്രതിനിധികൾ, വിവിധ വകുപ്പുകളുടെ മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.