news

1. മാദ്ധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിന് സസ്‌പെന്‍ഷന്‍. ചീഫ് സെക്രട്ടറി ഉത്തരവ് പുറത്തിറക്കി. ശ്രീറാം വെങ്കിട്ട രാമന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശമില്ലെന്ന രാസപരിശോധനാ ഫലം. ആശുപത്രി അധികൃതര്‍ റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. പുതിയ സാഹചര്യത്തില്‍ ശ്രീറാം വെങ്കിട്ടരാമന് എതിരെ മനപൂര്‍വം അല്ലാത്ത നരഹത്യ മാത്രമേ നിലനില്‍ക്കുകയുള്ളൂ
2. രക്തം ശേഖരിച്ചത് അപകടം നടന്ന് 10 മണിക്കൂറിന് ശേഷമാണ്. മദ്യത്തിന്റെ അളവ് കണ്ടെത്താന്‍ കഴിയാത്തത് ഇതുകൊണ്ട് ആണ് എന്ന ആക്ഷേപവും ശക്തമാണ്. അതേസമയം, സംഭവത്തില്‍ മ്യൂസിയം എസ്.ഐ വീഴ്ച വരുത്തിയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. സ്റ്റേഷന്‍ രേഖകളില്‍ അപകട വിവരം രേഖപ്പെടുത്തിയിട്ടും ശ്രീറാം വെങ്കിട്ടരാമന് എതിരെ കേസെടുത്തില്ല. നാലു മണിക്കൂര്‍ വൈകിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശം. ശ്രീറാമിനെ ജനറല്‍ ആശുപത്രിയില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് പോകാന്‍ അനുവദിച്ചതിലും വീഴ്ച വരുത്തി
3 പൊലീസ് ആവശ്യപ്പെട്ടിട്ടും ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ ശ്രീറാമിന്റെ രക്തപരിശോധന നടത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ എല്ലാ നടപടികളും മ്യൂസിയം സി.ഐ അറിഞ്ഞിരുന്നു എന്നും റിപ്പോര്‍ട്ടിലുണ്ട്. വൈദ്യ പരിശോധന നടത്താതിരുന്നതും എഫ്.ഐ.ആര്‍ വൈകിയതും മ്യൂസിയം സി. ഐയുടെ അറിവോടെ ആയിരുന്നു. അപകടം നടന്നതിന് തൊട്ട് പിന്നാലെ മ്യൂസിയം എസ്.ഐ, സി.ഐയെ വിളിച്ച് വിവരങ്ങള്‍ അറിയിച്ചിരുന്നു. വാഹനം ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ ആയിരുന്നു എന്ന് എസ്.ഐ അറിയിച്ചതായും സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു
4. ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി. രാജ്യസഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ഇതോടെ ജമ്മു കാശ്മീരിന് ഇനി പ്രത്യേക പദവി ഉണ്ടായിരിക്കില്ല. ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാ വ്യവസ്ഥകളും ജമ്മു കാശ്മീരിനും ബാധകം ആയിരിക്കും. ജമ്മു കാശ്മീര്‍ നിയമസഭയുള്ള കേന്ദ്ര ഭരണ പ്രദേശം ആയിരിക്കും. ലഡാക്കില്‍ നിയമസഭ ഉണ്ടായിരിക്കില്ല. പ്രദേശം നേരിട്ട് കേന്ദ്രസര്‍ക്കാരിന് കീഴില്‍ ആയിരിക്കും


5. രാവിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന എന്‍.ഡി.എ യോഗത്തിനു ശേഷമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്യസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. പ്രമേയ അവതരണത്തിനു ശേഷം രാജ്യസഭ സാക്ഷ്യം വഹിച്ചത് നാടകീയ രംഗങ്ങള്‍ക്ക്. പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി. ഭരണഘടന കീറി എറിയാന്‍ ശ്രമിച്ച പി.ഡി.പി എം.പിമാരായ മിര്‍ ഫയാസ്, നസീര്‍ ലവായ് എന്നിവരെ രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു പുറത്താക്കി.
