news

1. ജമ്മു കാശ്മീര്‍ സാമ്പത്തിക സംവരണ ബില്‍ രാജ്യസഭയില്‍ പാസായി. ശബ്ദവോട്ടോടെ ആണ് ബില്‍ രാജ്യസഭ പാസ്സാക്കിയത്. 370ആം വകുപ്പ് ഭേദഗതിക്കുള്ള പ്രമേയവും പാസായി. പ്രത്യേക ഭരണഘടനാ പദവി എടുത്ത് കളയുന്നതാണ് പ്രമേയം. കാശ്മീര്‍ വിഭജന ബില്ലും രാജ്യസഭയില്‍ പാസായി. കാശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കുന്നത് താത്കാലികം എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സമാധാനം പുനസ്ഥാപിച്ച ശേഷം പൂര്‍ണ സംസ്ഥാന പദവി നല്‍കും.
2. സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയം നോക്കിയല്ല എന്നും അമിത് ഷാ. കാശ്മീരിലെ രക്തചൊരിച്ചില്‍ ഒഴിവാക്കാന്‍ ആണ് നടപടി എന്ന് അമിത് ഷാ. അനുച്ഛേദം 370 കശ്മീരിലെ ഭീകര വാദത്തിന് ആധാരമായി. അഴിമതിയും ദാരിദ്ര്യവും വര്‍ദ്ധിക്കാന്‍ അനുച്ഛേദം 370 കാരണമായി എന്നും പ്രതികരണം. ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു.
3. ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചിരുന്നു. ഇതോടെ ജമ്മു കാശ്മീരിന് ഇനി പ്രത്യേക പദവി ഉണ്ടായിരിക്കില്ല. ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാ വ്യവസ്ഥകളും ജമ്മു കാശ്മീരിനും ബാധകം ആയിരിക്കും. ജമ്മു കാശ്മീര്‍ നിയമസഭയുള്ള കേന്ദ്ര ഭരണ പ്രദേശം ആയിരിക്കും. ലഡാക്കില്‍ നിയമസഭ ഉണ്ടായിരിക്കില്ല. പ്രദേശം നേരിട്ട് കേന്ദ്രസര്‍ക്കാരിന് കീഴില്‍ ആയിരിക്കും.
4. മാദ്ധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ് പ്രത്യക സംഘം അന്വേഷിക്കും. എ.ഡി.ജി.പി ഷേയ്ഖ് ദര്‍വേശ് സാഹിബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. നിലവില്‍ കേസ് അന്വേഷിക്കുന്ന സംഘത്തെ മാറ്റിയാണ് ഡി.ജി.പിയുടെ ഉത്തരവ്. അതേസമയം, അപകട മരണത്തിലെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിലും നടപടി. സംഭവത്തില്‍ മ്യൂസിയെ സ്റ്റേഷനിലെ ക്രൈം എസ്.ഐ ജയപ്രകാശിന് സസ്‌പെന്‍ഷന്‍.


5. മാദ്ധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസില്‍ വഫ ഫിറോസിന്റെ രഹസ്യ മൊഴി പുറത്തു വന്നിരുന്നു. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചാണ് വാഹനം ഓടിച്ചത് എന്ന് വഫയുടെ രഹസ്യ മൊഴി. അപകടസമയത്ത് കാര്‍ ഓടിച്ചത,് ശ്രീറാം തന്നെ. കവടിയാര്‍ ഭാഗത്തു നിന്നാണ് ശ്രീറാം കാറില്‍ കയറിയത്. കാര്‍ അമിത വേഗത്തില്‍ ആയിരുന്നു. വേഗത കുറയ്ക്കാന്‍ താന്‍ പറഞ്ഞെങ്കിലും, കുറച്ചില്ല എന്നും വെളിപെടുത്തല്‍. ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കാന്‍ ശ്രമിച്ചു പക്ഷേ അപ്പോഴേക്കും അപകടം നടന്നിരുന്നു എന്നും വഫ ഫിറോസ്.
