തിരുവനന്തപുരം: മദ്യലഹരിയിൽ അമിതവേഗതയിൽ ഓടിച്ച കാറിടിച്ച് മാദ്ധ്യമപ്രവർത്തകൻ കെ.എം.ബഷീർ കൊല്ലപ്പെട്ട കേസിൽ പ്രതിയായ യുവ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് നാളത്തേക്ക് മാറ്റി. കേസിൽ രാഷ്ട്രീയ-മാദ്ധ്യമ സമ്മർദ്ദം ഉണ്ടെന്ന് ശ്രീറാമിന്റെ അഭിഭാഷകൻ പറഞ്ഞു. ശ്രീറാമിനെ കസ്റ്റഡിയിൽ വേണമെന്നും വിരലടയാളം പരിശോധിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ ആവശ്യപ്പെട്ടു.
അതേസമയം, ശ്രീറാമിന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേക പരിഗണനയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ഷെെലജ പറഞ്ഞു. സാധാരണക്കാർക്കുള്ള പരിഗണന മാത്രമേ ശ്രീറാം വെങ്കിട്ടരാമനും കിട്ടേണ്ടതുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. മെഡിക്കൽ കോളേജിലെ ഡോക്ടർമാരുമായി സംസാരിച്ചിട്ടില്ലെന്നും മെഡിക്കൽ ബോർഡ് ചേർന്ന് കാര്യങ്ങൾ വിലയിരുത്താൻ നിർദ്ദേശം നൽകിയതായും ആരോഗ്യമന്ത്രി അറിയിച്ചു.