news

1. മാദ്ധ്യമ പ്രവര്‍ത്തകനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മാറ്റുന്നു. പൊലീസ് കിംസ് ആശുപത്രിയില്‍ എത്തി. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. നീക്കം, പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ പ്രതി ആശുപത്രിയില്‍ കഴിയുന്നത് വിവാദം ആയതിനെ തുടര്‍ന്ന്.
2. നേരത്തെ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമന് ആശുപത്രിയില്‍ ഫൈവ്സ്റ്റാര്‍ ചികിത്സ ലഭിക്കുന്നു എന്ന ആരോപണം പരിശോധിക്കും എന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞിരുന്നു. നിസാര പരിക്കുകള്‍ മാത്രമെന്ന് ഡോക്ടര്‍മാര്‍ തന്നെ വിധി എഴുതിയ ശ്രീറാം വെങ്കിട്ടരാമന്‍ കഴിഞ്ഞത്, സ്വകാര്യ ആശുപത്രിയിലെ എ.സി ഡീലക്സ് റൂമില്‍ ആയിരുന്നു.
3. അതിനിടെ, ശ്രീറാമിന് എതിരെ മനപൂര്‍വ്വം അല്ലാത്ത നരഹത്യ തെളിയിക്കാന്‍ ഉള്ള ശക്തമായ തെളിവുകള്‍ ലഭിച്ചു എന്ന് പൊലീസ്. ശ്രീറാമിന്റെ രക്ത പരിശോധന ഫലം നാളെ ലഭിക്കും. രക്തത്തില്‍ മദ്യത്തിന്റെ അംശം കുറഞ്ഞാലും കേസിനെ ബാധിക്കില്ല എന്ന് പൊലീസ്. ശ്രീറാം ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചനകള്‍ ഉണ്ട്.
4. കേസില്‍ ഉദ്യോഗസ്ഥന് എതിരായ എഫ്.ഐ.ആര്‍ വിവരങ്ങള്‍ പുറത്ത് വിടാതെ പൊലീസ്. പൊലീസ് പുറത്ത് വിട്ടത് ആദ്യ എഫ്.ഐ.ആര്‍ മാത്രം. കേസില്‍ ശ്രീറാമിന് എതിരായ കേസ് ദുര്‍ബലമാക്കാന്‍ ശ്രമം. മനപ്പൂര്‍വ്വം അല്ലാത്ത നരഹത്യ വകുപ്പാണ് ആദ്യം ചുമത്തിയിരുന്നത്. ഇത് വിവാദം ആയിതിന് പിന്നലെയാണ് പുതിയ വകുപ്പ് ചുമത്തിയത്. പൊലീസ് നടപടി ശ്രീറാമിന് എതിരായ കേസിന്റെ വിവരങ്ങള്‍ മറച്ച് വയ്ക്കാന്‍ എന്ന് ആക്ഷേപം.


5. റിമാന്‍ഡില്‍ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രതിഷേധം കടുപ്പിച്ച് നേതാക്കള്‍. ഉദ്യോഗസ്ഥനെ ഉടന്‍ സര്‍വ്വീസില്‍ നിന്നും നീക്കണം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍വീസ് നിയമം അനുസരിച്ച് സസ്‌പെന്‍ഡ് ചെയ്യേണ്ട സമയ പരിധി പിന്നിടുകയാണ്. ശ്രീറാമിന്റെ പരിക്ക് സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത് വിടണം എന്നും ചെന്നിത്തല. പൊലീസിന് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കണം എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
6. ഏത് ഉന്നത സ്ഥാനത്തുള്ള ആളാണെങ്കിലും ശിക്ഷിക്കപ്പെടണം. പലരുടേയും മുഖം മൂടി ഈ സംഭവത്തോടെ വലിച്ചു കീറപ്പെട്ടു എന്നും കോടിയേരി. ശ്രീറാം വെങ്കിട്ടരാമനെ പോലെയുള്ളവര്‍ സംസ്ഥാനത്ത് ഇനിയും ഉണ്ടെന്ന് മന്ത്രി ജി. സുധാകരന്‍. ഐ.എ.എസുകാര്‍ ദൈവം അല്ലെന്നും മന്ത്രി. അതിനിടെ, അപകട സമയത്ത് ശ്രീറാമിന് ഒപ്പം വാഹനത്തില്‍ ഉണ്ടായിരുന്ന വഫാ ഫിറോസ് വീട്ടില്‍ നിന്നും ഇറങ്ങുന്ന ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. രാത്രി 12.34 ന് വാഹനവുമായി പുറത്ത് പോകുന്ന ദൃശ്യങ്ങളാണ് കിട്ടിയത്.
