jose-k-maani-joseph

കോട്ടയം: കേരള കോൺഗ്രസിൽ പി.ജെ. ജോസഫിന്റെ സമ്മർദ്ദങ്ങൾക്കു വഴങ്ങാതെ യു.ഡി.എഫ് പിന്തുണയോടെ നിഷയെ പാലാ സ്ഥാനാർത്ഥിയാക്കാൻ ജോസ് കെ. മാണി. പാർട്ടി ചെയർമാനായി തന്നെ അംഗീകരിച്ചെങ്കിലേ നിഷയ്ക്ക് രണ്ടില ചിഹ്നം അനുവദിക്കൂ എന്ന നിലപാടിൽ ജോസഫ്. ഇരുവിഭാഗം നേതാക്കളുമായി യു.ഡി.എഫ് ഉപസമിതി കോട്ടയത്തു നടത്തിയ ചർച്ച എങ്ങുമെത്താതെ നിൽക്കുന്നതിനിടെ സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് ജോസ് വിഭാഗത്തിന്റെ വെളിപ്പെടുത്തൽ. പ്രശ്നപരിഹാര ശ്രമങ്ങൾ എന്തായെന്നു ചോദിച്ചാൽ ഉത്തരം: വഞ്ചി തിരുനക്കരെ തന്നെ.

പൊതു സ്വീകാര്യനായ സ്ഥാനാർത്ഥിക്കു മാത്രം ചിഹ്നമെന്നു പ്രഖ്യാപിച്ച ജോസഫ് വിഭാഗം യു.ഡി.എഫിന് പ്രത്യേക ലിസ്റ്റ് നൽകിയിട്ടുണ്ടെന്നാണ് സൂചന. ഇന്ന് കോട്ടയത്ത് യു.ഡി.എഫ് നേതാക്കളുടെ യോഗമുണ്ട്. സ്ഥാനാർത്ഥി പ്രഖ്യാപനം അതിനു ശേഷം ഉണ്ടായേക്കാം. രണ്ടു ദിവസത്തിനകം സ്ഥാനാർത്ഥി ഉണ്ടാകുമെന്നും, രണ്ടില ചിഹ്നത്തിൽ മുന്നണി സ്ഥാനാർത്ഥി മത്സരിക്കുമെന്നാണ് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ കോട്ടയത്ത് അറിയിച്ചത്.

രണ്ടില ചിഹ്നം ജോസഫ് അനുവദിച്ചാൽ അദ്ദേഹത്തിന്റെ നേതൃത്വം ജോസ് അംഗീകരിച്ചതു പോലെയാകും. ഈ കെണി മനസിലാക്കിയാണ് ജോസ് വിഭാഗം ജോസഫ് പറയുന്നത് അംഗീകരിക്കാത്തത്. യു.ഡി.എഫ് പിന്തുണയോടെ നിഷയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനു ശേഷം, യു.ഡി.എഫ് നേതാക്കളെക്കൊണ്ടു തന്നെ ചിഹ്നം വാങ്ങിച്ചെടുക്കാനുള്ള നീക്കമാണ് ജോസ് വിഭാഗത്തിന്റേത്. സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാനുള്ള ഏഴംഗസമിതിയിൽ നിന്ന് ജോസ് ഒഴിവായതും നിഷയ്ക്ക് വഴിയൊരുക്കാനായിരുന്നുവെന്ന് വ്യക്തം. ജോസഫിനെ ചെയർമാനാക്കി അംഗീകരിക്കില്ല, ചിഹ്നവും ആവശ്യപ്പെടില്ല എന്ന നിലപാടാണ് ജോസിന്റേത്. സ്റ്റിയറിംഗ് കമ്മിറ്റിയിൽ ഭൂരിപക്ഷമുള്ളതിനാൽ ജോസഫിന്റെ കടുംപിടിത്തത്തിന് വഴങ്ങില്ലെന്ന് ജോസ് കെ. മാണി യു.ഡി.എഫ് നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്.

ഇന്നലെ കോട്ടയത്തും പാലായിലും ഇരു വിഭാഗവും യോഗം ചേർന്നിരുന്നു. പാലായിൽ രണ്ടില ചിഹ്നത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി മത്സരിക്കുമെന്ന് കോട്ടയത്ത് മുന്നണി കൺവീനർ ബെന്നി ബഹനാൻ പറഞ്ഞത് ചാനലുകളിൽ ബ്രേക്കിംഗ് ന്യൂസ് ആയപ്പോൾ തൊടുപുഴയിലെ യോഗത്തിനിടെ ജോസഫ് വിളിച്ചു ചോദിച്ചു: ചിഹ്നം അനുവദിക്കുന്നത് എങ്ങനെ? ബെന്നിയുടെ മറുപടി ഇങ്ങനെ: ഒരു ആഗ്രഹം പറഞ്ഞതാണ് !