തിരുവനന്തപുരം: കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ താലോലം പദ്ധതിക്ക് 2 കോടി രൂപയുടെ ഭരണാനുമതി നൽകിയെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശെെലജ ടീച്ചർ അറിയിച്ചു. ഈ പദ്ധതിയിലൂടെ ഇതുവരെ 15,437 പേര്‍ക്ക് സഹായം നൽകിയിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.
18 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കുണ്ടാകുന്ന ഹൃദയ സംബന്ധമായ രോഗങ്ങൾ, നാഡീരോഗങ്ങൾ, സെറിബ്രൽപാൾസി, ഓട്ടിസം, അസ്ഥി വൈകല്യങ്ങൾ, എൻഡോസള്‍ഫാൻ രോഗബാധിതരുടെ രോഗങ്ങൾ, ഡയാലിസിസ് തുടങ്ങിയവയ്ക്കും ശസ്ത്രക്രിയ അടക്കമുള്ളവയ്ക്കുമുള്ള ചികിത്സാചെലവ് വഹിക്കുന്ന പദ്ധതിയാണ് താലോലം. കൂടുതൽ വിദഗ്ധ ചികിത്സ ആവശ്യമായവർക്ക് ചികിത്സാ ചെലവിന് പരിധി ഏർപ്പെടുത്തിയിട്ടില്ല.
ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് പ്രത്യേക അപേക്ഷ ആവശ്യമില്ല. അതത് ആശുപത്രികളിൽ നിയോഗിച്ചിട്ടുള്ള സുരക്ഷ മിഷന്റെ കൗൺസിലർമാർ നടത്തുന്ന സാമ്പത്തിക, സാമൂഹ്യ വിശകലനത്തിന്റ അടിസ്ഥാനത്തിൽ ചികിത്സാ ചെലവുകൾ വഹിക്കാൻ കഴിയാത്ത കുടുംബങ്ങളിലെ കുട്ടികൾക്ക് എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
തിരുവനന്തപുരം മെഡിക്കൽ കോളേജ്, എസ്.എ.ടി. ആശുപത്രി, ആർ.സി.സി, ശ്രീ ചിത്തിര തിരുനാൾ ആശുപത്രി, ഐക്കോൺസ് തിരുവനന്തപുരം, ആലപ്പുഴ മെഡിക്കൽ കോളേജ്, കോട്ടയം മെഡിക്കൽ കോളേജ്, ഐ.സി.എച്ച്., എറണാകുളം മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി, തൃശൂർ മെഡിക്കൽ കോളേജ്, ചെസ്റ്റ് ഹോസ്‌പിറ്റൽ, ഐക്കോൺസ് ഷൊർണൂർ, കോഴിക്കോട് മെഡിക്കൽ കോളേജ്, ഐ.എം.സി.എച്ച്., മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജ്, കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ്, മലബാർ കാൻസര്‍ സെന്റർ എന്നീ 18 ആശുപത്രികളിൽ നിന്നാണ് താലോലം പദ്ധതി പ്രകാരമുള്ള സൗജന്യ ചികിത്സ ലഭിക്കുന്നത്.