terrorist

ശ്രീനഗർ: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയുടെ സമീപത്ത് വെടിനിർത്തൽ കരാർ ലംഘിച്ച പാകിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യൻ സൈന്യം. വെടിയുതിർക്കുകയും അതിർത്തി വഴി നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച പാകിസ്ഥാന്റെ ബോർഡർ ആക്‌ഷൻ ടീമിനെ(ബാറ്റ്) ബൊഫോഴ്‌സ് പീരങ്കികൾ ഉപയോഗിച്ചാണ് ഇന്ത്യ നേരിട്ടത്. ഇന്ത്യയുടെ ഈ പ്രതികരണം പാകിസ്ഥാൻ ഒട്ടും പ്രതീക്ഷിക്കാത്തതിനാൽ, ഗത്യന്തരമില്ലാതെ അവർ പിൻവലിയുകയായിരുന്നു. ബൊഫോഴ്‌സ് പീരങ്കികൾ സാധാരണയായി ഇന്ത്യ പ്രതിരോധത്തിന് ഉപയോഗിക്കാറില്ല. മികച്ച പരിശീലനം ലഭിച്ച കമാൻഡോകളെയാണ് പാകിസ്ഥാൻ ഈ ഒാപ്പറേഷന് ഉപയോഗിച്ചത്.

എന്നിട്ടും ഇന്ത്യയുടെ മികച്ച പ്രതിരോധത്തിന് മുന്നിൽ 'ബാറ്റ്' പതറുകയായിരുന്നു. 155 എം.എം നിറകളാണ് ബൊഫോഴ്‌സ് പീരങ്കിയിൽ ഉപയോഗിക്കുന്നത്. അഞ്ച് തവണയാണ് ഇത്തരത്തിൽ നിയന്ത്രണ രേഖയിൽ അതിക്രമിച്ച് കയറാനും ആക്രമണം നടത്താനും ശ്രമിച്ചത്. ജൂലൈ 31 രാത്രിയും, ആഗസ്റ്റ് 1 പുലർച്ചെയുമാണ് കാശ്മീരിലെ കേരൻ സെക്ടറിൽ വച്ച് ഇന്ത്യയ്ക്ക് നേരെ പാകിസ്ഥാൻ ആക്രമണം നടത്തിയത്. കാശ്മീരിലെ സമാധാനം നശിപ്പിക്കാനും അമർനാഥ് തീർത്ഥാടകരെ ലക്‌ഷ്യം വച്ചും കഴിഞ്ഞ ഏതാനും ദിവസങ്ങളായി പാകിസ്ഥാൻ ആക്രമണം നടത്തുന്നുണ്ടായിരുന്നു.

ഏറ്റുമുട്ടലിൽ 'ബാറ്റ്' കമാൻഡോകളിൽ 4 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അതിർത്തി പ്രദേശത്ത് ചിതറി കിടക്കുന്ന ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുക്കാൻ ഇന്ത്യ ശ്രമിച്ചെങ്കിലും പാകിസ്ഥാൻ നിരന്തരം ഈ ശ്രമങ്ങൾ തടപ്പെടുത്തുകയായിരുന്നു. എന്നാൽ നിയന്ത്രണരേഖയ്ക്ക് അടുത്ത് താമസിക്കുന്ന ജനങ്ങളുടെ സമാധാനം ഇന്ത്യ നശിപ്പിക്കുകയാണെന്നും ഇവരെ ലക്‌ഷ്യം വച്ചാണ് ഇന്ത്യ ആക്രമണം നടത്തുന്നതെന്നുമാണ് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി ട്വീറ്റ് ചെയ്തത്.