തിരുവനന്തപുരം : ഐ.എ.എസ് ഉദ്യോഗസ്ഥൻ സഞ്ചരിച്ച കാറിടിച്ച് മാദ്ധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് ഉദാസീനത കൈവിട്ട് അന്വേഷണം ശക്തമാക്കണമെന്ന് ആവശ്യം. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് മേധാവി കെ.എം.ബഷീറിനെ സർവ്വേ ഡയറക്ടറായ ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസ് സഞ്ചരിച്ച വാഹനം ഇടിച്ച് കൊലപ്പെടുത്തിയത്. എന്നാൽ ദൃക്സാക്ഷി മൊഴികളിൽ വാഹനം ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണെന്ന് തെളിഞ്ഞിട്ടും പൊലീസ് കേസ് അന്വേഷണത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയതായി തലസ്ഥാനത്തെ പത്രപ്രവർത്തകർ ആരോപിക്കുന്നു. കാർ ഓടിച്ചിരുന്നയാൾ മദ്യപിച്ചിരുന്നോ എന്ന് പരിശോധിക്കാൻ തയ്യാറാവാതിരുന്ന പൊലീസ് കൂടെയുണ്ടായിരുന്ന പെൺകുട്ടിയെ അവരുടെ വീട്ടിലേക്ക് പറഞ്ഞയക്കുന്നതിന് വ്യഗ്രതകാട്ടിയെന്നും ആരോപണമുണ്ട്. സംഭവത്തിൽ അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കേരള പത്രപ്രവർത്തക യൂണിയൻ പരാതി നൽകിയിട്ടുണ്ട്. ബഷീറിന്റെ മരണത്തോടെ അനാഥമായത് രണ്ട് പിഞ്ചുകുഞ്ഞുങ്ങളുൾപ്പെട്ട കുടുംബമാണെന്നും കുടുംബത്തെ സഹായിക്കുവാനുള്ള നടപടികളും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
കത്തിന്റെ പൂർണരൂപം
ബഹുമാനപ്പെട്ട മുഖ്യമന്ത്രീ...
ഒരു പാവം മനുഷ്യൻ ഒറ്റനിമിഷത്തിൽ ഇല്ലാതായിപ്പോയ കാര്യമാണ്. അപകടം യാദൃച്ഛികം എന്നു പറഞ്ഞ് ലഘൂകരിക്കാനാവില്ല. അപകടത്തിലേക്ക് നയിച്ച കാര്യങ്ങൾ യാദൃച്ഛികമല്ല. വലിയ ധാർമികതയും ഉത്തരവാദിത്വവും മാതൃകാ പ്രവർത്തനവും ആവശ്യമുള്ള ഒരു ഉന്നത ബ്യൂറോക്രാറ്റിന്റെ നടപടി വിളിച്ചു വരുത്തിയ ദുരന്തമാണിത് എന്ന് പ്രഥമദൃഷ്ട്യാ മനസ്സിലാകുന്നു.
എന്താണ് സർക്കാരിന്റെ ഉത്തരവാദിത്വം എന്ന് മറന്നു പോകരുത്. സി.സി. ടി.വി. ഉൾപ്പെടെ ഒരു തെളിവും നഷ്ടപ്പെടാത്ത അന്വേഷണം വേണം. പൊലീസ് ഇപ്പോൾ കാര്യങ്ങൾ മൂടിവെക്കാനും വളച്ചൊടിക്കാനും ശ്രമിക്കുകയാണ്. ഇത് അനുവദിക്കരുത്. സത്യസന്ധമായി കാര്യങ്ങൾ പോകണം. ശ്രീരാം വെങ്കിട്ടരാമന്റെ രക്തസാമ്പിൾ എടുത്തുവോ എന്ന കാര്യത്തിൽ പോലും അധികൃതർ ഉറപ്പു പറയുന്നില്ല ഇപ്പോൾ. പൊലീസിന്റെ നിലപാടുകൾ സംശയാസ്പദമാണ്.
രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും കുടുബത്തെയും അനാഥമാക്കിയ സംഭവമാണ്. കുടുംബത്തെ സഹായിക്കണം, ഭാര്യയ്ക്ക് ജോലി നൽകാൻ നടപടി ഉണ്ടാവണം.
എല്ലാറ്റിലും ഉപരി ഉന്നത ഉദ്യോഗസ്ഥരുടെ സമ്മർദ്ദത്തിനു വഴങ്ങി പൊലീസ് ഈ കേസ് മുക്കരുത്. യഥാർഥ പ്രതികളെ തന്നെ അറസ്റ്റ് ചെയ്യണം എന്ന് മാധ്യമ സമൂഹം ഒന്നടങ്കം അങ്ങയോട്. ആവശ്യപ്പെടുന്നു. ഇല്ലെങ്കിൽ ഞങ്ങൾ ശക്തമായ പ്രക്ഷോഭവുമായി രംഗത്തു വരും.
കേരള പത്രപ്രവർത്തക യൂണിയൻ
സംസ്ഥാന സമിതി