7. പാര്‍ട്ടി അധ്യക്ഷ പദവിയില്‍ തുടരാന്‍ ആകില്ല എന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനത്തിന് ശേഷം ഉള്ള ആദ്യ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ശനിയാഴ്ച ചേരും. പ്രവര്‍ത്തക സമിതി ചര്‍ച്ച ചെയ്യുക, രാഹുല്‍ ഗാന്ധിയുടെ രാജി അടക്കമുള്ള വിഷയങ്ങള്‍. യോഗത്തില്‍ ഇടക്കാല പ്രസിഡന്റിനെയും തിരഞ്ഞെടുത്തേക്കും എന്ന് സൂചന.
8. പാര്‍ട്ടി നേതാക്കളുടെ നിരന്തര അഭ്യര്‍ത്ഥന തള്ളിക്കളഞ്ഞ് ആണ് രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അധ്യക്ഷ സ്ഥാനം രാജി വച്ചത്. തനിക്ക് പകരം അമ്മയേയും സഹോദരിയേയും നേതൃസ്ഥാനത്ത് കൊണ്ടു വരരുത് എന്നും രാഹുല്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. നേതൃസ്ഥാനത്തേക്ക് ശശി തരൂര്‍ അടക്കമുള്ള വ്യക്തികളുടെ പേരുകള്‍ ഉയര്‍ന്നു വന്നു എങ്കിലും അധിമ തീരുമാനം ആയിട്ടില്ല.
9. ജമ്മു കാശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന അനുച്ഛേദങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ലുകളില്‍ നിയമോപദേശം തേടി കേന്ദ്രസര്‍ക്കാര്‍. ഭരണഘടനയുടെ അനുച്ഛേദങ്ങള്‍ ആതിനാല്‍ തന്നെ ലോക്സഭയിലും രാജ്യസഭയിലും ബില്ല് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പാസ്സാക്കിയാലേ നിയമമാകൂ. ജമ്മു കശ്മീരില്‍ ഈ വര്‍ഷം അവസാനം തിരഞ്ഞെടുപ്പ് നടക്കുമെന്ന സാഹചര്യത്തില്‍ അതിന് മുമ്പ് ഈ ബില്ലുകള്‍ പാസ്സാക്കി ശക്തമായ ഒരു രാഷ്ട്രീയ സന്ദേശം നല്‍കാന്‍ ബി.ജെ.പി ശ്രമിക്കും
10. അതേസമയം, കാശ്മീരിലെ അസാധാരണ നടപടികളില്‍ പരിഭ്രാന്തരായി പ്രദേശവാസികള്‍. ജമ്മു കശ്മീരില്‍ തീവ്രവാദ ഭീഷണികളുണ്ട്. അമര്‍നാഥ് യാത്രയ്ക്ക് നേരെ തീവ്രവാദ ഭീഷണികള്‍ ഉണ്ടായിരുന്നു. അതിനാലാണ് സൈനികവിന്യാസം ഏര്‍പ്പെടുത്തുന്നത് എന്ന് ഗവര്‍ണര്‍ അറിയിച്ചു. ജനങ്ങള്‍ ശാന്തത പാലിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. കാരണങ്ങള്‍ വ്യക്തമാക്കാതെ, ജനങ്ങളെ പരിഭ്രാന്തിയില്‍ ആഴ്ത്തുന്ന ഇത്തരം പ്രഖ്യാപനങ്ങള്‍ക്ക് പിന്നില്‍ എന്തെന്ന് വ്യക്തമാക്കണം എന്ന് ആവശ്യപ്പെട്ട് നാഷണല്‍ കോണ്‍ഫറന്‍സും പി.ഡി.പിയും ഗവര്‍ണറെ കണ്ടിരുന്നു
11. പാര്‍ലമെന്റ് സമ്മേളനം അവസാനിച്ചതിന് ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കശ്മീരില്‍ എത്തും എന്നാണ് വിവരം. അമര്‍നാഥ് യാത്ര വെട്ടിക്കുറയ്ക്കാന്‍ തീര്‍ത്ഥാടകര്‍ക്ക് നിര്‍ദേശം നല്‍കുകയും സംസ്ഥാനത്ത് സൈനിക വിന്യാസം കൂട്ടുകയും, വിനോദ സഞ്ചാരികളോട് അടക്കം മടങ്ങാന്‍ നിര്‍ദേശിക്കുകയും ചെയ്തതില്‍ താഴ്വരയില്‍ വ്യാപകമായ ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അമിത് ഷാ ജമ്മു കശ്മീരിലെത്തുന്നത്