ഇടുക്കി ഡാം തുറന്നതിന്റെ രണ്ടാം ദിവസം ചെറുതോണി പാലത്തിലൂടെ ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ പനി പിടിച്ച കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ ഓടുന്ന ദൃശ്യം പ്രളയാതിജീവനത്തിന്റെ ഓർമച്ചിത്രമാണ്.
മഹാപ്രളയത്തിന്റെ ആഘാതം ലോകത്തെ അറിയിക്കും വിധം രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമായി പിന്നീടതുമാറി. വീട്ടുകാരും ബന്ധുക്കളും സ്നേഹത്തോടെ തക്കുടുവെന്ന് വിളിക്കുന്ന സൂരജായിരുന്നു ആ കുട്ടി. ചെറുതോണി ഇടുക്കി കോളനിയിൽ കാരക്കാട്ട് പുത്തൻവീട്ടിൽ വിജയരാജിന്റെയും മഞ്ജുവിന്റെയും ഏകമകൻ. ഡാം തുറക്കുന്നതും വെള്ളമൊഴുകുന്നതും സുഹൃത്തുക്കൾക്കൊപ്പം കണ്ടശേഷം ആഗസ്റ്റ് 10ന് ഉച്ചയോടെ വീട്ടിലെത്തിയ വിജയരാജ് കണ്ടത് കടുത്തപനിയും ശ്വാസംമുട്ടലും കൊണ്ട് വിഷമിക്കുന്ന മൂന്നു വയസുള്ള മകനെയായിരുന്നു.
അതിശക്തമായ മഴ വകവയ്ക്കാതെ അവനെയുമെടുത്ത് വീട്ടിൽ നിന്നിറങ്ങി. പാലത്തിനടുത്ത് എത്തിയപ്പോൾ അക്കരെ വിടാൻ നിർവാഹമില്ലെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ മറുപടി. എന്നാൽ കുഞ്ഞിന് പനി കൂടുതലാണെന്ന് ബോദ്ധ്യപ്പെട്ടതോടെ മറുകരയിലുള്ള സർക്കിൾ ഇൻസ്പെക്ടറെ വിവരം അറിയിച്ചു. ഒരു നിമിഷം പോലും പാഴാക്കാതെ അവിടെയുണ്ടായിരുന്ന ദേശീയ ദുരന്തനിവാരണ സേനാംഗങ്ങൾ ഓടിയെത്തി കുഞ്ഞിനെ വാങ്ങി ഞൊടിയിട കൊണ്ട് മറുകരയെത്തിച്ചു. അവിടെ നിന്ന് ആട്ടോറിക്ഷയിൽ കയറിയ ശേഷം തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് പാലത്തിനു മുകളിലൂടെ വെള്ളം കുത്തിയൊഴുകുന്ന കാഴ്ചയാണ്. കൈയിൽ ഒരു രൂപ പോലും ഇല്ലാതിരുന്ന ആ സമയം സ്വന്തം പോക്കറ്റിൽ നിന്നും പണമെടുത്ത് കൈയിൽ വച്ചോളൂ എന്നുപറഞ്ഞു തന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇപ്പോഴും വിജയരാജിന്റെ മനസിലുണ്ട്.
ജില്ലാ ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ പ്രവേശിപ്പിച്ച തക്കുടുവിന് അസുഖം കുറഞ്ഞ ശേഷം തിരികെയെത്തിയപ്പോൾ ചെറുതോണി പാലം പൂർണമായും വെള്ളത്തിനടിയിലായിക്കഴിഞ്ഞിരുന്നു. പിന്നീട് ബന്ധുവിന്റെ ബൈക്കിൽ കരിമ്പൻ പാലം വഴി കിലോമീറ്ററുകൾ സഞ്ചരിച്ചാണ് വീട്ടിലെത്തിയത്. തക്കുടുവിന്റെ കുസൃതിച്ചിരി കാണുമ്പോഴെല്ലാം അന്നവനെയുമെടുത്ത് ഓടിയ സേനാംഗത്തെയും സഹായം നൽകിയ പൊലീസ് ഉദ്യോഗസ്ഥനെയും ഒരിക്കൽ കൂടി കാണാൻ തോന്നുമെന്ന് പറയുമ്പോഴേക്കും വിജയരാജിന്റെ കണ്ണുനിറഞ്ഞു. വിജയരാജിന്റെ മാതാപിതാക്കൾ തങ്കരാജിനും നേശമ്മയ്ക്കുമൊപ്പമാണ് ഇവരുടെ താമസം. ഇടുക്കിയിലെ പ്രളയതീവ്രത ലോകത്തെ അറിയിച്ചതിൽ താൻ വഹിച്ച പങ്കിനെ കുറിച്ചൊന്നും അറിയില്ലെങ്കിലും കാണാനെത്തുന്നവരെയെല്ലാം തക്കുടു കളി ചിരിയുമായി വരവേൽക്കുന്നു. ഇടുക്കി ന്യൂമാൻ സ്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിയാണ് സൂരജ്.