news

1. മദ്യലഹരിയില്‍ മാദ്ധ്യമ പ്രവര്‍ത്തകനെ വാഹനം ഇടിച്ചുകൊന്ന കേസില്‍ ശ്രീറാം വെങ്കിട്ട രാമിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തും. ഇന്ത്യന്‍ ശിക്ഷാനിയമം 304-ാം വകുപ്പ് ചേര്‍ക്കും. ജീവപര്യന്തമോ 10 വര്‍ഷമോ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. ആശുപത്രിയിലെത്തി ശ്രീറാമിന്റെ അറസ്റ്റ് രേഖപ്പെടുത്തും. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കി.
2. സംഭവത്തില്‍ വാഹനം ഓടിച്ചയാളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. കുറ്റമറ്റ അന്വേഷണം നടത്താനുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. പൊലീസിന്റെ ഭാഗത്തുനിന്നു വീഴ്ച സംഭവിച്ചുവെന്ന ആരോപണം പ്രത്യേകം അന്വേഷിക്കണം എന്നു ഡി.ജി.പിയോട് പറഞ്ഞിട്ടുണ്ടെന്നും ഗതാഗത മന്ത്രി പറഞ്ഞു. മദ്യപിച്ചാണ് വണ്ടി ഓടിച്ചതെന്ന് രക്തപരിശോധനയില്‍ കൂടി തെളിഞ്ഞാല്‍ ഐ.പി.സി 185 വകുപ്പ് ചുമത്തി പൊലീസ് ശ്രീറാമിനെതിരെ കേസെടുക്കും
3. ഇന്നലെ രാത്രി അമിത വേഗത്തില്‍ എത്തിയ ശ്രീറാം വെങ്കിട്ട റാമിന്റെ കാര്‍ ബഷീറിന്റെ ഇരുചക്ര വാഹനത്തെ ഇടിച്ച് തെറിപ്പിക്കുക ആയിരുന്നു. ഒപ്പം ഉണ്ടായിരുന്ന യുവതി ശ്രീറാമിന് എതിരെ മൊഴി നല്‍കി ഇരുന്നു. സര്‍വ്വേ വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ് തന്നെയാണ് കാര്‍ ഓടിച്ചത് എന്ന് പൊലീസും സ്ഥീരീകരിച്ചു. അതേസമയം, പൊലീസ് ഗുരുതര വീഴ്ച വരുത്തിയെന്ന് ആരോപണം ഉണ്ട്. ഗുരുതരമായ അപകടം ഉണ്ടാക്കിയിട്ടും ശ്രീറാമിന്റെ രക്ത സാമ്പിള്‍ ശേഖരിക്കാന്‍ സംഭവ സമയത്ത് പൊലീസ് തയ്യാറായില്ല. മദ്യപിച്ച് വാഹനം ഓടിച്ചിട്ടും കേസ് എടുക്കാതെ വിട്ടയച്ചു. കാല്‍ നിലത്തുറയ്ക്കാന്‍ കഴിയാത്ത വിധമാണ് ശ്രീറാം കാറില്‍ നിന്ന് പുറത്തിറങ്ങിയത് എന്ന് ദൃക്സാക്ഷിയായ ഓട്ടോ ഡ്രൈവര്‍.
41. സി.ഒ.ടി.നസീര്‍ വധശ്രമ കേസുമായി ബന്ധപ്പെട്ട് തലശേരി എം.എല്‍.എ എ.എന്‍. ഷംസീര്‍ ഉപയോഗിച്ചിരുന്ന ഇന്നോവ കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നസീറിനെ വധിക്കാന്‍ ഗൂഢാലോചന നടന്നത് ഈ കാറിലാണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഷംസീര്‍ കാലങ്ങളോളം ഉപയോഗിച്ച വാഹനമാണിത്. നസീര്‍ വധശ്രമക്കേസില്‍ പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നതിന് ശേഷവും കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ ഷംസീര്‍ ഈ കാറില്‍ എത്തിയിട്ടുണ്ട്.


