ലക്‌നൗ: ഹെൽമറ്റിലാതെ വാഹനം ഓടിച്ച തനിക്ക് പിഴ ചുമത്തിയ പൊലീസിനോട് പ്രതികാരം ചെയ്ത് ഇലക്ട്രീഷ്യൻ. ഉത്തർ പ്രദേശിലെ ഫിറോസാബാദിലുള്ള ശ്രീനിവാസ് എന്ന ഇലക്ട്രീഷ്യനാണ് തനിക്ക് 500 രൂപ പിഴ ചുമത്തിയ പൊലീസുകാരോട് പൊലീസ് സ്റ്റേഷനിലേക്കുള്ള വൈദ്യതി ബന്ധം വിച്ഛേദിച്ച് പ്രതികാരം ചെയ്തത്. ബാദി ചപേത്തി എന്ന സ്ഥലത്ത് ഒരു വീട്ടിലെ വൈദ്യുതി തകരാറ് പരിഹരിക്കാനായി എത്തിയതായിരുന്നു ശ്രീനിവാസ്.
ഇതിനിടെയായിരുന്നു ശ്രീനിവാസിനെ പൊലീസുകാർ പിടികൂടിയത്. തനിക്ക് ഇത്തവണ മാപ്പ് നൽകണമെന്ന് ശ്രീനിവാസ് കേണപേക്ഷിച്ചെങ്കിലും ഇദ്ദേഹത്തെ പിടികൂടിയ രമേശ് ചന്ദ്ര എന്ന പൊലീസുകാരൻ വഴങ്ങിയില്ല. തന്റെ ജൂനിയർ എൻജിനീയറെ വിളിക്കൂ എന്ന് പലതവണ ശ്രീനിവാസ് പറഞ്ഞു. എന്നാൽ പൊലീസുകാരൻ ഇത് ചെവികൊണ്ടില്ല. 500 രൂപ പിഴ ചുമത്തുകയും ചെയ്തു. തിരിച്ച് ഓഫീസിലേക്ക് ചെന്ന ശ്രീനിവാസ് സംഭവം അങ്ങനെയങ്ങ് മറന്നുകളയാൻ ഒരുക്കമായിരുന്നില്ല. ഓഫിയിലെത്തിയ ഉടനെ തന്റെ സ്റ്റേഷനിൽ നിന്നുമുള്ള വൈദ്യുതി കുടിശിക എത്രയെന്ന് ശ്രീനിവാസ് തിരക്കി.
അങ്ങനെ അതുവരെ അടയ്ക്കാത്ത പൊലീസ് സ്റ്റേഷനിൽ നിന്നുമുള്ള ബില്ലുകളെലാം ശ്രീനിവാസ് മിനകെട്ടിരുന്ന് തപ്പിയെടുത്തു. ശ്രീനിവാസിനെ കുറ്റം പറയാനാകില്ല. ഏഴ് ലക്ഷമാണ് പൊലീസ് സ്റ്റേഷന്റെ വൈദ്യുതി ചാർജ് കുടിശിക. 2016 മുതൽ ഒരു ചില്ലി പൈസ പോലും പൊലീസുകാർ അടച്ചിട്ടില്ലെന്നും ശ്രീനിവാസ് കണ്ടെത്തി. 6000 രൂപ മാത്രം ശമ്പളം വാങ്ങുന്ന തനിക്ക് 500 രൂപ പിഴ ചുമത്തുന്ന പൊലീസുകാർ ഇത്രയും പണം അടയ്ക്കാൻ കൂട്ടാക്കുന്നില്ലെന്ന് കണ്ട ശ്രീനിവാസിന്റെ രക്തം തിളച്ചു. അങ്ങനെയാണ് ഇദ്ദേഹം പ്രതികാര നടപടികളിലേക്ക് നീങ്ങിയത്. ഏതായാലും പൊലീസുകാർ ഇപ്പോൾ കറണ്ടില്ലാതെ കഷ്ടപ്പെടുകയാണ്. പിഴ നൽകാതെ ശ്രീനിവാസിനെ വിടാൻ ആകുമായിരുന്നില്ല എന്നാണ് പൊലീസുകാർ സംഭവത്തെ വിശദീകരിക്കുന്നത്.