gulf

ദുബായ് : കൊടുംവരൾച്ചയെതുടർന്ന് കൃഷി നശിച്ച യുവാവ് ജീവിക്കാൻ വഴി തേടി എത്തിയത് ദുബായിൽ. വിസാകാലാവധി കഴിഞ്ഞതിനെതുടർന്ന് നാട്ടിലേക്ക് മടങ്ങിയ യുവാവ് വീണ്ടും ദുബായിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ ഭാഗ്യദേവതയുടെ കടാക്ഷം തേടിയെത്തി. ശനിയാഴ്ച രാത്രി നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ മെഗാ നറുക്കെടുപ്പിൽ 15 ദശ ലക്ഷം ദിർഹം (28 കോടിയിലേറെ രൂപ) യാണ് ഹൈദരാബാദ് ജക്രാൻപള്ളി നിസാമാബാദ് സ്വദേശിയായ വിലാസിന് ലഭിച്ചത്!.

കടുത്ത വരൾച്ചയിൽ കൃഷി നശിച്ചതോടെയാണ് 2014ൽ വിലാസ് റിക്കല നാട്ടിൽ നിന്നും ദുബായിലേക്ക് വിമാനം കയറിയത്. അഞ്ച് വർഷത്തോളം ദുബായിൽ ഡ്രൈവറായി ജോലി ചെയ്തു. എന്നാൽ വിസാകാലാവധി അവസാനിച്ചതോടെ വികാസിന് നാട്ടിലേക്ക് തിരിച്ച് പോകേണ്ടി വരികയായിരുന്നു. എന്നാൽ നാട്ടിൽ ജോലിയൊന്നും ശരിയാകാതെ വന്നതോടെ ജീവിക്കാനായി വീണ്ടും ദുബായിലേക്ക് തിരിച്ചുപോകാനൊരുങ്ങുകയായിരുന്നു വിലാസ്.

ആ സമയത്താണ് കേരളത്തിൽനിന്നുള്ള ഒരു സുഹൃത്തിന് ലോട്ടറിയടിച്ച സംഭവം അറിഞ്ഞത്. തുടർന്ന് ഭാര്യയുടെ കൈയ്യിലുണ്ടായിരുന്ന പണം ഉപയോഗിച്ചാണ് വിലാസ് ഗൾഫിലുള്ള സുഹൃത്തിന്റെ സഹായത്തിൽ ലോട്ടറിയെടുത്തത്. വികാസിന് വേണ്ടി ഗൾഫിലുള്ള സുഹൃത്ത് എടുത്ത ടിക്കറ്റിന് ലോട്ടറിയടിക്കുകയായിരുന്നു. കൈയിൽ പൈസയില്ലായിരുന്നു. പക്ഷേ, ടിക്കറ്റ് വാങ്ങിച്ചേ തീരൂ. ആഗ്രഹം ഭാര്യയുമായി പങ്കുവച്ചപ്പോൾ തന്റെ സമ്പാദ്യത്തിൽ നിന്ന് 20,000 രൂപ തന്നു. അതു അബുദാബിയിലുള്ള സുഹൃത്ത് രവിക്ക് അയച്ചുകൊടുത്തു.

രണ്ടെണ്ണം എടുക്കുമ്പോൾ‌ ഒന്ന് സൗജന്യമായി ലഭിച്ചതെടക്കം 3 ടിക്കറ്റുകളാണ് വിലാസിന്റെ പേരിൽ‌ വാങ്ങിയത്. തന്റെ വിജയത്തിന്റെ ക്രെഡിറ്റ് മുഴുവൻ ഭാര്യക്കാണ് ഇദ്ദേഹം നൽകുന്നത്: അവൾ സഹായിച്ചില്ലായിരുന്നെങ്കിൽ ടിക്കറ്റുമില്ല, ഭാഗ്യവുമില്ല. 'എനിക്ക് ഇതുവരെയും പൂർണമായും ഇത് വിശ്വസിക്കാൻ സാധിച്ചിട്ടില്ല. ഭാഗ്യം തുണയ്ക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എല്ലാവരും ഏറെ സന്തോഷത്തിലാണ്. ഇനി ദുബായിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നില്ല'. വീട് വയ്ക്കുന്നതിനും മക്കളുടെ പഠനത്തിന് പണം ഉപയോഗിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും വിലാസ് കൂട്ടിച്ചേർത്തു.