5. തന്നെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ ഷംസീര്‍ എം.എല്‍.എ ആണെന്ന് നസീര്‍ മൂന്ന് തവണ അന്വേഷണ സംഘത്തിന് മൊഴി നല്‍കി ഇരുന്നു. എന്നാല്‍ അന്വേഷണ സംഘം എം.എല്‍.എയുടെ മൊഴി ഒരിക്കല്‍ പോലും രേഖപ്പെടുത്താന്‍ തയാറായിരുന്നില്ല. തന്നെ ആക്രമിച്ചതിന് പിടിയിലായ പ്രതികള്‍ക്കാര്‍ക്കും തന്നോട് വ്യക്തിപരമായി യാതൊരു വിരോധവും ഇല്ലെന്നും എം.എല്‍.എയുടെ നിര്‍ദ്ദേശ പ്രകാരമാണ് ആക്രമണം ഉണ്ടായത് എന്നും ആയിരുന്നു നസീറിന്റെ മൊഴി. കേസില്‍ എം.എല്‍.എയുടെ ഡ്രൈവറായ രാജേഷിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു
6. സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ച് മരിച്ച മാദ്ധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കണം. സംഭവത്തില്‍ പൊലീസിന് ഉണ്ടായ വീഴ്ച്ചയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുറ്റക്കാര്‍ ആരായാലും അവര്‍ക്ക് എതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കണം എന്നും പ്രതിപക്ഷ നേതാവ്
7. ക്യാമ്പസുകള്‍ സംഘര്‍ഷത്തിന്റെ വേദികളല്ല, മറിച്ച് സംവാദത്തിന്റെ വേദികളാകണം എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്ലാ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും കലാലയങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം വേണമെന്നും പുരോഗമന ചിന്താഗതി ഇല്ലാതാകുമ്പോള്‍ ആണ് വര്‍ഗീയ സംഘടനകള്‍ ക്യാമ്പസുകളില്‍ നുഴഞ്ഞു കയറുന്നത് എന്നും കാനം പറഞ്ഞു. എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുളള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു കാനം.
8. സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ കോടതികള്‍ക്കും പങ്കെന്ന് കെ.സുധാകരന്‍ എം.പി. ജയിലില്‍ പ്രതികള്‍ക്ക് സുഖ സൗകര്യം ഒരുക്കുന്ന സര്‍ക്കാരിനെ പിന്തുണക്കുന്ന കോടതി വിധികള്‍ കൊലപാതകങ്ങള്‍ വര്‍ധിക്കുന്നതിന് ഇടയാക്കുകയാണ്. കോണ്‍ഗ്രസ് സംഘടിപ്പിച്ച ചാവക്കാട് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം. നൗഷാദിന്റെ കൊലപാതകത്തില്‍ യഥാര്‍ത്ഥ പ്രതികളെ ഉടന്‍ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
9. ബിജെപിക്ക് ഒന്നും നിര്‍മിക്കാന്‍ അറിയില്ല, നശിപ്പിക്കാനേ അറിയൂ എന്ന് രാഹുല്‍ ഗാന്ധി. രാജ്യം സാമ്പത്തികം ആയി മാന്ദ്യം നേരിടുകയാണ് എന്ന് വിദഗ്ധരുടെ അഭിപ്രായത്തിന്റെ പശ്ചാത്തലത്തില്‍ ആണ് രാഹുല്‍ മോദി സര്‍ക്കാരിന് എതിരേ വിമര്‍ശനവുമായി എത്തിയത്. ട്വിറ്റര്‍ വഴിയാണ് രാഹുലിന്റെ വിമര്‍ശനം. ബിഎസ്എന്‍എല്‍, റെയില്‍വേ, വാഹനവിപണി തുടങ്ങിയവ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ആയിരുന്നു രാഹുലിന്റെ വിമര്‍ശനം
10. ഛത്തീസ്ഗഢില്‍ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. രജനാന്‍ ഡോഗണ്‍ ജില്ലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ പുലര്‍ച്ചെ ആറ് മണിയോടെ ആണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. സിതഗോറ്റ ഗ്രാമത്തില്‍ ആണ് സംഭവം ഉണ്ടായതെന്ന് മാവോയിസ്റ്റ് ഓപ്പറേഷന്റെ ചുമതല ഉള്ള ഡി.ഐ.ജി സുന്ദരരാജ് പറഞ്ഞു. ഇതുവരെ ഏഴ് മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. എ.കെ 47 തോക്കുക അടക്കമുള്ള മാരകായുധങ്ങളും മാവോയിസ്റ്റുകളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
11. മുന്‍നിര ടെലികോം കമ്പനിയായ എയര്‍ടെല്‍ വന്‍ പ്രതിസന്ധിയില്‍. സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ 2,866 കോടി രൂപ നഷ്ടം. പതിനാല് വര്‍ഷത്തിനിടെ ഇത്രയും വലിയ തിരിച്ചടി എയര്‍ടെല്‍ നേരിടുന്നത് ഇതാദ്യമായാണ്. ഉയര്‍ന്ന ഡേറ്റയും വോയ്സ് ഉപഭോഗവും എയര്‍ടെല്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ലാഭകരമായി മുന്നേറുന്നതില്‍ എയര്‍ടെല്‍ പരാജയപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് പ്രകാരം എയര്‍ടെലിന്റെ നഷ്ടം 97.3 കോടി രൂപയായിരുന്നു.