6. 307-ാം അനുച്ഛേദം റദ്ദാക്കിയതിലും കാശ്മീരിനെ രണ്ടായി വിഭജിച്ചതിലും കേന്ദ്രസര്‍ക്കാരിന് അഭിനന്ദനവുമായി മുതിര്‍ന്ന നേതാവ് എല്‍.കെ. അധ്വാനി. തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് പ്രതികരണം. പ്രത്യേക സാഹചര്യത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കാശ്മീരിലേക്ക് തിരിക്കും. അതിനിടെ, ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ തീരുമാനം അപലപനീയം എന്ന് പാകിസ്ഥാന്‍. തീരുമാനം അംഗീകരിക്കില്ല. ഇന്ത്യന്‍ സര്‍ക്കാരിന്റെ നീക്കത്തിന് എതിരെ സാധ്യമായ എല്ലാ വഴികളും സ്വീകരിക്കും എന്നും പാകിസ്ഥാന്‍
7. ലൈഫ് മിഷന്‍ പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളിലായി സംസ്ഥാനത്ത് 1,03,644 വീടിന്റെ നിര്‍മാണം പൂര്‍ത്തിയായി. ഇതോടെ ദേശീയ തലത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ സമയത്തില്‍ ഇത്രയും വീടുകള്‍ പൂര്‍ത്തിയാക്കിയ സംസ്ഥാനമായി കേരളം മാറി. ഡിസംബറോടെ പദ്ധതിയില്‍ സംസ്ഥാനത്ത് പൂര്‍ത്തിയാകുന്ന വീടുകളുടെ എണ്ണം രണ്ട് ലക്ഷമാകും. 85 ഭവന സമുച്ചയം ഒരുക്കുന്നതില്‍ 14 പൈലറ്റ് ഭവന സമുച്ചയവും കെയര്‍ ഹോം വഴി 14 ഭവന സമുച്ചയവുമാണ് നിര്‍മിക്കുന്നത്.
8. ഇനിയും മഴ ശക്തമായില്ലെങ്കില്‍ കേരളത്തില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതി ബോര്‍ഡ്. സ്ഥിതി വിലയിരുത്താന്‍ ഈമാസം 16ന് വൈദ്യുതി ബോര്‍ഡ് യോഗം ചേരും. അണക്കെട്ടുകളില്‍ ഇനി 86 ദിവസത്തെ വൈദ്യുത് ഉത്പ്പാദനത്തിനുള്ള വെള്ളം മാത്രമാണ് അവശേഷിക്കുന്നത്. ഈ സാഹചര്യത്തില്‍ ഈമാസം 16 ന് വീണ്ടും സ്ഥിതി വിലയിരുത്താന്‍ വൈദ്യുതി ബോര്‍ഡ് യോഗം ചേരും.
9. ഏത് കാലാവസ്ഥയിലും ഏത് പ്രതലത്തിലും പ്രയോഗിക്കാവുന്ന ക്വിക് റിയാക്ഷന്‍ സര്‍ഫേസ് ടു എയര്‍ മിസൈല്‍ ഡി.ആര്‍.ഡി.ഒ വിജയകരമായി പരീക്ഷിച്ചു. ഓഡീഷയിലെ ചന്ദിപൂര്‍ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ വച്ചാണ് പുതിയ ക്യു.ആര്‍.എസ്.എ.എം വിജയകരമായി പരീക്ഷിച്ചത്. രാവിലെ 11.05നായിരുന്നു പരീക്ഷണം. ട്രക്കില്‍ ഘടിപ്പിക്കുന്ന സഞ്ചരിക്കുന്ന ലോഞ്ച് പാഡില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്. 25 മുതല്‍ 30 കിലോമീറ്റര്‍ വരെയാണ് മിസൈലിന്റെ ദൂരപരിധി
10. മെഡിക്കല്‍ കമ്മിഷന്‍ ബില്ലിലെ വിവാദ നിബന്ധനകളില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഓഗസ്റ്റ് എട്ടിന് ദേശീയ വ്യാപകമായി മെഡിക്കല്‍ സമരം നടത്തും. വ്യാഴാഴ്ച രാവിലെ 6 മാ മുതല്‍ വെള്ളി രാവിലെ 6 മാ വരെയാണ് സമരം.രാജ്യസഭ രണ്ട് ഭേദഗതികളോടെ പാസാക്കിയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ നാളെ ലോക്സഭ വീണ്ടും പരിഗണിക്കാനിരിക്കെയാണ് പ്രതിഷേധം ശക്തമാക്കുന്നത്. സംസ്ഥാന ഘടകങ്ങള്‍ക്കും ഇതു സംബന്ധിച്ച് ദേശീയ നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
11. ഹോങ്കോങ്ങില്‍ ചെനക്കെതിരായ പ്രക്ഷോഭം ആളിക്കത്തുന്നു. ജനാധിപത്യ അവകാശങ്ങള്‍ക്കായി പോരാടുന്ന സമരക്കാര്‍ക്കു നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. തെരുവുകള്‍ പിടിച്ചെടുക്കാന്‍ സമരക്കാര്‍ നടത്തിയ ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രകടനക്കാരും പൊലീസും ഏറ്റുമുട്ടുകയും ഒട്ടേറെ പേര്‍ക്കു പരുക്ക് എല്‍ക്കുകയും ചെയ്തു. കണ്ണീര്‍ വാതക പ്രയോഗവും റബര്‍ ബുള്ളറ്റ് ഉപയോഗിച്ചുള്ള വെടിവയ്പുമുണ്ടായി.