wafa-sriram-venkataraman

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകനായ കെ.എം ബഷീറിർ കാറിടിച്ച് മരണപ്പെട്ട സംഭവത്തിലെ പ്രതിയും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമനൊപ്പമുണ്ടായിരുന്ന യുവതി വഫാ ഫിറോസിനെ ചുറ്റിപറ്റി ഉയരുന്നത് നിരവധി ദുരൂഹതകൾ. ശ്രീറാം വെങ്കിട്ടരാമൻ മൂന്നാർ സബ് കളക്ടറായിരിക്കേ സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ട് ആരാധന തോന്നി ഫേസ്ബുക്ക് വഴിയാണ് രണ്ടുവർഷം മുൻപ് സുഹൃത്തുക്കളായതെന്നാണ് ഇവർ പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്. അബുദാബിയിൽ ഭർത്താവിനും മക്കൾക്കുമൊപ്പം താമസമായിരുന്ന വഫ കുറച്ചു നാൾ മുമ്പ് വിവാഹബന്ധം വേർപെടുത്തിയിരുന്നു. തിരുവനന്തപുരം കൊല്ലം ജില്ലാ അതിർത്തിയായ നാവായിക്കുളത്താണ് കുടുംബ വീട്. ഇവിടുത്തെ വിലാസത്തിലാണ് അപകടത്തിൽ പെട്ട കാർ രജിസ്റ്റർ ചെയ്തിരുന്നത്.

ശ്രീറാമിനെ കൂടാതെ വഫയ്‌ക്ക് നിരവധി ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുമായി ഉറ്റബന്ധമുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. അടുത്തിടെ ഗൾഫിൽ പ്രതിയെ പിടികൂടാനെത്തിയ യുവ ഐ.പി.എസ് ഉദ്യോഗസ്ഥയ്ക്ക് ഇവരാണ് സഹായം ചെയ്തത്. കാറിൽ പട്ടം മരപ്പാലത്തെ തന്റെ ഫ്ളാറ്റിലേക്കു പോകുകയായിരുന്നുവെന്നാണ് വഫയുടെ മൊഴിയെന്നും കവടിയാറിലെ തന്റെ വീട്ടിലേക്കു പോകുമ്പോഴാണ് അപകടമുണ്ടായതെന്നാണ് ശ്രീറാം വെങ്കിട്ടരാമൻ പറഞ്ഞതെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

വഫയുമായി ക്ലബിൽ ഉല്ലസിച്ച് മടങ്ങിയപ്പോഴാണ് അപകടമുണ്ടായത്. രാത്രി എട്ടരയോടെ ക്ലബിലെത്തിയ ഇരുവരും ഒരുമിച്ച് ആഹാരം കഴിക്കുകയും ഏറെ നേരം ക്ലബിലും പരിസരത്തും ചുറ്റിക്കറങ്ങുകയും ചെയ്‌ശേഷമാണ് രാത്രി വൈകി കാറിൽ മടങ്ങിയത്. ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു. രണ്ടുവർഷത്തോളമായി ലണ്ടനിൽ ഉപരിപഠനത്തിലായിരുന്ന ശ്രീറാം കഴിഞ്ഞയാഴ്ചയാണ് മടങ്ങിയെത്തി സർവേ ഡയറക്ടറുടെ ചുമതലയിൽ പ്രവേശിച്ചത്.