ജമ്മു കാശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ടായി വിഭജിക്കാനുമുള്ള ബിൽ കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിക്കുകയും കാശ്‌മീരിനെ രണ്ടായി വിഭജിക്കാനുള്ള നിയമം നിലവിൽ വരികയും ചെയ്തു. ലഡാക്ക്, ജമ്മു ആൻഡ് കാശ്മീർ എന്നീ രണ്ട് പ്രദേശങ്ങളായാണ് ജമ്മു കാശ്മീരിനെ വിഭജിച്ചത്. ജമ്മുകാശ്മീർ ഇനി നിയമസഭയുള്ള കേന്ദ്ര ഭരണ പ്രദേശമാകും. എന്നാൽ ലഡാക്കിൽ നിയമസഭാ ഉണ്ടാകില്ല. ഇതുമായി ബന്ധപ്പെട്ട ഉത്തരവിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചിട്ടുണ്ട്. ജമ്മു കാശ്മീരിന്റെ സവിശേഷ പദവി സംബന്ധിച്ചതാണ് 370ാം വകുപ്പ്. എന്നാൽ എന്തൊക്കെ അധികാരങ്ങളാണ് ആർട്ടിക്കിളുകൾ 370യും 35 എയും ജമ്മു കാശ്മീരിന് നൽകുന്നത്?
ആർട്ടിക്കിൾ 35 എ
1954ൽ രാഷ്ട്രപതിയുടെയുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് 35ആം അനുച്ഛേദം ഭരണഘടനയിൽഉൾപ്പെടുത്തുന്നത് ഉൾപ്പെടുത്തുന്നത്. ജമ്മു കാശ്മീരിലെ പൗരന്മാർക്ക് പ്രത്യേക അധികാരവും അവകാശങ്ങളും നൽകുന്നതാണ് ഈ നിയമം. ഈ നിയമം അനുസരിച്ച് പുറത്തുനിന്നും ഒരാളെ വിവാഹം കഴിക്കുന്ന ജമ്മു കാശ്മീരിലെ ഒരു യുവതിക്ക് ജമ്മു കാശ്മീരിലുള്ള തന്റെ സ്വത്തുക്കളിൽ അവകാശം ഉണ്ടായിരിക്കില്ല. ഇങ്ങനെ വിവാഹം കഴിക്കുന്ന സ്ത്രീയ്ക്ക് മാത്രമല്ല അവരുടെ അനന്തരാവകാശികൾക്കും ഈ സ്വത്തുക്കളിൽ അവകാശം ഉന്നയിക്കാനാകില്ല. മാത്രമല്ല പുറത്ത് നിന്നും കാശ്മീരിലേക്ക് എത്തുന്നവർക്ക് സ്ഥലം, വീട് പോലുള്ള സ്വത്തുക്കൾ സമ്പാദിക്കാൻ ഈ നിയമം അനുവദിക്കുന്നില്ല. ഇവർക്ക് അനിശ്ചിതകാലത്തേക്ക് സംസ്ഥാനത്ത് താമസിക്കാനോ സർക്കാർ പദ്ധതികളിൽ പങ്കാളികളാകാനോ സാധിക്കില്ല. സ്ഥിരതാമസക്കാരല്ലാത്തവരെ സർക്കാരിൽ ജോലിക്കെടുക്കുന്നതിനും ഈ നിയമം അനുസരിച്ച് വിലക്കുണ്ട്.
ആർട്ടിക്കിൾ 370
ജമ്മു കശ്മീർ സംസ്ഥാനത്തിന് സ്വയംഭരണാധികാരം നൽകുന്ന നിയമമാണ് ആർട്ടിക്കിൾ 370. എന്നാൽ ഇത് 'താൽക്കാലിക' നിയമമാണ്. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ മേൽനോട്ടത്തിലാണ് ഈ നിയമം നിലവിൽ വരുന്നത്. ഈ നിയമം അനുസരിച്ച് കാശ്മീരിന് ദേശീയ പതാകയ്ക്ക് പുറമെ പ്രത്യേക പതാകയും, പ്രത്യേക ഉപഭരണഘടനയുമുണ്ട്. പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം എന്നീ വകുപ്പുകളിൽ മാത്രമാണ് ഇന്ത്യൻ പാർലമെന്റ് നടപ്പാക്കുന്ന തീരുമാനങ്ങളിൽ ഉൾപ്പെടുന്നത് മറ്റു വകുപ്പുകളിൽ നടപ്പാക്കാൻ സംസ്ഥാന സർക്കാരിന്റെ അംഗീകാരം കൂടി ആവശ്യമാണ്. പക്ഷെ ഈ പദവികൾ ഉപയോഗിച്ച് ഇന്ത്യയിൽ നിന്നു വിട്ടുപോകാനുള്ള അധികാരവും കാശ്മീരിനില്ല. പ്രത്യേക പദവികൾ ഉണ്ടെങ്കിലും 1952 ലെ ഡൽഹി കരാർ പ്രകാരം കാശ്മീരികളെല്ലാവരും ഇന്ത്യൻ പൗരന്മാർ തന്നെയാണ്. മറ്റെല്ലാ സംസ്ഥാനങ്ങളിലേതിന് സമാനമായ മതേതരത്വം നിയമവിധേയമായ സംസ്ഥാനമാണ് കാശ്മീർ.
പാർലമെന്റിൽ ഒരിക്കലും അവതരിപ്പിച്ചിട്ടില്ലെന്നും രാഷ്ട്രപതിയുടെ നിർദ്ദേശപ്രകാരം മാത്രമാണ് ഈ നിയമം പാസായതെന്നുമാണ് ഈ പ്രത്യേക അവകാശ നിയമങ്ങൾക്കെതിരെ ഉയരുന്ന പ്രധാന വിമർശനം. നിരവധി സന്നദ്ധ സംഘടനകളും മറ്റും ഈ നിയമത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജികളും നൽകിയിരുന്നു. മാത്രമല്ല 35എ ഭരണഘടനയിൽ വെറും അനുബന്ധം ആയി മാത്രമാണ് ചേർത്തിരിക്കുന്നതെന്നും അതുകൊണ്ട് തന്നെ ശരിയായ നിയമമായി ഇതിനെ കണക്കാക്കാൻ ആകില്ലെന്നും ഇവർ വാദിച്ചിരുന്നു. മാത്രമല്ല ഇത് ഭരണഘടനാ വിരുദ്ധമാണെന്നും ഭരഘടനയിൽ ഒറ്റയ്ക്ക് തിരുത്തൽ വരുത്താൻ രാഷ്ട്രപതിക്ക് അധികാരമില്ലെന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ ഈ വാദത്തിനെ ജമ്മു കാശ്മീർ സർക്കാർ എതിർത്തിരുന്നു. ഇരു നിയമങ്ങളും നിലവിൽ വരുന്നത് ജവഹർ നെഹ്രുവിന്റെ കാലത്താണ്.