ബംഗളൂരു: ഇന്ത്യയുടെ കോഫി രാജാവും പ്രശസ്തമായ 'കഫെ കോഫി ഡേ' ശൃംഖലയുടെ സ്ഥാപകനുമായ വി.ജി. സിദ്ധാർത്ഥയുടെ മരണം എല്ലാവർക്കും ഞെട്ടലായിരുന്നു. സിദ്ധാർത്ഥ ഡയറക്ടർ ബോർഡിന് എഴുതിയ കത്ത് പൊലീസിന് കിട്ടിയിരുന്നു. ഇപ്പോഴിതാ നേത്രാവതി പാലത്തിലിറങ്ങുന്നതിന് തൊട്ടുമുമ്പ് ഇദ്ദേഹം ഇരുപതിലേറെ ഫോൺകോളുകൾ നടത്തിയിരുന്നെന്ന് ഡ്രൈവർ മൊഴി നൽകി.
ഇതിലൊക്കെ ആരോടൊക്കെയോ ക്ഷമാപണം നടത്തിയിരുന്നെന്നും സിദ്ധാർത്ഥയുടെ ഡ്രൈവർ പൊലീസിന് മൊഴി നൽകി. പാലത്തിലിറങ്ങിയ ശേഷവും അദ്ദേഹം ആരെയൊക്കെയോ ഫോണിൽ വിളിക്കുന്നുണ്ടായിരുന്നെന്നും ഡ്രൈവർ പറഞ്ഞു. പതിവിൽ നിന്ന് വിപരീതമായ അന്ന് അദ്ദേഹം വീട്ടിൽ നിന്ന് നേരത്തെ ഇറങ്ങിയെന്ന് ബന്ധുക്കൾ പറയുന്നു.
അതേസമയം സിദ്ധാർത്ഥയുടെ മൃതദേഹത്തിൽ ടീ ഷർട്ട് ഉണ്ടായിരുന്നില്ല. ടീ ഷർട്ട് അഴിച്ചാണ് പുഴയിൽ ചാടിയതെങ്കിൽ പാലത്തിൽ ഇത് കാണേണ്ടതാണ്. പുഴയിൽ ചാടിയ ശേഷം ടീ ഷർട്ട് അഴിക്കാനുള്ള സാധ്യത കുറവാണ്. സിദ്ധാർത്ഥിന്റെ ഫോണും ഇതുവരെ തെരച്ചിൽ സംഘത്തിന് കിട്ടിയിട്ടില്ല. മൂക്കിൽ നിന്ന് ചോര വാർന്ന നിലയിലാണ് മൃതദേഹം ലഭിച്ചത്. എന്നാൽ, പഴ്സും ക്രെഡിറ്റ് കാർഡുകളും തിരിച്ചറിയൽ രേഖകളും മോതിരവും ഡിജിറ്റൽ വാച്ചും മൃതദേഹത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും കാണാതായ ഫോണിനെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ച ശേഷം മാത്രമേ മരണം സംബന്ധിച്ച് വ്യക്തത വരികയുള്ളു.
തിങ്കളാഴ്‌ചയാണ് മംഗലാപുരത്ത് നേത്രാവതി നദിയിലെ പാലത്തിൽ നിന്ന് സിദ്ധാർത്ഥയെ കാണാതായത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. പാലത്തിൽ നിന്ന് നദിയിലേക്ക് ഒരാൾ വീഴുന്നത് കണ്ടതായി തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ ഒരു മത്സ്യത്തൊഴിലാളി മംഗലാപുരം കനകനടി പൊലീസിൽ ഫോൺ ചെയ്‌ത് അറിയിച്ചിരുന്നു.ഇന്നലെ രാവിലെയാണ് സിദ്ധാർത്ഥയുടെ മൃതദേഹം നേത്രാവതി പുഴയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള ബോളാർ ഹൊയ്ഗെ ഐസ് പ്ളാന്റിന് സമീപത്തു നിന്നായി കണ്ടെത്തിയത്.സിദ്ധാർത്ഥയുടെ സംസ്കാരം ഇന്നലെ വൈകിട്ട് ചിക്കമംഗലൂരുവിലെ കുടുംബ എസ്റ്റേറ്റിൽ നടന്നു.