തിരുവനന്തപുരം : വാഹനാപകടത്തിൽ മാദ്ധ്യമപ്രവർത്തകൻ മരിച്ച സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമനെ രക്തപരിശോധനയ്ക്ക് വിധേയമാക്കാത്തതിന് സിറ്റി പൊലീസ് കമ്മീഷണർ സഞ്ജയ് കുമാർ ഗുരുദിനെ വിമർശിച്ച് പ്രമുഖ അഭിഭാഷകൻ ഹരീഷ് വാസുദേവൻ രംഗത്ത്. വാഹനത്തിലുണ്ടായിരുന്ന ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന നടത്താതിരുന്നതിന് ഗുരുദിൻ പറഞ്ഞ വാദങ്ങളെയാണ് ഹരീഷ് വിമര്‍ശിച്ചത്. ശ്രീറാം മദ്യലഹരിയിലാണെന്ന് ഡോക്ടറും സാക്ഷികളും പറഞ്ഞെങ്കിലും പൊലീസ് രക്തപരിശോധന നടത്താതിരുന്നത് അയാൾ വിസമ്മതിച്ചതുകൊണ്ടാണെന്നാണ് ഗുരുദിൻ പറഞ്ഞത്.
രക്തപരിശോധനയ്ക്ക് സ്വമേധയാ തയ്യാറായില്ലെങ്കിൽ പൊലീസിന് ഒന്നും ചെയ്യാനാകില്ല. ഇക്കാര്യത്തിൽ നിയമവശങ്ങൾ പരിശോധിക്കുകയാണെന്നും ഗുരുദിൻ രാവിലെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിനെതിരെയാണ് ഹരീഷ് വാസുദേവൻ ഫേസ്ബുക്ക് പോസ്റ്റിൽ ആഞ്ഞടിച്ചത്.
വണ്ടിയോടിച്ചിരുന്ന ആൾ മദ്യപാനി ആണെന്ന് സംശയിക്കുന്ന പക്ഷം ബ്രീത്ത് അനലൈസറിൽ ആദ്യം ശ്വാസം പരിശോധിക്കണം. പ്രാഥമികമായി മദ്യപാനം തെളിഞ്ഞാൽ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കണം. രക്തം പരിശോധിക്കാൻ ആള്‍ വിസമ്മതിച്ചാൽ അറസ്റ്റ് ചെയ്തു രക്തം പരിശോധിക്കണം. രക്തത്തിൽ 100 മില്ലീ ലിറ്ററിൽ 30മി.ഗ്രാം മദ്യം ഉണ്ടെങ്കിൽ ആള്‍ പ്രതിയാകും. ഹരീഷ് വാസുദേവൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :
മദ്യപിച്ചു അശ്രദ്ധമായി വാഹനം ഓടിച്ചാൽ, അതുവഴി ഒരാളെ മനഃപൂർവ്വമല്ലാതെ ഇടിച്ചു കൊന്നാൽ മൂന്നു കുറ്റങ്ങളാണ് നിൽക്കുക.
IPC 304A, 279 വകുപ്പ്കൾ. മോട്ടോർവാഹന നിയമം 185 ആം വകുപ്പ്.
ഒരപകടം നടന്ന സ്ഥലത്ത് വണ്ടിയോടിച്ചിരുന്ന ആൾ മദ്യപാനി ആണെന്ന് സംശയിക്കുന്ന പക്ഷം MV ആക്റ്റ് 203, 204 എന്നീ വകുപ്പുകൾ പ്രകാരമുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.
പിടിച്ച ആളേ എത്രയും വേഗം, പരമാവധി 12 മണിക്കൂറിനകം മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കണം. ബ്രീത്ത് അനലൈസറിൽ ആദ്യം ശ്വാസം പരിശോധിക്കണം. പ്രാഥമികമായി മദ്യപാനം തെളിഞ്ഞാൽ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കണം. രക്തം പരിശോധിക്കാൻ ആൾ വിസമ്മതിച്ചാൽ അറസ്റ്റ് ചെയ്തു രക്തം പരിശോധിക്കണം. രക്തത്തിൽ 100 മില്ലീ ലിറ്ററിൽ 30 mg മദ്യം ഉണ്ടെങ്കിൽ ആൾ പ്രതിയാകും. 6 മാസം വരെ തടവോ 10000 വരെ രൂപ പിഴയോ കിട്ടാവുന്ന കുറ്റമാണ്. "ആൾ രക്തപരിശോധനയ്ക്ക് സമ്മതിക്കുന്നില്ലെങ്കിൽ ഞങ്ങൾക്ക് അത് ചെയ്യാൻ പറ്റില്ല" എന്ന മട്ടിൽ തിരുവനന്തപുരത്തെ ഒരുയർന്ന പോലീസ് ഉദ്യോഗസ്‌ഥൻ ഇന്ന് മാധ്യമങ്ങളോട് പറയുന്നത് കേട്ടു. ഭരണഘടനയുടെ ആർട്ടിക്കിൾ 20(3) ഒക്കെ അദ്ദേഹം പറയുന്നത് കേട്ടു. എന്തൊരു അസംബന്ധമാണ് അത്. "No person accused of any offence shall be compelled to be a witness against himself" എന്നാണ് ആർട്ടിക്കിൾ 20(3) പറയുന്നത്. അതായത് പ്രതിയെ അയാൾക്ക് എതിരായി കോടതിയിൽ സാക്ഷിയാകാൻ കഴിയില്ല. രക്തപരിശോധന എടുക്കാൻ ഒരാളുടെയും സമ്മതം വേണ്ട. കുറേ നടപടി ക്രമങ്ങൾ പൂർത്തീകരിക്കാനുണ്ട് എന്ന് ആ ഉദ്യോഗസ്ഥൻ പറയുന്നത് എന്താണെന്നു അയാളോട് തന്നെ ചോദിക്കേണ്ടതാണ്. 203, 204 വകുപ്പുകൾ പാലിക്കുന്നില്ലായെങ്കിൽ എത്ര സാക്ഷികൾ ഉണ്ടായാലും കേസ് കോടതിയിൽ നിൽക്കാൻ സാധ്യതയില്ല. ഇതാണ് ഇത്തരം ആളുകളുടെ വിവരമെങ്കിൽ, ഇവനെയൊക്കെ IPS കൊടുത്ത് നമ്മുടെ ജീവൻ കാക്കുന്ന പണി ഏല്പിച്ചവരെ പറഞ്ഞാൽ മതി.
അഡ്വ.ഹരീഷ് വാസുദേവൻ.