തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന് പണം കണ്ടെത്താൻ ഏർപ്പെടുത്തിയ പ്രളയസെസ് സംസ്ഥാനത്ത് ഇന്ന് പ്രാബല്യത്തിൽ വന്നു. സംസ്ഥാനത്ത് മാത്രമായി ജി.എസ്.ടി നികുതിക്ക് മേൽ ഇന്നുമുതൽ അടിസ്ഥാനവിലയുടെ ഒരുശതമാനം അധികമായി പ്രളയസെസ് കൂടി നൽകേണ്ടിവരും. എന്നാൽ, ഇക്കാര്യത്തിൽ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.എ ജയശങ്കർ.
"928 ഐറ്റത്തിന് വെറും ഒരു ശതമാനം നികുതി കൂടുതൽ നൽകി പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിൽ പങ്കാളിയാകാൻ ജാതി-മത-പാർട്ടി ഭേദമന്യേ എല്ലാ കേരളീയർക്കും അവസരം ലഭിക്കുന്നു. ഖജനാവിലേക്കു പ്രതീക്ഷിക്കുന്ന അധിക വരുമാനം 600 കോടി രൂപ. 600 കോടി കിട്ടിയിട്ടു വേണം മന്ത്രിമാർക്ക് വിദേശ യാത്ര നടത്താൻ, എംഎൽഎമാരുടെ അലവൻസ് കൂട്ടാൻ, പിഎസ്‌സി ചെയർമാന്റെ ഭാര്യയ്ക്കും ടി.എ,ഡി.എ കൊടുക്കാൻ"-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇന്ദ്രജാലം! മഹേന്ദ്രജാലം!!
സാലറി ചലഞ്ചിനും മസാല ബോണ്ടിനും പിന്നാലെ മജീഷ്യൻ തോമസ് ഐസക്ക് അവതരിപ്പിക്കുന്ന നവോത്ഥാന ധനസമാഹരണ പദ്ധതി- പ്രളയ സെസ്.
928 ഐറ്റത്തിന് വെറും ഒരു ശതമാനം നികുതി കൂടുതൽ നൽകി പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിൽ പങ്കാളിയാകാൻ ജാതി-മത-പാർട്ടി ഭേദമന്യേ എല്ലാ കേരളീയർക്കും അവസരം ലഭിക്കുന്നു. ഖജനാവിലേക്കു പ്രതീക്ഷിക്കുന്ന അധിക വരുമാനം 600 കോടി രൂപ.
നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ നേരിയ വർദ്ധന ഉണ്ടാകും. നവകേരള നിർമിതിക്കു വേണ്ടി നമ്മൾ അത് സഹിക്കണം. ഈ 600 കോടി കിട്ടിയിട്ടു വേണം മന്ത്രിമാർക്ക് വിദേശ യാത്ര നടത്താൻ, എം.എൽ.എമാരുടെ അലവൻസ് കൂട്ടാൻ, പി.എസ്.സി ചെയർമാൻ്റെ ഭാര്യയ്ക്കും ടിഎ,ഡിഎ കൊടുക്കാൻ...
എല്ലാവരും സഹകരിക്കണം, മുണ്ട് മുറുക്കി ഉടുക്കണം, നാണം വിറ്റും പ്രളയ ബോണ്ട് വിജയിപ്പിക്കണം.