തലയോലപ്പറമ്പ്: വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നായക്കുട്ടിക്ക് വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ നായയെ മൃഗസ്‌നേഹികൾ രക്ഷപ്പെടുത്തി. ഒരു വയസ്സ് പ്രായമുള്ള ലാബ്രഡോർ ഇനത്തിൽപ്പെട്ട നായക്കുട്ടിയെയാണ് രക്ഷപ്പെടുത്തിയത്. ആരോ വളർത്തിയിരുന്ന നായക്കുട്ടിയെ ഏതാനും ദിവസംമുൻപാണ് തലയോലപ്പറമ്പിന് സമീപം തലപ്പാറയിൽ ഉപേക്ഷിച്ചത്.റോഡിൽ അലഞ്ഞ് തിരിഞ്ഞനായ്കുട്ടിയെ തലപ്പാറയിലെ ഒട്ടോ തൊഴിലാളികളും മറ്റും ചേർന്ന് ഭക്ഷണം നൽകിയാണ് സംരക്ഷിച്ചിരുന്നത്. ഇതിനിടയിൽ കഴിഞ്ഞ ദിവസം ഏതോ വാഹനം ഇടിച്ച് നായ്ക്കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റത്.സംഭവമറിഞ്ഞ് മൃഗ സ്‌നേഹിയും പൊതു പ്രവർത്തകനുമായ അനിൽ ചെള്ളാങ്കലും തലപ്പാറയിലെ ലോട്ടറി വില്പനക്കാരനായ ബാബുവും ചേർന്ന് തലയോലപ്പറമ്പിലെ വെറ്ററിനറി ആശുപത്രിയിൽ ഉടൻ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ നായയുടെ ശരീരത്തിൽ ഇരുപത്തിയെട്ട് സ്റ്റിച്ച് ഇടേണ്ടി വന്നു. കിടത്തി ചികിത്സിക്കുവാനുള്ള സൗകര്യം മൃഗാശുപത്രിയിൽ ഇല്ലാത്തതിനാൽ ഭാഗ്യക്കുറി വിറ്റ് ഉപജീവനം നടത്തുന്ന ബാബു നായക്കുട്ടിക്ക് ആവശ്യമായ സംരക്ഷണം നൽകുന്നതിനായി സ്വന്തം വീട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു.എല്ലാ പ്രതിരോധ വാക്‌സിനും എടുത്തിട്ടുണ്ടെന്നും സ്റ്റിച്ച് വെട്ടി ആരോഗ്യവാനാക്കിയ ശേഷം നായക്കുട്ടിയെ ആവശ്യക്കാർക്ക് വീട്ടിലെത്തിച്ച് നൽകുമെന്നും ബാബു പറയുന്നു. രണ്ട് മാസം മുൻപ് വടയാർ പാലത്തിന് സമീപം വാഹനം ഇടിച്ച് അവശനിലയിൽ കിടന്ന നായയെയും ആഴ്ച്ചകൾക്ക് മുൻപ് പെരുവ ജംഗ്ഷനിലെ കടത്തിണ്ണയിൽ കണ്ണ് തുറക്കാത്ത നിലയിൽ പെട്ടിയിൽ ഉപേക്ഷിക്കപ്പെട്ട അഞ്ച് നായകുഞ്ഞുങ്ങളെയും അനി ചെള്ളാങ്കൽ രക്ഷപ്പെടുത്തി ആവശ്യമായ സംരക്ഷണം നൽകിയ ശേഷം ആവശ്യക്കാർക്ക് കൈമാറിയിരുന്നു.