6. അതേസമയം, സര്‍വ്വേ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെ സസ്‌പെന്‍ഡ് ചെയ്തു. സസ്‌പെന്‍ഡ് ചെയ്തു കൊണ്ട് ചീഫ് സെക്രട്ടറി ഉത്തരവ് പുറത്തിറക്കി. ശ്രീറാം വെങ്കിട്ട രാമന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശമില്ലെന്ന രാസപരിശോധനാ ഫലം. ആശുപത്രി അധികൃതര്‍ റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. പുതിയ സാഹചര്യത്തില്‍ ശ്രീറാം വെങ്കിട്ടരാമന് എതിരെ മനപൂര്‍വം അല്ലാത്ത നരഹത്യ മാത്രമേ നിലനില്‍ക്കുകയുള്ളൂ
7. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ട് ഉള്ള രാഷ്ട്രപതിയുടെ ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ, സംസ്ഥാനത്ത് അതീവ ജാഗ്രത. കൂടുതല്‍ സൈനികരെ സംസ്ഥാനത്ത് വിന്യസിച്ചു. കരസേനയും വ്യോമസേനയും അതീവ ജാഗ്രതയിലാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കശ്മീരില്‍ എത്തിച്ചത്, എണ്ണായിരത്തോളം അര്‍ധ സൈനികരെ എന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ക്രമസമാധാന നില വിലയിരുത്തുന്നതിന് സി.ആര്‍.പി.എഫ് ഡയറക്ടര്‍ ജനറല്‍ രാജിവ് ഭട്നാറിനെ ജമ്മുകശ്മീരിലേക്ക് അയച്ചിട്ടുണ്ട്.
8. അതേസമയം, ജമ്മു കാശ്മീരുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അതീവജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റയുടെ നിര്‍ദ്ദേശം. ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് ഇടയാകുന്ന തരത്തിലുള്ള യാതൊരു നടപടികളും അനുവദിക്കില്ല. വിവിധ കേന്ദ്രങ്ങളില്‍ ആവശ്യത്തിന് പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാനും സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ച് നടപടി സ്വീകരിക്കാനും ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡി.ജി.പിയുടെ നിര്‍ദ്ദേശം.
9. ഉന്നാവോ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സക്കായി ഡല്‍ഹി എയിംസിലേക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവ്. പെണ്‍കുട്ടിയുടെ ആരോഗ്യനില വളരെ മോശമായി തുടരുന്ന സാഹചര്യത്തിലാണ് കോടതി ഉത്തരവ്. പെണ്‍കുട്ടിക്ക് കൂടുതല്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കണം എന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. അതേസമയം, ലക്നൗവിലെ ആശുപത്രിലാണ് പെണ്‍കുട്ടി ഇപ്പോഴുള്ളത്. വ്യാഴാഴ്ച മുതലാണ് പെണ്‍കുട്ടിക്ക് പനി അനുഭവപ്പെട്ടത്. തുടര്‍ പരിശോധനയില്‍ ന്യുമോണിയ ബാധയുള്ളതായി കണ്ടെത്തുക ആയിരുന്നു.
10. അതിനിടെ, ഉന്നാവോ പീഡന കേസ് ഇന്ന് ഡല്‍ഹി തീസ് ഹസാരി കോടതി പരിഗണിക്കും. മുഖ്യപ്രതിയും എം.എല്‍.എയുമായ കുല്‍ദീപ് സെന്‍ഗറിനെയും കൂട്ടാളി ശശി സിംഗിനെയും കോടതിയില്‍ ഹാജരാക്കും. പീഡനക്കേസില്‍ റിമാന്റിലുള്ള കുല്‍ദീപ് സെന്‍ഗറിനെ പുലര്‍ച്ചയോടെ പൊലീസ് ഡല്‍ഹിയില്‍ എത്തിച്ചിട്ടുണ്ട്. കേസുകള്‍ രാഷ്ട്രീയ ആരോപണം മാത്രം ആണെന്നും പെണ്‍കുട്ടി സുഖം പ്രാപിച്ചു വരട്ടേ എന്നുമായിരുന്നു സീതാപുര്‍ ജയിലില്‍ നിന്ന് ഡല്‍ഹിക്ക് തിരിക്കവേ കുല്‍ദീപ് സെന്‍ഗാറിന്റെ പ്രതികരണം