പ്യോംഗ്യാംഗ്: ഉത്തരകൊറിയ വീണ്ടും രണ്ട് മിസൈലുകൾ പരീക്ഷിച്ചു. രണ്ടാഴ്ചക്കിടെ ഇത് നാലാം തവണയാണ് മിസൈൽ പരീക്ഷണം നടത്തുന്നതെന്ന് ദക്ഷിണ കൊറിയൻ സൈന്യം പറയുന്നു. പടിഞ്ഞാറൻ നഗരമായ ഹുവാൻഗ്യുവിൽ നിന്ന് കിഴക്കൻ കടൽതീരത്തേക്കാണ് മിസൈൽ പരീക്ഷണം നടന്നത്. തിങ്കളാഴ്ച ആരംഭിച്ച അമേരിക്കയും ദക്ഷിണ കൊറിയയും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസത്തിൽ പ്രതിഷേധിച്ചാണ് ഉത്തരകൊറിയ മിസൈലുകൾ പരീക്ഷിക്കുന്നത്. 37 കിലോമീറ്റർ ഉയരത്തിൽ 450 കിലോമീറ്റർ (280 മൈൽ) പറക്കുന്ന ഹ്രസ്വ-ദൂര ബാലിസ്റ്റിക് മിസൈലുകളാണ് ഉത്തരകൊറിയ പരീക്ഷിച്ചതെന്നു ദക്ഷിണ കൊറിയൻ സൈന്യം വ്യക്തമാക്കി.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായും ദക്ഷിണ കൊറിയ പ്രസിഡന്റ് മൂൺ.ജെ.ഇന്നുമായും ഉണ്ടാക്കിയ കരാർ ഇരുവരും ലംഘിച്ചു എന്നായിരുന്നു ഉത്തരകൊറിയയുടെ ആരോപണം. സംയുക്ത സൈനികാഭ്യാസത്തെ ന്യായീകരിക്കാൻ ഇരു രാജ്യങ്ങളും ശ്രമിക്കുകയാണെന്നും ഉത്തരകൊറിയ വിദേശകാര്യ മന്ത്രാലയം വിമർശിച്ചു. എന്നാൽ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണന്നും ദക്ഷിണ കൊറിയയുമായും ജപ്പാനുമായും കൂടിയാലോചിക്കുകയാണന്നും അമേരിക്ക അറിയിച്ചു.
ഉത്തരകൊറിയ സന്ദർശിച്ച ആളുകൾക്ക് യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ ദിവസം യു.എസ് ഉത്തരവിട്ടിരുന്നു. കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ ഉത്തര കൊറിയ സന്ദർശിച്ചിട്ടുള്ളവർ പുതിയ വിസക്ക് അപേക്ഷിക്കേണ്ടി വരും. ഈ നയം മിക്ക യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരേയും, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ജപ്പാൻ, തായ്‌വാൻ, സിംഗപ്പൂർ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളെയും ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ ജൂലായ് 25നും ജൂലായ് 31-നും ഈ മാസം 2-നുമാണ് ഉത്തരകൊറിയ മിസൈൽ പരീക്ഷണങ്ങൾ നടത്തിയത്.