ന്യൂഡൽഹി: ദേശീയ പാർട്ടി പദവിക്കാവശ്യമായ സീറ്റോ വോട്ടോ പൊതുതിരഞ്ഞെടുപ്പിൽ ലഭിക്കാത്തതിനാൽ സി.പി.ഐയുടെയും എൻ.സി.പിയുടെയും പദവി നഷ്ടപ്പെട്ടേക്കും. ദേശീയ പാർട്ടി പദവിക്കാവശ്യമായ സീറ്റോ വോട്ടോ കിട്ടാത്തതുകൊണ്ടാണിത്. 2019ലെ പൊതുതിരഞ്ഞെടുപ്പിനെ തുടർന്ന് പാർട്ടികളുടെ പദവിയെകുറിച്ചുള്ള പുന:പരിശോധന 2024ലെ തിരഞ്ഞെടുപ്പുകഴിയുന്നതുവരെ മാറ്റിവയ്ക്കാൻ ചില പാർട്ടികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. സി.പി.ഐ, എൻ.സി.പി, തൃണമൂൽ കോൺഗ്രസ് എന്നിവരാണ് കമ്മിഷനെ സമീപിച്ചത്.
ദേശീയ പാർട്ടി പദവി പിൻവലിക്കാതിരിക്കാൻ കാരണങ്ങളുണ്ടെങ്കിൽ കാണിക്കാനായി ജൂലായ് 18നാണ് ഈ പാർട്ടികൾക്ക് കമ്മിഷൻ നോട്ടീസ് നൽകിയത്. ആഗസ്ത് 5 വരെയാണ് നോട്ടീസിന് മറുപടി നൽകാൻ കമ്മിഷൻ സമയം നൽകിയിരുന്നത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് ബി.എസ്.പി, സി.പി.ഐ , എൻ.സി.പി എന്നിവയുടെ ദേശീയ പാർട്ടി പദവി പിൻവലിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ആലോചിച്ചിരുന്നു. എന്നാൽ പാർട്ടികളുടെ അഭ്യർത്ഥന മാനിച്ച് ഒരു പൊതുതിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞ് ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്ന നിലപാടിലേക്ക് കമ്മിഷൻ എത്തുകയായിരുന്നു.
2019ലെ പൊതുതിരഞ്ഞെടുപ്പിൽ സി.പി.ഐക്ക് ലോക്സഭയിൽ ആകെ രണ്ട് അംഗങ്ങളെ മാത്രമാണ് ലഭിച്ചത്. തമിഴ് നാട്ടിൽ നിന്നുള്ളവരാണ് ആ അംഗങ്ങൾ. ഇലക്ഷൻ കമ്മിഷന്റെ 1968ലെ ഉത്തരവ് പ്രകാരം ദേശീയ പാർട്ടി പദവിക്കായി നാലോ അധികമോ സംസ്ഥാനങ്ങളിൽ ആറ് ശതമാനത്തിലധികം വോട്ട് നേടണം. അതല്ലെങ്കിൽ ചുരുങ്ങിയത് മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുമായി ആകെ സീറ്റിന്റെ രണ്ടു ശതമാനം സീറ്റ് നേടിയിരിക്കണം. അതുമല്ലെങ്കിൽ നാല് സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടി അംഗീകാരം കിട്ടിയാലും ദേശീയ പാർട്ടി പദവി നേടാം.
സി.പി.എമ്മിനാകട്ടെ കേരളം, തമിഴ് നാട്, ബംഗാൾ, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ ആറ് ശതമാനം വോട്ടുണ്ട് എന്നാൽ ബി.എസ്.പി. സി.പി.ഐ , എൻ.സി.പി എന്നീ പാർട്ടികൾക്ക് ഈ നിബന്ധന പാലിക്കാനായിട്ടില്ല. അതേസമയം ഇന്ത്യയിലെ ഏറ്റവും പാരമ്പര്യമുള്ള പാർട്ടികളിലൊന്നാണ് തങ്ങളുടേതെന്നും തങ്ങൾ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിരുന്നെന്നും ഇതു ചൂണ്ടിക്കാട്ടി അംഗീകാരം റദ്ദാക്കരുതെന്നാവശ്യപ്പെട്ടിട്ടുണ്ടെന്നും സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ പറഞ്ഞു. എൻ.സി.പിയാകട്ടെ വരാനിരിക്കുന്ന മഹാരാഷ്ട നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാവൂ എന്ന് കമ്മിഷനോട് ആവശ്യപ്പെട്ടു