കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുത്ത സിസ്റ്റർ ലൂസി കളപ്പുരയെ സഭയിൽ നിന്ന് പുറത്താക്കി. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസി സമൂഹത്തിൽ നിന്നാണ് സിസ്റ്റർ ലൂസി കളപ്പുരയെ പുറത്താക്കിയത്. രേഖാമൂലമാണ് ഇക്കാര്യം അറിയിച്ചത്. മേയ് 11ന് ചേർന്ന ജനറൽ കൗൺസിൽ തിരഞ്ഞെടുപ്പിലായിരുന്നു തീരുമാനം. കാനോൻ നിയമപ്രകാരം കന്യാസ്ത്രീ പാലിക്കേണ്ട ചട്ടങ്ങൾ ലൂസി കളപ്പുര ലംഘിച്ചതായി കാണിച്ച് കത്തോലിക്ക സഭ നേരത്തെ നോട്ടീസ് നൽകിയിരുന്നു. ഇക്കാര്യം വ്യക്തമാക്കുന്ന കത്ത് സിസ്റ്ററിന് നേരിട്ട് കൈമാറുകയായിരുന്നു.
കന്യാസ്ത്രീ സമരത്തിൽ പങ്കെടുത്തു, വിലക്ക് മറികടന്ന് തുടർച്ചയായി മാദ്ധ്യമങ്ങൾക്ക് അഭിമുഖം നൽകി, ദാരിദ്ര്യവ്രതം പാലിക്കാതെ സ്വന്തമായി കാർ വാങ്ങി, ശമ്പളം മഠത്തിലേക്ക് നൽകിയില്ല, അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ച് അനാവശ്യചെലവുണ്ടാക്കി, വസ്ത്രധാരണച്ചട്ടം ലംഘിച്ചു തുടങ്ങി നിരവധി ആരോപണങ്ങളാണ് ലൂസി കളപ്പുരയ്ക്കെതിരെ സഭ ഉന്നയിച്ചിരുന്നത്.
നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും സിസ്റ്റർ സ്വയം തിരുത്താൻ തയാറായില്ലെന്നും സഭക്ക് തൃപ്തികരമായ തരത്തിൽ വിശദീകരണം നൽകാൻ സിസ്റ്റർക്ക് സാധിച്ചില്ലെന്നും സഭ ആരോപിക്കുന്നു. വത്തിക്കാനിൽ നിന്ന് ലഭിച്ച അനുമതിയുടെ അടിസ്ഥാനത്തിലാണ് ലൂസി കളപ്പുരയെ പുറത്താക്കുന്നതെന്നും കത്തിൽ പറയുന്നു.