congress

ന്യൂഡൽഹി : പ്രത്യേക സാഹചര്യമില്ലാതെ ജമ്മു കാശ്മീരിൽ കേന്ദ്രസർക്കാർ കൂടുതൽ സൈന്യത്തെ വിന്യസിച്ചതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് ആരോപിച്ചു. പുൽവാമ ഒഴിച്ചുനിറുത്തിയാൽ കാശ്മീരിൽ ഈ വർഷം കാര്യമായ ആക്രമണങ്ങൾ ഉണ്ടായിട്ടില്ല. അപ്പോഴാണ് കാശ്മീരിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചിരിക്കുന്നതെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.

ജമ്മു കാശ്മീരിൽ ഒരു കുഴിബോംബ് കിട്ടിയതിന്റെ പേരിൽ അമർനാഥ് യാത്ര റദ്ദാക്കാനാവശ്യപ്പെട്ട് കേന്ദ്രസർക്കാര്‍ ജനങ്ങളെ പരിഭ്രാന്തിയിലാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിനോദസഞ്ചാരികളെ പോലും തിരികെവിളിച്ചുകൊണ്ടുള്ള തരത്തിലൊരു മുന്നറിയിപ്പ് കഴിഞ്ഞ കാലത്തൊന്നും ഉണ്ടായിട്ടില്ല. കേന്ദ്രസർക്കാർ ഇതിലൂടെ ജനങ്ങൾക്കിടയിൽ ഭയവും വിദ്വേഷവും പ്രചരിപ്പിക്കുകയാണെന്നും ഗുലാം നബി ആസാദ് ആരോപിച്ചു.

കഴിഞ്ഞ 70 വർഷത്തിനിടയിൽ ഇതുപോലൊരു സാഹചര്യം കാശ്മീരിൽ കണ്ടിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് കരൺ സിംഗ് പറഞ്ഞു. ഈ അസാധാരണ സാഹചര്യത്തിന്റെ കാരണമെന്താണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.