imran-khan

ലാഹോർ: ഇന്ത്യൻ ഹൈ കമ്മീഷണറെ പുറത്താക്കി പാകിസ്ഥാൻ. ഇന്ത്യയുമായുള്ള നയതന്ത്ര സഹകരണം കുറയ്ക്കാനും വ്യാപാരം നിർത്തിവയ്ക്കാനും പാകിസ്ഥാൻ തീരുമാനിച്ചിരുന്നു.ഈ തീരുമാനം കൈക്കൊണ്ടതിനെ തുടർന്ന് ഇന്ത്യൻ ഹൈ കമ്മീഷണറെ പാകിസ്ഥാൻ പുറത്താക്കിയത്.. കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയാനും കാശ്മീരിനെ രണ്ടാക്കാനുമുള്ള ഇന്ത്യയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചുകൊണ്ടാണ് പാകിസ്ഥാൻ ഈ നിലപാടെടുത്തത്. കാശ്മീർ വിഷയം ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള രാജ്യാന്തര സംഘടനകളിൽ ഉന്നയിക്കുമെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു. പാകിസ്ഥാന്റെ പ്രതിരോധ മന്ത്രിയും വിദേശകാര്യ മന്ത്രിയും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.

കാശ്മീർ പ്രധാന വിഷയമാക്കിക്കൊണ്ടുള്ള പാകിസ്ഥാൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനം കഴിഞ്ഞ രണ്ട് ദിവസമായി നടക്കുകയായിരുന്നു. ഇന്ത്യയുടെ നീക്കങ്ങൾ പ്രതിരോധിക്കണം എന്ന തരത്തിലുള്ള പ്രമേയങ്ങളും ഈ സമ്മേളനത്തിൽ പാസാക്കിയിരുന്നു. ഇന്ത്യയിലെ പാകിസ്ഥാൻ നയതന്ത്ര കമ്മീഷണർ ചുമതലയേൽക്കേണ്ട എന്നും പാകിസ്ഥാൻ നിർദ്ദേശിച്ചിട്ടുണ്ട്. മുൻപും ഇന്ത്യയും പാകിസ്ഥാനും തമ്മിൽ തർക്കങ്ങൾ നടന്നപ്പോൾ ഇന്ത്യയും പാകിസ്ഥാനും പരസ്പരം ഹൈ കമ്മീഷണർമാരെ തിരികെ വിളിച്ചിരുന്നു.ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി കരാറുകളും തങ്ങൾ നിർത്തി വയ്ക്കുമെന്നും പാകിസ്ഥാൻ ഭീഷണി മുഴക്കിയിട്ടുണ്ട്. തങ്ങളുടെ കരസേനയോടു ജാഗ്രതയോടെ ഇരിക്കാനും പാകിസ്ഥാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വ്യാപാര ബന്ധം പാകിസ്ഥാൻ നിർത്തലാക്കിയാൽ അത് ഇന്ത്യയെ കാര്യമായി ബാധിക്കാൻ സാധ്യതയില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ കാര്യമായ വ്യാപാരം ഇല്ലാത്തതാണ് ഇതിനു കാരണം.