tata-motors

ജംഷദ്പൂർ: രാജ്യത്ത് സാമ്പത്തിക മാന്ദ്യം വ്യാപിക്കുന്നുവെന്ന സൂചന നൽകി ജംഷദ്പൂരിലും പരിസരങ്ങളിലുമുള്ള ടാറ്റാ മോട്ടോഴ്‌സിന്റേതടക്കം നിരവധി സ്‌റ്റീൽ ഫാക്‌ടറികൾ അടച്ചുപൂട്ടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇതിനോടകം തന്നെ മുപ്പതോളം സ്‌റ്റീൽ ഫാക്‌ടറികൾ അടച്ചുപൂട്ടിയെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വാഹന വിപണിയിലെ മാന്ദ്യത്തെ തുടർന്ന് കഴിഞ്ഞ മാസം മുതലുള്ള കണക്ക് പ്രകാരം ഇത് നാലാം തവണയാണ് ടാറ്റ മോട്ടോഴ്‌സിന്റെ ഫാക്‌ടറികൾ അടച്ചുപൂട്ടലിന്റെ വക്കിലെത്തുന്നത്. ആയിരത്തിലധികം താൽക്കാലിക ജീവനക്കാരോട് 12 ദിവസത്തോളം ജോലിക്ക് ഹാജരാകേണ്ടതില്ലെന്ന് കമ്പനി ആവശ്യപ്പെട്ടിരുന്നു. കമ്പനിയിലെ സ്ഥിരം ജീവനക്കാർ ആഗസ്റ്റ് 5 ന് വീണ്ടും ഡ്യൂട്ടിയിൽ ചേരും. അതേസമയം താൽക്കാലിക തൊഴിലാളികളോട് ആഗസ്റ്റ് 12 നാണ് ഡ്യൂട്ടിയിൽ പ്രവേശിക്കാൻ അറിയിപ്പ് നൽകിയിരിക്കുന്നത്.

വാഹന വിപണിയിലെ വിൽപ്പന കുറഞ്ഞത് മൂലം നിരവധി ബ്ലോക്കുകൾ അടച്ചുപൂട്ടാനൊരുങ്ങുകയാണ് ടാറ്റാ മോട്ടോർസെന്നാണ് വിവരം. കഴിഞ്ഞ രണ്ട് മാസങ്ങളിൽ മാസത്തിൽ 15 ദിവസം മാത്രമാണ് വാഹന ഉത്പാദനം ഉണ്ടായിരുന്നത്. ഈ മാസം ഒരാഴ്ച മാത്രം ഉത്പാദനം ഉണ്ടായിരിക്കുകയുള്ളുവെന്ന് റിപ്പോർട്ട് ഉണ്ട്. 'ഈ മേഖലയിൽ പ്രതിസന്ധി ഉണ്ടാകുന്നത് ഒരു പുതിയ കാര്യമല്ല. ഇത് രണ്ടോ മൂന്നോ വർഷത്തിനിടയിൽ ഉണ്ടാകുന്നതാണ്. ടാറ്റാ മോട്ടോഴ്‌സ് പ്ലാന്റ് ഹെഡിനെ ഞാൻ കണ്ടിരുന്നു. 3-4 ദിവസത്തിന് ശേഷം കമ്പനിയുടെ മറ്റൊരു ബ്ലോക്ക് അടയ്‌ക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം സെപ്റ്റംബറിന് ശേഷം എല്ലാം പഴയപടിയാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം കമ്പനിക്ക് 40 ശതമാനം കുറവ് ഓർഡറുകളാണ് ലഭിച്ചതെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഒരാൾ വെളിപ്പെടുത്തി


അതേസമയം, വെദ്യുത നിരക്ക് വർദ്ധനവ് ജംഷദ്പൂരിലെ ആയിരത്തോളം കമ്പനികളെ ബാധിച്ചെന്നും, ഇത് നേരിട്ടോ അല്ലാതെയോ 3,0000ത്തോളം തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടാൻ കാരണമായെന്നും ലഘു ഉദ്യോഗ് ഭാരതി പ്രസിഡന്റ് രൂപേഷ് കടിയാറും വ്യക്തമാക്കി.